ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനത്തിലെത്തിയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ്
ദില്ലി: ഇന്ത്യയിലെ ജിഡിപി നിരക്കിൽ ഉയർച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപിയില്‍ 7.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാം പാദത്തിൽ 6.3 ശതമാനമായിരുന്നുവെന്നുമാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ- ജൂൺ മാസങ്ങളിൽ ജിഡിപിയുടെ വളർച്ച 5.7 ശതമാനമായിരുന്നുവെന്നും. 2017 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി നിരക്ക് 6.1 ശതമാനവുമായിരുന്നു. ജുലൈ- സെപ്തംബർ മാസങ്ങളിലെ ജിഡിപി 6.3 ൽ നിന്ന് 6.5ലെത്തുമെന്നുമായിരുന്നു കണക്ക് കൂട്ടിയിരുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളർച്ചയുടെ തോത് 6.6 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ഒക്ടോബർ- ഡിസംബർ പാദത്തിലെ വളർച്ചാ നിരക്ക് 6.9 ശതമാനിയിരിക്കുമെന്നാണ് നേരത്തെ റോയിറ്റേഴ്സ് പുറത്തുവിട്ട സർവേ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 2018ൽ 7.4 ശതമാനത്തിലെത്തുമെന്നും 2019ല്‍ 7.8 ശതമാനത്തിലെത്തുമെന്നും അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചിരുന്നു.
നേരത്തെ 2018 നവംബറിൽ മൂഡീസ് സർവേയിലും 2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.6 ശതമാനത്തിലെത്തുമെന്നും 2019ൽ ഇത് 7.5 ശതമാനത്തിലെത്തുമെന്നും ഇത് നോട്ട് നിരോധനവും ജിഎസ്ടിയും പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുമെന്നും മൂഡീസ് പ്രവചിച്ചിരുന്നു. 2005 മുതൽ 2008 വരെയുള്ള കാലയളവിൽ ജിഡിപിയിൽ ഓരോ വര്‍ഷവും 9 ശതമാനം വളർച്ച വീതം രേഖപ്പെടുത്തിയിരുന്നുവെന്നും മൂഡീസ് സര്‍വേ പറയുന്നു.