സ്വർണവില പിടിവിട്ട് താഴേക്ക്... ഒറ്റദിവസം കുറഞ്ഞ് 1200 രൂപ; ഇനിയും കുറയും... വിപണിയിൽ കൊടിയ മാന്ദ്യം
കൊച്ചി/മുംബൈ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ 2018 ന്റെ പാതിയില്‍ നിന്ന് തന്നെ പുറത്ത് വന്നിരുന്നു. ഇതോടെ സുരക്ഷിത നിക്ഷേപം തേടി ആളുകളുടെ പരക്കം പാച്ചിലും തുടങ്ങി. മുന്‍ സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്തെല്ലാം സുരക്ഷിത നിക്ഷേപം എന്ന സൽപേര് നിലനിര്‍ത്തിയത് മഞ്ഞലോഹം ആയ സ്വര്‍ണം തന്നെ ആയിരുന്നു.
ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണെന്ന് തുമ്മാരുകുടി! ഇതുവായിച്ചാലെങ്കിലും ചെന്നിത്തല നിർത്തുമോ...
അതുകൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. മാര്‍ച്ച് 9 ന് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തിരുന്നു. പവന് 32,320 രൂപ ആയിരുന്നു മാര്‍ച്ച് 9 ന് സ്വര്‍ണ വില.
എന്നാല്‍ തുടര്‍ന്നങ്ങോട്ട് സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 150 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണയിലെ തിരിച്ചടികളാണ് സ്വര്‍ണത്തിന്റെ ആഭ്യന്തര വിപണി മൂല്യത്തേയും ബാധിച്ചിരിക്കുന്നത്.
പവന് 1,200 രൂപ കുറഞ്ഞു
ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 150 രൂപയും. അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ ഇത്തരം ഒരു ഇടിവ് ആഭ്യന്തര വിപണിയില്‍ പ്രകടമായിട്ടില്ല. ഓഹരിവിപണിയും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വര്‍ണ വില പവന് 30,600 രൂപയായി. ഗ്രാമിന് 3,825 രൂപയും
ചരിത്രത്തില്‍ ആദ്യം
സ്വര്‍ണ വില പലപ്പോഴും വലിയ ഇടിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ സുരക്ഷിത നിക്ഷേപമെന്ന് തോന്നിപ്പിച്ച ഘട്ടങ്ങളില്‍ പലപ്പോഴും ഈ പ്രവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഒരു പക്ഷേ, ഈ വിലയിടിവ് വരും ദിവസങ്ങളും തുടര്‍ന്നേക്കും.
നാല് ദിവസം, 1,720 രൂപ
കഴിഞ്ഞ ആഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എണ്ണവില ഇടിയുന്ന സാഹചര്യത്തില്‍ വില വീണ്ടും കൂടും എന്നായിരിന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് 1,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്.
ആഗോള വിപണി
ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ തിരിച്ചടി നേരിട്ടത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔണ്‍സ്- 31.1 ഗ്രാം- സ്വര്‍ണത്തിന് കഴിഞ്ഞ ആഴ്ചകളില്‍ അന്താരാഷ്ട്ര വിപണിയില്‍ 1,700 രൂപ വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ഇക് 1,55 ഡോളര്‍ ആയി കുറഞ്ഞു. ഒരു ദിവസം മാത്രം 3.5 ശതമാനം ആണ് തകര്‍ച്ച നേരിട്ടത്. ഇപ്പോള്‍ ഒരു ട്രോയ് ഔണ്‍സിന് 1,585 ഡോളര്‍ ആണ് അന്താരാഷ്ട്ര വിപണിയിലെ വില.
തിരിച്ചുവരും
സ്വര്‍ണ വിലയിലെ ഈ ഇടിവ് വരും ദിവസങ്ങളില്‍ തുടര്‍ന്നേക്കുമെങ്കിലും അത് ഒരു താത്കാലിക പ്രതിഭാസം മാത്രം ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം എണ്ണ വിലയിലെ ഇടിവ് നിക്ഷേപകരെ ശരിയ്ക്കും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇവര്‍ സ്വര്‍ണത്തിലേക്ക് തന്നെ ഉടന്‍ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിലയിടിവിന് കാരണം കൊറോണ?
എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിലയിടിവിന് കാരണം? ആത്യന്തികമായി കൊറോണ വൈറസ് വ്യാപനം തന്നെ ആണ് ഇതിന് പിന്നില്‍. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്നവര്‍ ഇന്ത്യയിലും ചൈനയിലും ആണ് ഉള്ളത്. എന്നാല്‍ കൊറോണ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ചൈന വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് രാജ്യങ്ങളുടേയും വാങ്ങല്‍ ശേഷി വളരെ അധികം കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
നിക്ഷേപകര്‍ക്ക് ലാഭം
ആഗോള വിപണിയില്‍ വലിയ നഷ്ടം നേരിട്ടുകൊണ്ടിരിക്കവേ, നിക്ഷേപകര്‍ പുതിയൊരു തന്ത്രം ഉപയോഗിക്കുകയാണ് ഇപ്പോള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേ മേഖലകളിലെ നഷ്ടം നികത്താന്‍, സ്വര്‍ണം ഘട്ടം ഘട്ടമായി വിറ്റ് ലാഭം സ്വരൂപിക്കുകയാണ് എന്നതാണത്. എന്തായാലും സ്വര്‍ണ വിലയില്‍ ഇടിവ് തുടര്‍ന്നാല്‍ ഈ പ്രവണത അവസാനിക്കും.
ആവശ്യക്കാര്‍ കുറഞ്ഞു
ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കുറഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണ വിലയില്‍ കുത്തനെ ഉണ്ടായ വര്‍ദ്ധന ആയിരുന്നു പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വരുമോ എന്ന ഭയവും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്.