കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്
ദില്ലി: 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ 300 ബേസിസ് പോയിന്റ് വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി. 9.5 ശതമാനമാക്കിയാണ് കുറച്ചിട്ടുള്ളത്. നേരത്തെ ഇന്ത്യയുടെ 12.5 ശതമാനമായിരിക്കുമെന്ന് ഏപ്രിലിൽ ഐഎംഎഫ് പ്രവചിച്ചിരുന്നു. ഇതാണ് ഇപ്പോൾ 9.5 ശതമാനമാക്കി കുറച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെയാണ് വളർച്ചാ നിരക്ക് കുറച്ചിട്ടുള്ളത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിനുള്ളിൽ കൊവിഡ് വ്യാപനം രൂക്ഷമായതാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യത കുറച്ചതെന്നും ഐഎംഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
കൊറോണ വൈറസിന്റെ രണ്ടാംതരംഗം ഇന്ത്യയെ വളരെ മോശമായ തരത്തിലാണ് ബാധിച്ചത്. ഇത് ആരോഗ്യമേഖല പ്രതികൂലമായി ബാധിച്ചുവെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. അവശ്യമരുന്നുകൾ, ആശുപത്രി കിടക്കൾ, ഓക്സിജൻ വിതരണം എന്നിവയ്ക്ക് രാജ്യത്ത് ക്ഷാമം അനുഭവപ്പെട്ടു. കൊവിഡിന്റെ ഡെൽറ്റാ വകഭേദം ഇന്ത്യയെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും ലോകമെമ്പാടും കൊവിഡ് വ്യാപിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഐഎംഎഫ് പറയുന്നു.
അതേ സമയം യുഎസ്, മൊറോക്കോ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലയുടെ വളർച്ചാ നിരക്ക് ആറ് ശതമാനമാക്കി നിലനിത്തിയിട്ടുണ്ട്. വാക്സിൻ വിതരണം പ്രതീക്ഷിച്ചതിനേക്കാൾ മന്ദഗതിയിലായത് പ്രശ്നം വഷളാക്കുമെന്നും വാക്സിനേഷനിലെ മെല്ലെപ്പോക്ക്, അപര്യാപ്തമായ നയ പ്രതികരണം, പാശ്ചാത്യ രാജ്യങ്ങളിലെ നിയന്ത്രണമില്ലാതെയുള്ള പണനയം പിൻവലിക്കൽ എന്നിവയും വളർച്ച പ്രാപിക്കുന്ന വിപണികളിൽ ഇരട്ടി ആഘാതമുണ്ടാക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
2022 ആകുമ്പോഴേക്കും മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുമെന്ന് കരുതുന്നതായും പണപ്പെരുപ്പം സ്ഥിരമായി നിലനിൽക്കാൻ സാധ്യതയുണ്ടെന്ന സ്ഥിതി വരികയാണെങ്കിൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കും. അതേ സമയം പണ നയം സംബന്ധിച്ച് കേന്ദ്ര ബാങ്കുകൾ വ്യക്തമായ രീതിയിൽ ആശയ വിനിമയം നടത്തുന്നത് പണപ്പെരുപ്പത്തെ പ്രതീക്ഷിച്ചതുപോലെ പിടിച്ചുനിർത്താൻ സഹായിക്കുമെന്നും ഐഎംഎഫ് പറയുന്നു.
Recommended Video