ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ്ണവിലയിൽ ഇടിവ്: പവന് കുറഞ്ഞത് 400 രൂപ
കൊച്ചി: കേന്ദ്രധനകാര്യ ബജറ്റിൽ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണ്ണവിലയിൽ വ്യത്യാസം. ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ബജറ്റ് അവതരണത്തിന് മുമ്പ് സ്വർണ്ണത്തിന് 160 രൂപ വർധിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ സ്വർണ്ണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,400 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
കേരളത്തെ കൈപിടിച്ചുയർത്തുന്ന ബജറ്റ്: കേന്ദ്രത്തെ സംസ്ഥാനം അഭിനന്ദിക്കണമെന്ന് കെ സുരേന്ദ്രൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിലാണ് മണിക്കൂറുകൾക്കുള്ളിൽ വ്യത്യാസങ്ങൾ പ്രകടമായത്. സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരൂവ 12. 5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചതായാണ് കേന്ദ്ര ധനകാര്യ ബജറ്റിലെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് സ്വർണ്ണവില കുറഞ്ഞത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4550 രൂപയായിട്ടുണ്ട്.
കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് അടുത്ത കാലത്തായി സ്വർണ്ണക്കടത്ത് വർധിച്ച് വരുന്ന സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് സർക്കാർ നീക്കം. നിലവിൽ 12.5 ശതമാനം ഇറക്കുമതി ചുങ്കത്തിന് പുറമേ മൂന്ന് ശതമാനം ജിഎസ്ടിയുമാണ് ഈടാക്കിവരുന്നത്. നിലവിൽ ഒരു കിലോ സ്വർണ്ണക്കട്ടിയ്ക്ക് 50 ലക്ഷം മുകളിലാണ് വില. എന്നാൽ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് സ്വർണ്ണം എത്തിക്കുന്നവർക്ക് ഏഴ് ലക്ഷത്തിലധികം രൂപ ലാഭമായി ലഭിക്കുകയും ചെയ്യും. എന്നാൽ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ ഇടപെട്ടാൽ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അടുത്ത കാലത്ത് രാജ്യത്ത് വ്യാപകമായി സ്വർണ്ണക്കടത്ത് നടന്നതായി രാജ്യത്തുടനീളമുള്ള കസ്റ്റംസ് വകുപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റിൽ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ഈ പരിധി കുറയ്ക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്.
Recommended Video