അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ സൂചനകളാണ് അടുത്ത ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വാഹന വിപണിയിലെ വന്‍ തകര്‍ച്ച വലിയ തൊഴില്‍ നഷ്ടങ്ങള്‍ക്കാണ് വഴിവക്കുന്നത്. ഇത് മറ്റ് മേഖലകളിലേക്കും കൂടി നീങ്ങും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അടിവസ്ത്ര വിപണിയിലെ തകര്‍ച്ച ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലുള്ള ഇടിവും പ്രകടമാക്കിക്കഴിഞ്ഞു.
അടിവസ്ത്രം വാങ്ങാൻ പോലും പണമില്ല? ഇന്ത്യൻ അടിവസ്ത്ര വിപണി വൻ പ്രതിസന്ധിയിൽ; മാന്ദ്യത്തിലേക്ക്?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയാണ് ഇക്കാര്യത്തില്‍ പലരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും മുതല്‍ ഇങ്ങോട്ട് മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് ഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനവും മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
രണ്ടാം പാദ ജിഡിപി കണക്കുകള്‍ ഉടന്‍ പുറത്ത് വരും. ഇതൊരുപക്ഷേ, അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ജിഡിപി ആയിരിക്കും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അത് പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കും.
Recommended Video
കാരണങ്ങള്‍ പലത്
രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം ആഭ്യന്തരമായി നടപ്പിലാക്കിയ നയങ്ങള്‍ തന്നെയാണ്. ചൈന-അമേരിക്ക വ്യാപാര യുദ്ധവും, ആഗോള സാമ്പത്തിക മാന്ദ്യവും, ബ്രെക്സിറ്റിലെ അനിശ്ചിതാവസ്ഥയും ആഗോള എണ്ണവിപണിയിലെ പ്രതിസന്ധിയും എല്ലാം ഇന്ത്യയെ ബാധിക്കുന്നുണ്ട് എന്നതും വസ്തുതയാണ്.
പ്രകടമായ സൂചനകള്‍
രാജ്യം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ പ്രകടമായ സൂചനകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. വാഹന വിപണി, കയറ്റുമതി, നിക്ഷേപം, വേതനം, സമ്പാദ്യം എന്നീ മേഖലകളിലെ ഇടിവുകള്‍ തന്നെയാണ് ഇതിന്റെ സൂചനകള്‍. ഇതെങ്ങനെ മറികടക്കും എന്നത് സംബന്ധിച്ച് ഒരു ആശയവും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാനും ഇല്ല.
ആദ്യ സൂചന വാഹന വിപണിയിലെ ഇടിവിന്റെ രൂപത്തിലാണ് പ്രകടമായത്. ഒരു വര്‍ഷത്തോളമായി ഇത് തുടരുകയാണ്.
പത്ത് ലക്ഷം തൊഴില്‍ നഷ്ടം
വാഹന വിപണിയിലെ ഇടിവ് വലിയ തൊഴില്‍ നഷ്ടത്തിനാണ് വഴിവച്ചിട്ടുള്ളത്. നിലവില്‍ രണ്ടര ലക്ഷത്തോളം ആണ് വാഹന മേഖലയിലെ തൊഴില്‍ നഷ്ടം എന്നാണ് കണക്ക്. ഈ വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം പത്ത് ലക്ഷം ആയി ഉയര്‍ന്നേക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒരു മേഖലയിലെ മാത്രം കാര്യമാണിത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
അടിവസ്ത്ര വിപണിയും തകര്‍ന്നു
രാജ്യത്തെ അടിവസ്ത്ര വിപണിയും വന്‍ തകര്‍ച്ചയിലാണ്. പുരുഷ അടിവസ്ത്ര സൂചിക ഇടിയുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അഞ്ച് രൂപയുടെ ബിസ്കറ്റ് പോലും
കാറും അടിവസ്ത്രവും മാത്രമല്ല ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ പോലും വാങ്ങാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബ്രിട്ടാനിയയുടെ അഞ്ച് രൂപ ബിസ്കറ്റ് പാക്കറ്റുകളുടെ വില്പന പോലും ഇടിഞ്ഞതായി അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ വലിയ സൂചന തന്നെയാണ് ഇത് നല്‍കുന്നത്.
വില്‍ക്കാതെ 12.8 ലക്ഷം വീടുകള്‍
നോട്ട് നിരോധനത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല ഇതുവരെ കരകയറിയിട്ടില്ല. രാജ്യത്തെ പ്രധാന 30 നഗരങ്ങളിലായി വിറ്റുപോകാതെ 12.8 ലക്ഷം വീടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.
ഉരുക്ക് വ്യവസായവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതുപോലെ തന്നെ വസ്ത്ര നിര്‍മാണ-വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധിയില്‍ ആണ്. ഉത്സവകാലം കണക്കാക്കിയുള്ള വസ്ത്രോത്പാദനം പോലും കമ്പനികള്‍ കുറച്ചിരിക്കുകയാണ്.
ഇരട്ട ദോഷം
ഒരുവശത്ത് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. മറുവശത്ത് തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധന ഇല്ലാതാവുകും ചെയ്യുന്നു- ഇതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന ഇരട്ട ദോഷം. ഇതോടെ ജനങ്ങളുടെ വാങ്ങല്‍ ശേഷി പിന്നേയും കുറയും. സാമ്പത്തിക മേഖല പൂര്‍ണമായും മാന്ദ്യത്തിലാവുകയും ചെയ്യും.