ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കുന്നു! 20 ബില്യൺ ഡോളർ...
ഫ്ലിപ്കാർട്ട്-വാൾമാർട്ട് ഓഹരി ഇടപാട് സംബന്ധിച്ച് അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ദില്ലി: ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിനെ അമേരിക്കൻ കമ്പനിയായ വാൾമാർട്ട് സ്വന്തമാക്കുന്നു. ഫ്ലിപ് കാർട്ടിന്റെ 70 ശതമാനം ഓഹരികളും വാങ്ങിയാണ് വാൾമാർട്ട് ഇന്ത്യൻ ഇ-കൊമേഴ്സ് മേഖലയിൽ ചുവടുറപ്പിക്കുന്നത്. ഗൂഗിൾ ഉടമസ്ഥരായ ആൽഫബറ്റും വാൾമാർട്ടിനൊപ്പം ഫ്ലിപ് കാർട്ടിന്റെ ഓഹരികൾ വാങ്ങുന്നുണ്ട്.
ഫ്ലിപ്കാർട്ട്-വാൾമാർട്ട് ഓഹരി ഇടപാട് സംബന്ധിച്ച് അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നേരത്തെ ഇ-കൊമേഴ്സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ ഫ്ലിപ് കാർട്ടിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
വാൾമാർട്ട്...
സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവർ ചേർന്ന് 2007ൽ സ്ഥാപിച്ച ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്കാർട്ട്. ഇലട്രോണിക്ക് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപനയിലൂടെ ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിച്ച ഫ്ലിപ്കാർട്ടിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. മിന്ത്ര, ഇകാർട്ട്, ഫോൺ പേ തുടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലെ ഓൺലൈൻ വ്യാപാരമേഖലയിൽ സിംഹഭാഗവും കയ്യാളിയിരിക്കുന്ന ഫ്ലിപ്കാർട്ടിനെയാണ് ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് സ്വന്തമാക്കാനൊരുങ്ങുന്നത്.
70 ശതമാനം...
ഫ്ലിപ്കാർട്ടിൽ ഓഹരിപങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപകരുടെ ഓഹരികൾ മുഴുവനായോ ഭാഗികമായോ വാൾമാർട്ടിന് വിൽക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാൻ ആസ്ഥാനമായുള്ള സോഫ്റ്റ് ബാങ്കിന് 23% ഓഹരിയാണുള്ളത്. ഈ ഓഹരി മുഴുവനായും വാൾമാർട്ടിന് വിൽക്കും. ഫ്ലിപ് കാർട്ട് സ്ഥാപകരിൽ ഒരാളായ സച്ചിൻ ബൻസാലിന്റെ 5% ഓഹരികളും വാൾമാർട്ടിന് നൽകും. ഇത്തരത്തിൽ ഫ്ലിപ് കാർട്ടിന്റെ 70% ഓഹരികളും ആഗോള റീട്ടെയ്ൽ കമ്പനിയായ വാൾമാർട്ട് സ്വന്തമാക്കും.
20 ബില്യൺ...
അമേരിക്കൻ കമ്പനിയായ വാൾമാർട്ട് മാത്രം ഫ്ലിപ് കാർട്ടിന്റെ 55 മുതൽ 61 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഗൂഗിൾ ഉടമസ്ഥരായ ആൽഫബറ്റ് പത്ത് ശതമാനം ഓഹരിയും വാങ്ങും. ആകെ 20 ബില്യൺ ഡോളറിന്റെ ഇടപാടാണ് ഈ വിൽപ്പനയിലൂടെ നടക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഓഹരി വിൽപ്പനയെക്കുറിച്ച് ഫ്ലിപ് കാർട്ടോ, വാൾമാർട്ടോ മറ്റ് നിക്ഷേപകരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആമസോൺ...
വാൾമാർട്ടുമായുള്ള ഇടപാട് ഈ മാസത്തോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇരുകമ്പനികളും ഇതുസംബന്ധിച്ച് അടുത്ത ആഴ്ച ഔദ്യോഗിക പ്രതികരണം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ നേരത്തെ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഫ്ലിപ്കാർട്ടിൽ ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്കുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങളായിരുന്നു ആമസോണിന് തടസമായത്.
എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് മുതൽ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം മെയ് ഒമ്പത് മുതൽ..
കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം! നിരപരാധിയാണ്...