അംബാനി വീണ്ടും വെനസ്വേലിയന്‍ ക്രൂഡ് ഓയിലെത്തിക്കുന്നു: പകരം നല്‍കുന്നത് മറ്റൊരു ചരക്ക്, അതും 50000 ബാരല്‍
ഡല്‍ഹി: ഇടവേളക്ക് ശേഷം വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പുനഃരാരംഭിച്ച് ഇന്ത്യ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ റിഫൈനറിയായ റിലയൻസ് ഇൻഡസ്ട്രീസാണ് വെനസ്വേലയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പി ഡി വി എസ് എയുമായി ചേർന്ന് ഓയില്‍ ഇറക്കുമതി പുനഃരാരംഭിച്ചത്. അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഏതാനും മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
വർഷങ്ങള്‍ക്ക് ശേഷം ഈ വർഷം ആദ്യമാണ് റിലയൻസും മറ്റ് റിഫൈനർമാരും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ എത്തിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍ മുതല്‍ വീണ്ടും അമേരിക്കന്‍ ഉപരോധം പ്രാബല്യത്തില്‍ വന്നതോടെ ഇറക്കുമതി നിലച്ചു. പിന്നീട് റിലയന്‍സിന് മാത്രമായി അമേരിക്ക അനുമതി നല്‍കിയതാണ് ഇപ്പോള്‍ വീണ്ടും ഇന്ത്യയിലേക്ക് വെനസ്വേലന്‍ ക്രൂഡ് ഓയില്‍ എത്താന്‍ ഇടയാക്കിയിരിക്കുന്നത്.

"അമേരിക്കന്‍ ഉപരോധത്തിന് മുമ്പ്, വെനസ്വേലയുടെ ക്രൂഡിൻ്റെ രണ്ടാമത്തെ വലിയ വിപണിയായിരുന്നു ഇന്ത്യ. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ നടപടികളും പിഡിവിഎസ്എയുടെ ചില സംയുക്ത സംരംഭ പങ്കാളികൾക്ക് നൽകിയ പ്രത്യേക ലൈസൻസുകളും കാരണം ചൈന ഈ വർഷം വെനസ്വേലന്‍ എണ്ണയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ചൈന മാറി. അമേരിക്കയും യൂറോപ്പുമാണ് രണ്ട് മുന്നൂം സ്ഥാനങ്ങളില്‍" കപ്പൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
ഏകദേശം 1.9 ദശലക്ഷം ബാരൽ വെനസ്വേലൻ മെറി ഹെവി ക്രൂഡുമായി ഒരു സൂപ്പർടാങ്കർ ഈ മാസം ആദ്യം ഗുജറാത്തിലെ സിക്ക തുറമുഖത്തേക്ക് പുറപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റിലയൻസ് 500000 ബാരൽ ഹെവി നാഫ്ത ചരക്ക് ഈ മാസം പി ഡി വി എസ് എയ്ക്ക് കൈമാറിയിട്ടുമുണ്ട്. അതേസമയം ഇറക്കുമതി വീണ്ടും ആരംഭിച്ചതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയൻസും പി ഡി വി എസ് എയും തയ്യാറായില്ല.
ക്രൂഡ് ഓയിലിനായി ചിലവായ തുകയില്‍ നാഫ്തയുടെ വില കിഴിച്ചുള്ള തുക റിലയന്‍സ് പണമായി പി ഡി വി എസ് എയ്ക്ക് നല്‍കും. വെനസ്വേലയില്‍ നിന്നും വീണ്ടും ക്രൂഡ് ഓയില്‍ എന്തുന്നതോടെ നിലവിലെ ഇന്ത്യന്‍ വിപണിയിലെ പ്രധാന ഇറക്കുമതിക്കാരായ റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവരുടെ വിഹിതത്തില്‍ ഇടിവുകളുണ്ടായേക്കാം.
വെനസ്വേലയിൽ നിന്ന് തൻ്റെ രാജ്യത്തിന് എണ്ണ ആവശ്യമില്ലെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. നിലവിൽ അമേരിക്കയിലേക്ക് വെനസ്വേല പ്രതിദിനം 240000 ബാരൽ (ബി പി ഡി) ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഷെവ്രോണാണ് വെനസ്വേലയില്‍ നിന്നും അമേരിക്കയിലേക്ക് എണ്ണ എത്തിക്കുന്നത്.
അമേരിക്ക വെനസ്വേലന്‍ ക്രൂഡ് ഓയില്‍ പൂർണ്ണമായി ഉപേക്ഷിക്കുകയാണെങ്കില്‍ ഈ വിഹിതം ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ വിപണികളിലേക്ക് എത്തുമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഓരോ ദിവസവും 9.5 ലക്ഷം ബാരല്‍ എണ്ണയാണ് ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. കൂടുതല്‍ എണ്ണ ശേഖരമുള്ള ഒറിനോക്കോ ബെല്‍റ്റില്‍ നിന്നുള്ള ഉത്പാദനം വെനസ്വേല അടുത്തിടെ ശക്തമാക്കുകയും ചെയ്തിരുന്നു.
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ വില എന്നതാണ് വെനസ്വേലൻ ക്രൂഡ് ഓയിലിന്റെ പ്രത്യേകത. അതായത് അറബ് രാജ്യങ്ങള്‍, റഷ്യ എന്നീ രാജ്യങ്ങളിലെ എണ്ണയുമായി താരത്യമം ചെയ്യുമ്പോള്‍ വെനസ്വേലന്‍ എണ്ണക്ക് വില വളരേയേറെ കുറവാണ്. ബാരലിന് 15-19 ഡോളർ വരെയാകും വിലയിലെ ഈ വ്യത്യാസം.
അതേസമയം, 2019 മുതലാണ് വെനസ്വേലൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പി ഡി വി എസ് എയ്‌ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തുന്നത്. ഉപരോധത്തിന് മുമ്പ് ഇന്ത്യന്‍ വിപണിയിലെ 10 ശതമാനത്തോളമായിരുന്നു വെനസ്വേലന്‍ ക്രൂഡ് ഓയിലിന്റെ വിഹിതം. 2023 ഒക്ടോബറിൽ ആറ് മാസ കാലയളവിലേക്ക് വലിയ വ്യവസ്ഥകളോടെയായിരുന്നു നിയന്ത്രണം നീക്കിയിരുന്നു. എന്നാല്‍ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ നിബന്ധനകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഈ വർഷം ഏപ്രിൽ മുതല്‍ അമേരിക്ക വീണ്ടും ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications