അടിവസ്ത്രം, മദ്യം, ബിസ്‌കറ്റ്, ബൈക്കുകൾ... എല്ലാ സൂചികകളും കടുംചുവപ്പിൽ; അന്തംവിട്ട് സന്പദ് ഘടന
മുംബൈ: സാമ്പത്തിക മാന്ദ്യം ഓരോ മേഖലകളെയായി കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം വാഹന വിപണിയില്‍ ആണ് ഇത് പ്രതിഫലിച്ചത്. പിന്നീട് നിത്യോപയോഗ, എഎഫ്എംസിജി ഉത്പന്നങ്ങളിലേക്കും ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഒരു കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി കണക്കാക്കാവുന്ന സൂചികകള്‍ എല്ലാം ചുവപ്പ് നിറത്തില്‍ എത്തി നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിവസ്ത്രങ്ങള്‍, ബിസ്‌കറ്റ്, ബൈക്കുകള്‍, മദ്യം- ഈ നാല് വിഭാഗങ്ങളിലെ വിപണിയാണ് ആണ് ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷിയുടെ തോത് നിശ്ചയിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ നാല് മേഖലകളും കടുത്ത പ്രതിസന്ധിയില്‍ ആണ് ഇപ്പോഴുള്ളത്. മദ്യവിപണിയുടെ ഇടിവ് ശരിക്കും ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
കാര്‍ വിപണിയില്‍ തുടങ്ങി
കാര്‍ വിപണിയില്‍ ആയിരുന്നു പ്രത്യക്ഷമായ തകര്‍ച്ച ആദ്യം ശ്രദ്ധയില്‍ പെട്ടത്. വന്‍കിട കമ്പനികള്‍ എല്ലാം തന്നെ ഉത്പാദനം കുറച്ചു. കൂടാതെ പലരും ജീവനക്കാരെ പിരിച്ചുവിടാനും തുടങ്ങി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വാഹന വിപണിയില്‍ വലിയ പ്രതിസന്ധിയുണ്ടാകും എന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉണ്ട്.
അടിവസ്ത്രം പോലും വാങ്ങാന്‍
ജനങ്ങളുടെ വാങ്ങല്‍ ശേഷിയുടേയും സാമ്പത്തികാവസ്ഥയുടേയും പ്രധാന സൂചികയാണ് പുരുഷ അടിവസ്ത്ര സൂചിക. ഇതും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളായ ജോക്കിയും വിഐപിയും ഡോളറും എല്ലാം വിപണിയില്‍ വലിയ നഷ്ടം ആണ് നേരിടുന്നത്. അടിവസ്ത്രം വാങ്ങാന്‍ പോലും ജനത്തിന്റെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ബിസ്‌കറ്റ് വാങ്ങാനും
ബിസ്‌കറ്റ് വിപണിയാണ് വലിയ തിരിച്ചടി നേരിട്ട മറ്റൊന്ന്. പാര്‍ലെ കമ്പനി അവരുടെ ഒരു ലക്ഷം ജീവനക്കാരില്‍ പതിനായിരത്തോളം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങിയിരിക്കുകയാണ്. ജിഎസ്ടിയിലെ പ്രശ്‌നങ്ങളാണ് ബിസ്‌കറ്റ് വിപണിയെ ബാധിച്ചത് എന്നാണ് നിരീക്ഷണം. ഇക്കാര്യത്തിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാവൂ എന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് രൂപ മുടക്കാന്‍ ഇല്ല
ബിസ്‌കറ്റ് വിപണിയിലെ പ്രതിസന്ധി ആദ്യം ശ്രദ്ധയില്‍ കൊണ്ടുവന്നത് ബ്രിട്ടാനിയ ആയിരുന്നു. തങ്ങളുടെ അഞ്ച് രൂപ പാക്കറ്റുകള്‍ പോലും വിറ്റുപോകുന്നില്ലെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയത്. സമാനമായ പ്രശ്‌നം പാര്‍ലെയും നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ ആണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
കള്ളുകുടിക്കാനും പണമില്ല
എന്തിലൊക്കെ കുറവ് വന്നാലും മദ്യ ഉപഭോഗത്തില്‍ സാധാരണ കുറവ് വരാറില്ല. എന്നാല്‍ ഇപ്പോള്‍ അതും തകര്‍ച്ചയുടെ പാതയില്‍ ആണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മദ്യ വില്‍പനയില്‍ മൂന്നിലൊന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ജിഎസ്ടിയും നോട്ട് നിരോധനവും ബാധിക്കാത്ത ഒന്നായിരുന്നു മദ്യ വിപണി. എന്നാല്‍ ഇത്തവണ മദ്യവിപണിയും തകരുകയാണ്.
സമാനമായ സ്ഥിതി തന്നെയാണ് സിഗററ്റ്, പുകയില വിപണിയും നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൈക്കുകളും വാങ്ങാന്‍ ആളില്ല
സാധാരണക്കാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന വാഹനമാണ് മോട്ടോര്‍ സൈക്കിളുകള്‍. എന്നാല്‍ ജൂലായ് മാസത്തില്‍ ഇരുചക്രവാഹന വിപണിയും തകര്‍ന്നടിഞ്ഞു. 16.82 ശതമാനം ഇടിവാണ് സംഭവിച്ചത്.
വാഹനവിപണിയിലെ ഇടിവ് മൊത്തെ മൂന്നര ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടത്തിന് ഇടയാക്കും എന്നാണ് കരുതപ്പെടുന്നത്.
ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന് ഉറപ്പാണ്. 2008 ലെ മാന്ദ്യം ഒരുപരിധിവരെ മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇനിയൊരു മാന്ദ്യത്തില്‍ രാജ്യം എങ്ങനെ നിലനില്‍ക്കും എന്നത് നിര്‍ണായക ചോദ്യമാണ്.