ജിഎസ്ടിയുടെ നേട്ടങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് സർക്കാർ, വിലക്കും പിഴയും!!
ജിഎസ്ടി സംബന്ധിച്ച പരാതികൾ സമര്‍പ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായുള്ള സംവിധാനത്തിന് ജിഎസ്ടി കൗൺസില്‍ അംഗീകാരം നൽകിയിട്ടുണ്ട്
ദില്ലി: ജിഎസ്ടിയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ലെങ്കിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് സർക്കാരിന്‍റെ ഭീഷണി. രജിസ്ട്രേഷൻ റദ്ദാക്കുന്നതിനൊപ്പം ചരക്കുസേവന നികുതി നിയമത്തിന് കീഴിൽ ഉയർന്ന പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയ്ക്ക് കീഴില്‍ നികുതി ഇളവ് വരുന്ന ഉൾപ്പനങ്ങളുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ജിഎസ്ടി സംബന്ധിച്ച പരാതികൾ സമര്‍പ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായുള്ള സംവിധാനത്തിന് ജിഎസ്ടി കൗൺസില്‍ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യത്തെ ഘട്ടത്തിൽ പരാതികൾ പരിശോധിക്കുന്നത് സ്റ്റാൻഡിംഗ് കമ്മറ്റി ഉദ്യോഗസ്ഥരായിരിക്കും. രണ്ടാം ഘട്ടത്തിൽ ഡയറക്ടർ ജനറൽ ഓഫ് സെയ്ഫ്ഗാർഡ്സിന് കൈമാറുകയും പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്യുന്നതാണ് ഇതിന്‍റെ അനന്തര നടപടികൾ. പരാതി സമർപ്പിച്ച് എട്ട് മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കിയിരിക്കണമെന്നും ജിഎസ്ടി കൗൺസിലിന്‍റെ നിര്‍ദേശമുണ്ട്. ആന്‍റി പ്രോഫിറ്റീയറിംഗ് അതോറിറ്റിയ്ക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്മേലാണ് പരാതിയില്‍ തീർപ്പ് കൽപ്പിക്കുക.
കൊച്ചിയിലെത്തിയ നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു; എല്ലാം വെളിപ്പെടുത്തി മുഖ്യമന്ത്രി...
ജൂൺ 30ന് അർദ്ധരാത്രി വിളിച്ചുചേർക്കുന്ന പ്രത്യേക പാർലമെൻറ് സെഷനിലാണ് രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എച്ച് ഡി ദേവ ഗൗഡ, എന്നിവരും പാർലമെന്റിൽ സന്നിഹതിരയാരിക്കും. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരേയും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.