അടിവസ്ത്രം വാങ്ങാൻ പോലും പണമില്ല? ഇന്ത്യൻ അടിവസ്ത്ര വിപണി വൻ പ്രതിസന്ധിയിൽ; മാന്ദ്യത്തിലേക്ക്?
Recommended Video
മുംബൈ: മനുഷ്യന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് വസ്ത്രം. അതില്‍ തന്നെ, പരിഷ്‌കൃത സമൂഹങ്ങളില്‍ അടിവസ്ത്രങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. പണ്ടത്തെ പോലെ അല്ല ഇപ്പോഴത്തെ കാര്യങ്ങള്‍ എന്ന് സാരം.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാഹന വിപണി ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധിയില്‍ ആണ്. മധ്യവര്‍ഗ്ഗത്തിന്റെ വാങ്ങല്‍ ശേഷിയിലുള്ള കുറവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നാകാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ!
അടിവസ്ത്ര വിപണിയും വലിയ തകര്‍ച്ചയിലാണ് ഇപ്പോഴുള്ളത്. അടിവസ്ത്ര വിപണിയും രാജ്യത്തിന്റെ സമ്പദ് ഘടനയും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കരുത്. വിഖ്യാതമായ മെന്‍സ് അണ്ടര്‍വെയര്‍ ഇന്‍ഡെക്‌സ് തന്നെയാണ് അതിനുള്ള ഉത്തരം. രാജ്യം നീങ്ങുന്നത് രൂക്ഷമായ മാന്ദ്യത്തിലേക്കാണ് എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മെന്‍സ് അണ്ടര്‍വെയര്‍ ഇന്‍ഡക്‌സ്
മെന്‍സ് അണ്ടര്‍വെയര്‍ ഇന്‍ഡക്‌സ് എന്നത് ഒരു സാമ്പത്തിക സൂചിക ആണ്. സാമ്പത്തിക നില സ്ഥിരയുള്ളതാണെങ്കില്‍ പുരുഷ അടിവസ്ത്ര വില്‍പന സ്ഥിരതയുള്ളതായിരിക്കും. കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് അടിവസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ കുറവ് വരും എന്നാണ് ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നത്. പുരുഷന്‍മാര്‍ കൂടുതല്‍ അടിവസ്ത്രങ്ങള്‍ വാങ്ങുന്നുണ്ട് എങ്കില്‍ അത് സമ്പദ്ഘടനയുടെ വളര്‍ച്ചയാണ് കാണിക്കുക. തിരിച്ചാണെങ്കില്‍ നേരെ മറിച്ചും.
ഇന്ത്യന്‍ അടിവസ്ത്ര വിപണി
രാജ്യത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടിവസ്ത്ര വിപണി വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹന വിപണിയിലെ മാന്ദ്യവും ഇതോടൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ടതാണ്.
ജോക്കി തകര്‍ച്ചയുടെ വഴിയില്‍?
ഇന്ത്യന്‍ അടിവസ്ത്ര വിപണിയിലെ വമ്പന്‍മാരാണ് ജോക്കി. പേജ് ഇന്‍ഡസ്ട്രീസ് ആണ് ജോക്കി വില്‍പനയ്‌ക്കെത്തിക്കുന്നത്. 2008 ലെ വിപുലീകരണത്തിന് ശേഷം ജോക്കി ഇപ്പോള്‍ നേരിടുന്നത് അവരുടെ ഏറ്റവും മോശം കാലഘട്ടമാണ്. വളര്‍ച്ച വെറും 2 ശതമാനം ആയി കുറഞ്ഞു.
ഡോളറും വിഐപിയും
അടിവസ്ത്ര മേഖലയിലെ മറ്റ് വമ്പന്‍മാരാണ് ഡോളറും വിഐപിയും. ഡോളര്‍ അടിവസ്ത്രങ്ങളുടെ വിപണിയില്‍ 2 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. വിഐപിയ്ക്ക് 20 ശതമാനത്തിന്റേയും. മറ്റൊരു പ്രമുഖ ബ്രാന്‍ഡ് ആയ ലക്‌സ് ഇന്‍ഡസ്ട്രീസ് സ്ഥിരതയോടെ മുന്നോട്ട് പോകുന്നുണ്ട്.
വാങ്ങല്‍ ശേഷി കുറഞ്ഞു
ആളുകളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതിന്റെ പ്രകടമായ ലക്ഷണം ആയിട്ടാണ് ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. ചെലവാക്കാവുന്ന വരുമാനം കുറയുന്നതുവഴി ആളുകള്‍ അവശ്യ സാധങ്ങള്‍ പോലും വാങ്ങാന്‍ സന്നദ്ധരല്ലാതെ വരുന്നു എന്ന് വേണം വിലയിരുത്താന്‍. 2010 മുതല്ഡ 2014 വരെ ചെലവാക്കാവുന്ന വരുമാനത്തിന്റെ വര്‍ദ്ധന 13.3 ശതമാനം ആയിരുന്നു. എന്നാല്‍ 2015 മുതല്‍ 2018 വരെ ഇത് 9.5 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്.
27,000 കോടിയുടെ വിപണി
27,931 കോടി രൂപയുടേതാണ് ഇന്ത്യയിലെ അടിവസ്ത്ര വിപണി. മൊത്തം വസ്ത്ര വിപണിയുടെ പത്ത് ശതമാനം മാത്രമാണിത് എന്ന് കൂടി ഓര്‍ക്കണം. വരുന്ന പത്ത് വര്‍ഷം കൊണ്ട് 10 ശതമാനം വളര്‍ച്ച അടിവസ്ത്ര വില്‍പനയില്‍ ഉണ്ടാകും എന്നായിരുന്നു കണക്കാക്കിയിരുന്നു. എന്നാല്‍ ഇനി എന്താകും സ്ഥിതി എന്ന് പറയാന്‍ സാധിക്കില്ല.
ഒറ്റ വര്‍ഷം കൊണ്ട്
പ്രമുഖ കമ്പനികള്‍ക്ക് കഴിഞ്ഞ പാദത്തില്‍ സംഭവിച്ച നഷ്ടത്തെ കുറിച്ചാണ് നേരത്തെ സൂചിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ നേരിട്ടത് അതിലും വലിയ നഷ്ടങ്ങള്‍ ആയിരുന്നു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വിഐപി ആയിരുന്നു. 76 ശതമാനം ആണ് വില്‍പനയില്‍ ഇടിവ് സംഭവിച്ചത്. ജോക്കി(പേജ് ഇന്‍ഡസ്ട്രീസ്)യും ലക്‌സ് ഇന്‍ഡസ്ട്രീസും നേരിട്ടത് 46 ശതമാനം ഇടിവായിരുന്നു. ഡോളര്‍ 33 ശതമാനം വില്‍പന ഇടിവ് നേരിട്ടു.