ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ കുതിപ്പ്.. രൂപയുടെ മൂല്യത്തകർച്ച സ്വർണവിപണിയിലും
ദില്ലി: രാജ്യത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രൂപയുടെ മൂല്യം ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് രൂപ എത്തിയിരിക്കുന്നത്. ഡോളറിനെതിരെ 71 രൂപയാണ് പുതിയ നിരക്ക്.
കറന്‍സിയും ഡോളറും തമ്മിലുള്ള ഈ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തെ സ്വര്‍ണ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
സ്വർണവില ഉയർന്നു
സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 22,600ല്‍ എത്തി നില്‍ക്കുകയാണ്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2825 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിലവാരമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ചയില്‍ ഇത് രണ്ടാമത്തെ തവണയാണ് സ്വര്‍ണവിലയില്‍ 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറക്കുമതിച്ചെലവ് കൂടി
ആഗോള വിപണിയിലെ വില വ്യത്യാസങ്ങളാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. വില വര്‍ധനവിനുള്ള പ്രധാന കാരണം ഇറക്കുമതിച്ചെലവ് കൂടിയതാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞതാണ് ഇറക്കുമതിച്ചെലവില്‍ വര്‍ധനവുണ്ടാകാനുള്ള പ്രധാന കാരണം.
സ്വർണം വാങ്ങിക്കൂട്ടുന്നു
രൂപയുടെ മൂല്യത്തകര്‍ച്ച നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനും കാരണമായി. മാത്രമല്ല പ്രാദേശിക വിപണി ഇടയ്ക്ക് നഷ്ടത്തിലായതും വിലവര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. അതുകൂടാതെ വിവാഹ സീസണും ഉത്സവ കാലവും ആയതിനാല്‍ ജ്വല്ലറികള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നതും വില കൂടാനുള്ള കാരണമായിട്ടുണ്ട്.
വില കൂടിയത് ദിവസങ്ങൾക്ക് ശേഷം
പ്രളയം വിഴുങ്ങിയ സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പവന് 200 രൂപ കൂടി 22,280 രൂപയായിരിക്കുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2785ലെത്തി നില്‍ക്കുകയാണ്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ ചലനമുണ്ടായിരിക്കുന്നത്.
വില ഇടിഞ്ഞ് യുഎഇ
അതിനിടെ യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇതോടെ യുഎഇയിലെ സ്വര്‍ണവിപണി സജീവമായിരിക്കുകയാണ്. ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 136 ദിര്‍ഹം 75 ഫില്‍സാണ് ഏറ്റവും പുതിയ നിരത്ത്. തൊട്ടുമുന്‍പത്തെ ആഴ്ച യുഎഇയില്‍ സ്വര്‍ണവില ഇതിലും താഴ്ന്നിരുന്നു.
ഒന്നര വർഷത്തിന് ശേഷം
133 ദിര്‍ഹം 50 ഫില്‍സ് ആയിരുന്നു കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണ വില. ഒന്നരവര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ സ്വര്‍ണവില ഇത്രയും കുറയുന്നത്. 2014ല്‍ 22 ക്യാരറ്റിന് 206 ദിര്‍ഹം വരെ ഉയര്‍ന്നതാണ് ഇതുവരെയുള്ള റെക്കോര്‍ഡ് സ്വര്‍ണവില. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.