സത്യസന്ധരെങ്കില്‍ വായ്പ എളുപ്പത്തിൽ: വായ്പാ ചട്ടം അടിമുടി പൊളിച്ചെഴുതി കേന്ദ്രം
ദില്ലി: വായ്പാ തിരിച്ചടവിൽ സത്യസന്ധത പുലർത്തുന്നവര്‍ക്ക് എളുപ്പത്തില്‍ ലോണ്‍ ലഭ്യമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരക്കാര്‍ക്ക് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് എളുപ്പത്തില്‍ ലോൺ ലഭ്യമാക്കുന്നതിനുള്ളള നീക്കങ്ങളാണ് സർക്കാര്‍ നടത്തിവരുന്നത്. ബാങ്കിംഗ് രംഗത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാറാണ് വ്യക്തമാക്കിയത്.
വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ വളർച്ചയുടെ തോത് തിരിച്ചു പിടിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാരിന്റെ നിര്‍ണായ നീക്കം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ഇപ്പോള്‍ തന്നെ എട്ട് ലക്ഷം കോടി രൂപ കിട്ടാക്കടമായി ലഭിക്കാനുണ്ടെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
തിരിച്ചടച്ചാൽ ലോൺ!!
നേരത്തെ ലോണ്‍ എടുക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്തുകയും ചെയ്തിട്ടില്ലാത്തവർക്ക് എളുപ്പത്തിൽ ലോണ്‍ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാര്‍ നീക്കം. ഇതിന് വേണ്ടിയാണ് വായ്പാ നയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കിയിട്ടുള്ളത്.
പൊതുമേഖലാ ബാങ്കുകൾക്ക് കോടികള്‍
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 88,139 കോടി രൂപ നല്‍കാൻ കേന്ദ്രസർക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകൾക്കാണ് ഈ തുക അനുവദിക്കുക. മാര്‍ച്ച് 31ന് മുമ്പായി ഈ തുക നല്‍കാനും ധാരണയായിട്ടുണ്ട്. വായ്പ അനുവദിപ്പിക്കുന്നത് പ്രത്സാഹിപ്പിക്കുന്നതിനൊപ്പം വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാനുമാണ് സർക്കാര്‍ നീക്കം.
സംരംഭകർക്ക് വായ്പാ ആനുകൂല്യങ്ങള്‍
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതില്‍ സർക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. www.udyamimitra എന്ന ഓണ്‍ലൈൻ വഴിയാണ് വായ്പ ലഭിക്കുന്നതിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ വായ്പ അനുവദിക്കുന്നത് സംബന്ധിച്ച പ്രതികരണം അറിയിക്കണെമന്നാണ് സർക്കാര്‍ നിർദേശത്തിൽ പറയുന്നത്.