എയർ ഇന്ത്യ: സർക്കാരിന് പ്രദിനം 20 കോടി ചെലവ് കുറയും, പക്ഷേ എയർ ഇന്ത്യ പറപ്പിക്കാൻ ടാറ്റ പരുങ്ങുമോ?
ദില്ലി: എയർ ഇന്ത്യ, ടാറ്റ ഏറ്റെടുത്തത് ആഗോള തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. ജെആർഡി ടാറ്റയായി തുടക്കമിട്ട വിമാന കമ്പനി ഒടുവിൽ ടാറ്റ കുടുംബത്തിലേക്ക് തന്നെ തിരികെ എത്തുന്നു എന്നതായിരുന്നു ആ വാർത്തയുടെ ഒരു വൈകാരിക വശം. എന്നാൽ അതിനപ്പുറും ഒരുപാട് സാമ്പത്തിക വശങ്ങളുണ്ട് ഈ വിൽപനയിൽ.
എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തീരുമാനിച്ചതിന് ശേഷം, രണ്ട് തവണയാണ് ആ പദ്ധതി ഉപേക്ഷിച്ചത്. ഇതിനിടെ മൂന്ന് മന്ത്രിമാർ കടന്നുപോയി, പല നിയമങ്ങളും മാറി. ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം, ടാറ്റ സൺസിന് കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.
വലിയ സാമ്പത്തിക നഷ്ടങ്ങളുടെ കണക്കാണ് എയർ ഇന്ത്യക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി പറയാനുള്ളത്. ഒരുകാലത്ത് വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സംവിധാനം എങ്ങനെ ഇന്നത്തെ നിലയിൽ ആയി എന്നത് വലിയ ചോദ്യമാണ്. അതിന് ആഗോള വത്കരണത്തേയും ഉദാരവത്കരണത്തേയും ചേർത്തുവച്ചുകൊണ്ടുള്ള ഉത്തരങ്ങളും ലഭ്യമാണ്. എന്നാൽ കെടുകാര്യസ്ഥത എന്നതായിരുന്നു എയർഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. ഉദ്യോഗസ്ഥതല അഴിമതികൾ വേറേയും...
എയർ ഇന്ത്യ പറക്കണമെങ്കിൽ പ്രതിദിനം സർക്കാർ 20 കോടി രൂപ നൽകേണ്ട സ്ഥിതിയിലാണ് വിമാനക്കമ്പനി. 2021 ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം എയർ ഇന്ത്യയുടെ കടം 61,562 കോടി രൂപയാണ്. 'ഓപ്പറേഷണലി' ലാഭത്തിലാണെങ്കിലും പെരുകുന്ന കടമാണ് എയർ ഇന്ത്യയെ വലിയ പ്രതിസന്ധിയിൽ ആഴ്ത്തിയത്. ഈ പ്രശ്‌നം ഇനി പരിഹരിക്കപ്പെടുമോ എന്നതും പരിശോധിക്കേണ്ടതാണ്.
പതിനെണ്ണായിരം കോടി രൂപയ്ക്കാണ് ടാറ്റ, എയർ ഇന്ത്യ വാങ്ങിയത്. അതിൽ 2,700 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുക. ബാക്കി 15,300 രൂപ കടബാധ്യത തീർക്കുന്നതിലേക്ക് പോകും. ടാറ്റ ഏറ്റെടുക്കുമ്പോഴും 61,562 കോടി രൂപയുടെ കടം 46,262 കോടിയായി കുറയുന്നതേയുള്ളൂ. മൊത്തം കടബാധ്യതയുടെ 75 ശതമാനം ആണിത്. ഈ കടം വീട്ടാതെ എയർ ഇന്ത്യ ലാഭത്തിലാക്കാൻ കഴിയുമോ എന്നതും നിർണായക ചോദ്യമാണ്.
എയർ ഇന്ത്യ ഏറ്റെടുക്കുന്നത് ടാറ്റയ്ക്ക് ലാഭമോ നഷ്ടമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇനി കുറച്ച് കൂടി അടുക്കാം. 46,262 കോടി രൂപയുടെ ശേഷിക്കന്ന ബാധ്യത യഥാർത്ഥത്തിൽ ടാറ്റയുടെ തലയിൽ വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്, എയർ ഇന്ത്യ അസെറ്റ്‌സ് ഹോൾഡിങ് ലിമിറ്റഡ് എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ തലയിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ' ഓപ്പറേഷണൽ ലാഭത്തിൽ' ഉള്ള എയർ ഇന്ത്യ, ടാറ്റയ്ക്ക് ലാഭമാണോ നഷ്ടമാണോ വരുത്തുക എന്നത് ഈ കണക്കിലൂടെ തന്നെ വിലയിരുത്താവുന്നതാണ്.
മറ്റൊന്നുകൂടി ഇതിൽ പരാമർശിക്കപ്പെടണം. ശതകോടികൾ മൂല്യം വരുന്ന എയർ ഇന്ത്യയുടെ മറ്റ് ആസ്തികൾ ടാറ്റയ്ക്ക് ലഭിക്കുന്നില്ല എന്നതാണത്. മുംബൈ നരിമാൻ പോയന്റിലെ എയർ ഇന്ത്യ ബിൽഡിങ്, ദില്ലിയിലെ എയർ ഇന്ത്യ ബിൽഡിങ്, എയർ ഇന്ത്യയുടെ വസന്തവിഹാർ ഹൗസിങ് കോളനി എന്നി നേരത്തെ പരാമർശിച്ച സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ ഉടമസ്ഥതയിൽ ആയിരിക്കും ഉണ്ടാവുക. ഈ ആസ്തികൾ ഉപയോഗിച്ച് വേണം രണ്ട് വർഷത്തിനുള്ളിൽ എയർ ഇന്ത്യയുടെ ശേഷിക്കുന്ന കടങ്ങൾ തീർക്കാൻ.
141 വിമാനങ്ങൾ ആണ് എയർ ഇന്ത്യക്ക് വേണ്ടി സർവ്വീസ് നടത്തുന്നത്. ഇത് ടാറ്റ ഗ്രൂപ്പിന് സ്വന്തമാകും. ഈ 141 വിമാനങ്ങളിൽ 42 എണ്ണം പാട്ടത്തിനെടുത്തതാണ്. ശേഷിക്കുന്ന വിമാനങ്ങളിൽ പലതിനും കേടുപാടുകളും പ്രശ്‌നങ്ങളും ഉണ്ട്. കൃത്യമാറ്റ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ ഇപ്പോൾ പറക്കാൻ ആകാത്ത സ്ഥിതിയാണ് പല വിമാനങ്ങളും. എന്തായാലും വിമാനങ്ങളുടെ പാട്ട ബാധ്യത ടാറ്റ തന്നെ ഏറ്റെടുക്കേണ്ടി വരും.
എയർ ഇന്ത്യ ടാറ്റയ്ക്ക് നൽകിയ രീതിയെ കുറിച്ച് വ്യാപക പരാതികൾ പല കോണുകളിൽ നിന്നായി ഉയർന്നിട്ടുണ്ട്. കോൺഗ്രസ് തന്നെ ഇക്കാര്യത്തിൽ ചില പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാരിന് ഇക്കാര്യത്തിൽ പറയാനുള്ളത് മറ്റ് ചില ന്യായങ്ങളാണ്. ടാറ്റയ്ക്ക് ലഭിച്ചത് പണം കായ്ക്കുന്ന ഒരു മരമല്ല, മറിച്ച് നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വിമാന കമ്പനിയെ ആണെന്നാണ് ഡിപാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെൻഖ് (DIPAM) സെക്രട്ടറി തുഹൻ കാന്ത പാണ്ഡെ വാർത്താ ഏജൻസിയായ പിടിഐയോടെ പ്രതികരിച്ചത്.
ടാറ്റയെ സംബന്ധിച്ച് എയർ ഇന്ത്യയിലേക്ക് വലിയ തോതിൽ പണം ഒഴുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നും തുഹൻ കാന്ത പാണ്ഡെ പറയുന്നത്. അടുത്ത ഒരു വർഷത്തേക്ക് ഒരു ജീവനക്കാരെ പോലും പിരിച്ചുവിടാൻ ടാറ്റയ്ക്ക് കഴിയില്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ വിആർഎസ് എന്ന ഒരൊറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളു. അതും ഏറെ ചെലവേറിയതാണ് എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും തങ്ങൾക്ക് ചെലവാക്കാൻ ആകുന്ന ഒരു തുകയ്ക്കാണ് ടാറ്റ എയർ ഇന്ത്യ വാങ്ങിയത്. കുമിഞ്ഞുകൂടിക്കിടക്കുന്ന കടം അവർ ഏറ്റെടുക്കുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
സർക്കാരിനെ സംബന്ധിച്ച് എയർ ഇന്ത്യയുടെ കൈമാറ്റം എത്രയും വേഗം പൂർത്തിയാക്കണം എന്നതാണ് ലക്ഷ്യം. നേരത്തേ സൂചിപ്പിച്ചതുപോലെ, പ്രതിദിനം 20 കോടി രൂപയാണ് എയർ ഇന്ത്യക്ക് വേണ്ടി അങ്ങോട്ട് ചെലവാക്കേണ്ടി വരുന്നത്. ഉടമസ്ഥാവകാശം ടാറ്റയ്ക്ക് കൈമാറുന്നതിന് മുമ്പായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് കടബാധ്യതയും കൈമാറും. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറുന്നതിനൊപ്പം തന്നെ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും കൈമാറുന്നുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണ കാലത്തായിരുന്നു എയർ ഇന്ത്യയുടെ ഓഹരി വിൽപന സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്. അന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിയ്ക്കാൻ മാത്രമായി ഒരു മന്ത്രാലയും രൂപീകരിച്ചിരുന്നു. എന്തായാലും വീണ്ടും ഒരു എൻഡിഎ ഭരണ കാലത്ത് തന്നെ എയർ ഇന്ത്യയുടെ വിൽപന പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യം 40 ശതമാനം ഓഹരികളായിരുന്നു വിൽക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ 100 ശതമാനം ഓഹരികളും വിറ്റിരിക്കുന്നു.