സ്വർണം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഒരു ബാംഗ്ലൂർ മാതൃക: പെണ്‍കുട്ടികള്‍ മാറിചിന്തിക്കുന്നു, നമുക്കും പകർത്താം
സ്വർണ വില കുതിച്ച് കയറിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. വിവാഹത്തിനും മറ്റും സ്വർണം എടുക്കേണ്ടത് അവർക്ക് വലിയ ബാധ്യതായി തീർന്നിരുന്നു. നേരത്തെ ഇരുപത് പവനൊക്കെ എടുക്കാന്‍ തീരുമാനിച്ചവർ വില വർധനവിന്റെ സാഹചര്യത്തില്‍ സ്വർണത്തിന്റെ അളവ് പത്തും പതിനഞ്ചും പവനിലേക്ക് ചുരുക്കി.
കേരളത്തിലാകട്ടെ പവന്റെ കാര്യത്തില്‍ ഒരു വിട്ടും വീഴ്ച്ചക്കും തയ്യാറല്ലാത്ത ചിലർ അധികമായി ലോണെടുത്തും മറ്റുമൊക്കെയാണ് സ്വർണം വാങ്ങുന്നത്. ഇവിടെയാണ് ബെംഗളൂർ അടക്കമുള്ള കർണാടക നഗരങ്ങളില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു കാര്യം മലയാളികള്‍ക്ക് പകർത്താന്‍ സാധിക്കുക. ചെറിയൊരു വിട്ടു വീഴ്ച്ചക്ക് തയ്യാറായാല്‍ പവനിലും പൊലിമയിലും കുറവ് വരാതെയും അതേസമയം തന്നെ പോക്കറ്റ് കീറാതെയും ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

22 കാരറ്റ് സ്വർണത്തിന്റെ ഭാരമേറിയ ആഭരണങ്ങൾ വധുവിന്റെ സമ്പത്തിന്റെ അടയാളമായിരുന്ന കാലം കഴിഞ്ഞുവെന്നാണ് വിവിധ ജ്വല്ലറി ഉടമകളേയും മറ്റും ഉദ്ധരിച്ചുകൊണ്ട് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നത്. കാരറ്റിന്റെ കാര്യത്തില്‍ കുറവ് വരുത്തി, പുതിയ ഡിസൈനിലും കളക്ഷനിലുമുള്ള ആഭരണങ്ങളാണ് കർണാടകയിലെ വലിയൊരു വിഭാഗം പെണ്‍കുട്ടികളും ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.
ചിക്ക്‌പേട്ടിലെ ചെറിയ കുടുംബ ജ്വല്ലറി കടകളിലെ മുതൽ ജയനഗറിലെ ആഡംബര ഷോറൂമുകളിലെ വരെ, വ്യാപാരികൾ ഈ മാറ്റം സ്ഥിരീകരിക്കുന്നുണ്ട് ' പുതിയ കാലത്തെ പെണ്‍കുട്ടികള്‍ 18 കാരറ്റ്, 14 കാരറ്റ് സ്വർണ ആഭരണങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നു. അവ കൂടുതല്‍ ആകർഷകമാണ് എന്നതിനോടൊപ്പം തന്നെ വിലക്കുറവുമാണ് പ്രധാന കാര്യം. അതോടൊപ്പം തന്നെ വിവാഹത്തിന് സ്വർണാഭരണം എന്ന പാരമ്പര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നുമില്ല' ഒരു ജ്വല്ലറി ഉടമയെ ഉദ്ധരിച്ച് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു.
"18 കാരറ്റ് സ്വർണം 75% സ്വർണവും 25% ചെമ്പും ചേർന്നതാണ്. ഇതില്‍ സ്വർണത്തിന്റെ മൂല്യത്തില്‍ കുറവ് ഉണ്ടെങ്കിലും ആഭരണത്തിന് ശക്തിയും ഈടും നൽകുന്നു. ഇന്നത്തെ വധുക്കൾ ഇഷ്ടപ്പെടുന്ന സങ്കീർണവും ആധുനികവുമായ ഡിസൈനുകൾക്ക് ഇത് അനുയോജ്യമാണ്." " എന്ന് ബെംഗളൂരുവിലെ മറ്റൊരു ജ്വല്ലറി വ്യാപാരിയായ വിമലേഷ് സിപാനി വിശദീകരിക്കുന്നു.
22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,300 രൂപയോളം വിലയുള്ളപ്പോൾ 18 കാരറ്റിന് 7800 രൂപ മാത്രമാണ് വില. "സ്വർണം വെറുമൊരു ആഡംബരമല്ല, അത് സാമ്പത്തികമായ ഒരു ഇൻഷുറൻസ് കൂടിയാണ്. 22 കാരറ്റ് ആയാലും 18 കാരറ്റ് ആയാലും, ഇന്ത്യൻ കുടുംബങ്ങളിൽ അതിന്റെ വൈകാരികവും സാമൂഹികവുമായ മൂല്യം അചഞ്ചലമാണ്." ജ്വല്ലറി ട്രേഡേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ബി. രാമചാരി പറഞ്ഞു. ആവശ്യമായ സ്വർണത്തിന്റെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കർണാടകത്തിലെ ഹട്ടി ഗോൾഡ് മൈനിൽ നിന്ന് 0.001% സ്വർണം മാത്രമാണ് ലഭിക്കുന്നത്. എന്നിട്ടും, ആചാരങ്ങളിലും വിവാഹങ്ങളിലും സാമ്പത്തിക ആസൂത്രണത്തിലും സ്വർണത്തിന്റെ പ്രാധാന്യം മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസത്തെ ചടങ്ങിനായി 10-12 ലക്ഷം രൂപ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് അടുത്തിടെ കല്യാണം കഴിക്കാന്‍ പോകുന്ന പ്രിയങ്ക കുമാർ എന്ന യുവതി വ്യക്തമാക്കുന്നത്. കാരറ്റ് കുറവാണെങ്കിലും ഇത്തരം ആഭരണങ്ങള്‍ മനോഹരവും പാർട്ടികൾക്ക് വീണ്ടും ധരിക്കാവുന്നതുമാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഈ ആഭരണങ്ങളില്‍ അധികവും ലോക്കറില്‍ പൂട്ടി വെക്കുകയാണ് ചെയ്യുന്നത്. അടുത്ത ആഘോഷ പരിപാടികള്‍ക്കാണ് വീണ്ടും അവ പുറത്തെടുക്കുക. ഇതിനായി വലിയ തുക ചിലവഴിക്കേണ്ട ആവശ്യമില്ലെന്ന വികാരം മറ്റ് പല പെണ്‍കുട്ടികളും കുടുംബങ്ങളും പങ്കുവെക്കുന്നു.
ആഭരണങ്ങളുടെ വില്‍പ്പനയില്‍ കുറവ് വന്നിട്ടില്ലെങ്കില്‍ അളവില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. "നേരത്തെ, വിവാഹ ആഭരണ സെറ്റുകൾ 300 ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ ഭാരമുള്ളവയായിരുന്നു. ഇപ്പോൾ 90-100 ഗ്രാം സെറ്റാണ് സാധാരണം, പലപ്പോഴും മൂന്ന് ആഭരണങ്ങള്‍ക്ക് പകരം ഇപ്പോള്‍ പ്രധാനപ്പെട്ട ഒന്ന് മതി. ഇന്ത്യയിൽ ദിവസവും 30-50 ജ്വല്ലറി കടകൾ പുതുതായി തുറക്കുന്നുണ്ട്. സോഷ്യൽ മീഡിയ, ഇൻഫ്ലുവൻസർ ക്യാമ്പെയ്‌നുകൾ, കസ്റ്റം ഡിസൈനുകൾ എന്നിവയും ഇത്തരം ആഭരണങ്ങളുടെ വാങ്ങലിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്" ജ്വല്ലറി ഉടമയായ ഡോ. രാമചാരി പറഞ്ഞു.












Click it and Unblock the Notifications