സ്വർണ വില കുറയുന്നത് കണ്ട് തുള്ളിചാടേണ്ട: പോക്ക് നാശത്തിലേക്ക്: 6-12 മാസത്തില്‍ സംഭവിക്കാന്‍ പോകുന്നത്
ദുബായ്: ആഗോള വിപണിയില്‍ സ്വർണ വില വീണ്ടും കുത്തന ഉയർന്നേക്കും. അടുത്ത ആറ് മുതൽ 12 മാസത്തിനുള്ളിൽ സ്വർണവില ഔൺസിന് 3,500 ഡോളറിലെത്തുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രവചനം. ട്രംപിന്റെ താരിഫ് നയത്തേക്കാള്‍ കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ തുടരുന്നതാണ് ഈ വിലക്കയറ്റത്തിന്റെ പ്രധാന ഘടകമെന്നും ബാങ്ക് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വർണം ഔൺസിന് 3356.77 ഡോളർ എന്ന നിരക്കിലാണ് വില. ഇത് മുന്‍ നിരക്കിനേക്കാള്‍ 1.29 ശതമാനം കുറവാണ്. കേരളത്തിലേക്ക് നോക്കുകയാണെങ്കില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിലയില്‍ വലിയ ആശ്വാസം ലഭിക്കുന്നുണ്ട്. ഇന്നു ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 9,295 രൂപയിലെത്തി. പവൻ 640 രൂപ താഴ്ന്നിറങ്ങി 74,360 രൂപയിലുമാണ് വില്‍പ്പന. ദുബായി വിപണിയില്‍ കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വർണം ഗ്രാമിന് 406.75 ദിർഹത്തിനും 22 കാരറ്റ് 376.75 ദിർഹത്തിനുമാണ് വ്യാപാരം ചെയ്യപ്പെട്ടത്.

"അടുത്ത ആറ് മുതൽ 12 മാസത്തിനുള്ളിൽ സ്വർണവില 3500 ഡോളറിലെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കേന്ദ്ര ബാങ്കുകളുടെ വാങ്ങലാണ് ഈ പ്രവചനത്തിന്റെ പ്രധാന കാരണം. സമീപകാല വിലക്കയറ്റത്തിന് ശേഷം ഈ വാങ്ങൽ താത്കാലികമായി മന്ദഗതിയിലാണെങ്കിലും, കേന്ദ്ര ബാങ്കുകൾ തങ്ങളുടെ റിസർവ് വൈവിധ്യവൽക്കരണത്തിനായി സ്വർണത്തിൽ കൂടുതൽ നിക്ഷേപിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതേസമയം, യുഎസ് പലിശനിരക്കുകൾ കുറയാനിടയുള്ളതും, അസ്ഥിരതയുള്ള സമയങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള ഡിമാൻഡും വിലയെ പിന്തുണയ്ക്കും," സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് മേഖലകളിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മൻപ്രീത് ഗിൽ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഒരു സർവേ പ്രകാരം, 76 ശതമാനം കേന്ദ്ര ബാങ്കുകൾ അഞ്ച് വർഷത്തിനുള്ളിൽ ആഗോള റിസർവുകളിൽ സ്വർണത്തിന്റെ പങ്ക് വർധിക്കുമെന്ന് വിശ്വസിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ 69 ശതമാനത്തിൽ നിന്നുള്ള വർധനവാണ് വ്യക്തമാക്കുന്നത്. 2018-ൽ 11 ശതമാനമായിരുന്ന ആഗോള റിസർവുകളിൽ സ്വർണത്തിന്റെ പങ്ക് ഇപ്പോൾ 18 ശതമാനമായി ഉയർന്നിട്ടുണ്ട്.
"ഡോളറിന്റെ ആധിപത്യം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ വിജയിയാകുന്നത് സ്വർണമാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ വാങ്ങൽ വർധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചൈനയുടെ പീപ്പിൾസ് ബാങ്ക് 2022-ൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വാങ്ങൽ പുനരാരംഭിച്ചു," ബാങ്ക് വ്യക്തമാക്കുന്നു.
"ഉയർന്നുവരുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കറൻസി അനിശ്ചിതത്വം എന്നിവയുള്ള ഒരു ലോകത്ത്, സ്വർണത്തിന്റെ ആകർഷണം ഒരു ഹെഡ്ജായും പ്രതീകാത്മകമായും വ്യക്തമാണ്," ബാങ്ക് കൂട്ടിച്ചേർത്തു.മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ നിയന്ത്രണത്തിലാണെങ്കിൽ അടുത്ത മൂന്ന് മാസത്തേക്ക് സ്വർണവിലയിൽ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ലെന്നും, എന്നാൽ ഇത് ഒരു പ്രധാന തന്ത്രപരമായ ഹെഡ്ജായി തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.
ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 3,500 ഡോളറിലെത്തിയാൽ, കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഒരു പവന് ഏകദേശം 87000 മുതൽ 88000 രൂപ വരെ ഉയരാം. പത്ത് ശതമാനം പണിക്കൂലിയും ജി എസ് ടി അടക്കമുള്ള മറ്റ് ചാർജുകളും ചേരുമ്പോള്‍ ഒരു പവന് ഒരു ലക്ഷമോ അതിന് അടുത്തോ മുടക്കേണ്ടി വന്നേക്കും.
അതേസമയം, കേരളത്തില്‍ ഓഗസ്റ്റിന് എട്ടിനായിരുന്നു റെക്കോഡ് നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്. ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിപവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു. ഉത്സവ- വിവാഹ സീസണുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ ഈ വിലക്കുറവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. പക്ഷെ അതോടൊപ്പം തന്നെ വില വർധിക്കുമെന്ന പ്രവചനം ആശങ്കയും നല്‍കുന്നു.












Click it and Unblock the Notifications