ടോപ് സിംഗർ: ഫ്ലവേഴ്സിലെ കുട്ടിക്കുരുന്നുകള്‍ ഓണം കൈയ്യടക്കി; ശ്രീകണ്ഠന് നായര്‍ തന്ത്രം സക്സസ്
കൊച്ചി: കൊവിഡ് തുടങ്ങിയതോടെ പരസ്യ വിപണി വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. ഇത് വലിയ തോതില്‍ ബാധിച്ചത് ടെലിവിഷന്‍ ചാനലുകളേയും ആയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ടെലിവിഷന്‍ ചാനലുകള്‍ക്ക് പതിവ് പരിപാടികള്‍ മിക്കവയും ഉപേക്ഷിക്കേണ്ട സാഹചര്യവും വന്നു.
അതിന് ശേഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചത് ഓണക്കാലത്തില്‍ ആയിരുന്നു. ലോക്ക് ഡൗണിന് ശേഷം ഉള്ള ഉണര്‍വ്വ് പ്രകടവും ആയിരുന്നു. പരസ്യദാതാക്കളും സജീവമായി രംഗത്ത് വന്നു.
ഈ ഓണക്കാലത്ത് ഏറ്റവും അധികം പ്രേക്ഷകരെ കൈക്കലാക്കിയത് ഫ്ലവേഴ്സ് ടിവി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് തിരുവോണ ദിവസം. കഴിഞ്ഞ വര്‍ഷവും ഫ്ലവേഴ്സ് തിരോവണദിനം കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. അതെങ്ങനെയെന്ന് നോക്കാം.
ഫ്ലവേഴ്സ് ടോപ് സിംഗര്‍
തിരുവോണ ദിനത്തില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ ഗ്രാന്റ് ഫിനാലെ നടക്കും എന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയുടെ ഫൈനല്‍ കൊവിഡ് പശ്ചാത്തലത്തിലപം ഗംഭീരമായി നടത്താന്‍ ഫ്ലവേഴ്സ് ടിവിയ്ക്ക് സാധിച്ചു. ഇതോടെ വലിയൊരു വിഭാഗം പ്രേക്ഷകരേയും കൂടെ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടിക്കുരുന്നുകള്‍
രണ്ട് വര്‍ഷത്തിലേറെയായി ഫ്ലവേഴ്സ് ടിവിയില്‍ തുടര്‍ന്ന് വരുന്ന സംഗീത റിയാലിറ്റി ഷോ ആണ് ടോപ് സിംഗേഴ്സ്. 22 കുട്ടികളാണ് ഇതില്‍ പങ്കെടുത്തിരുന്നു. കൂട്ടികളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അത്തരത്തില്‍ പ്രേക്ഷകരുടെ മനംകവരുന്ന രീതിയില്‍ ആയിരുന്നു ഫ്ലവേഴ്സ് ഈ റിയാലിറ്റി ഷോ ഒരുക്കിയിരുന്നത്.
പതിവുകള്‍ തെറ്റിച്ച്
പതിവ് റിയാലിറ്റി ഷോകളില്‍ നിന്ന വിഭിന്നമായി കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന രീതി ആയിരുന്നു ടോപ് സിംഗറില്‍ വിധി കര്‍ത്താക്കള്‍ സ്വീകരിച്ചിരുന്നത്. ഫിനാലെ വരെ ഒരാളെ പോലും ഷോയില്‍ നിന്ന് എലിമിനേറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നതും പ്രത്യേകതയാണ്.
14 മണിക്കൂര്‍
തിരുവോണ ദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പന്ത്രണ്ട് മണിക്കൂറില്‍ ഒതുങ്ങിയില്ല ഗ്രാന്റ് ഫിനാലെ. രാത്രി 11 മണിയും കഴിഞ്ഞാണ് സമ്മാനദാനങ്ങള്‍ അവസാനിച്ചത്. അത്രയേറെ നേരം പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചാനലിന് സാധിക്കുകയും ചെയ്തു.
Recommended Video
എല്ലാവര്ക്കും സമ്മാനം
ടോപ് സിംഗറില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നേരത്തേ തന്നെ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് പങ്കെടുത്ത എല്ലാവര്ക്കും ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് അവസാനം നല്‍കിയത്. ഓരോ മത്സരാര്‍ത്ഥിയ്ക്കും ഓരോ ടൈറ്റില്‍ വീതം നല്‍കുകയും ചെയ്തു.
സെലിബ്രിറ്റികളും വിധികര്‍ത്താക്കളും
ഗ്രാന്റ് ഫിനാലേയില്‍ ഗസ്റ്റുകളായി എത്തിയത് സിനിമ താരങ്ങളായ മുകേഷും ഭാവനയും രമേശ് പിഷാരടിയും ആയിരുന്നു. സംഗീതം മാത്രമാകാതെ സരസമായി പരിപാടി മുന്നോട്ട് കൊണ്ടുപോകാന്‍ ഇവരും ഒരു കാരണമായിട്ടുണ്ട്.
എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്, മധി ബാലകൃഷ്ണന് എന്നിവരായിരുന്നു ഗ്രാന്റ് ഫിനാലേയിലെ വിധികര്‍ത്താക്കള്‍.
കഴിഞ്ഞ വര്‍ഷവും
2019 ലും തിരുവോണദിനം ഫ്ലവേഴ്സ് ടിവി സ്വന്തമാക്കിയിരുന്നു. അന്നും ടോപ് സിംഗറിലെ കുട്ടികള്‍ തന്നെ ആയിരുന്നു താരങ്ങള്‍. അവര്‍ക്കൊപ്പം ഓണാഘോഷത്തിന് എത്തിയത് സൂപ്പര്‍ താരം മോഹന്‍ലാല്‍ ആയിരുന്നു. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു അന്നത്തെ പരിപാടിയും.
സിനിമകളില്‍ നിന്ന് മാറി
മറ്റ് വിനോദ ചാനലുകള്‍ സിനിമകളിലും സിനിമാ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വ്യത്യസ്തമായ ഒരു വഴി തുറക്കുകയായിരുന്നു ഫ്ലവേഴ്സ് ചാനല്‍. അതിന്റെ പ്രതിഫലനം കഴിഞ്ഞ വര്‍ഷത്തെ ഓണം റേറ്റിങ്ങില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഔദ്യോഗിക റേറ്റിങ് എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം.