ബിസ്കറ്റ് വാങ്ങാനാകാത്ത ജനത? പാര്‍ലേ-ജിയും വന്‍ പ്രതിസന്ധിയിൽ; പതിനായിരം പേരെ പിരിച്ചുവിട്ടേക്കും
മുംബൈ: കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ ഉണ്ടായ ഇടിവ് പ്രകടമായിരിക്കുന്നത് വാഹനവിപണിയേയും അടിവസ്ത്ര വിപണിയേയും മാത്രമല്ല. ബിസ്കറ്റ് വിപണിയും വന്‍ പ്രതിസന്ധിയില്‍ ആണ്.
അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
രാജ്യത്തെ ഏറ്റവും വലിയ ബിസ്കറ്റ് ഉത്പാദാക്കളായ പാര്‍ലേ പ്രൊഡ്ക്ട്സും പിടിച്ചുനില്ക്കാന് ആകാത്ത വിധം പ്രതിസന്ധിയില്‍ ആയിക്കഴിഞ്ഞു. ഈ പ്രതിസന്ധി തുടരുകയാണെങ്കില്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അഞ്ച് രൂപ വിലയുള്ള ബിസ്കറ്റ് പാക്കറ്റുകള്‍ പോലും വിറ്റുപോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടാനിയ അധികൃതരും വ്യക്തമാക്കിയിരുന്നു. ചെറിയ തുക പോലും ചെലവഴിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് വലിയ മാന്ദ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍
ഇന്ത്യയിലെ ബിസ്കറ്റ് വിപണിയിലെ ഒന്നാമനാണ് പാര്‍ലെ പ്രൊഡക്ട്സ്. ഇവരുടെ പാര്‍ലേ-ജി, മാരിഗോള്‍ഡ് തുടങ്ങിയ ബിസ്കറ്റുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഡിമാന്റ് ഉള്ളത്. എന്നാല്‍ പാര്‍ലേ ബിസ്കറ്റുകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
പിരിച്ചുവിടല്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനി ഇപ്പോഴുള്ളത്. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും എന്നാണ് പാര്‍ലെ പ്രൊഡക്ട്സിന്റെ കാറ്റഗറി ഹെഡ് മായങ്ക് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ഒരുലക്ഷത്തോളം ജീവനക്കാരാണ് പാര്‍ലെ പ്രൊഡക്ട്സിന് കീഴില്‍ ജോലി ചെയ്യുന്നത്.
ജിഎസ്ടി കൊടുത്ത പണി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടിയാണ് പാര്‍ലെ കമ്പനിയെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത്. 100 കിലോ ബിസ്കറ്റിന് 12 ശതമാനം ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന നികുതി. ജിഎസ്ടി വരുന്നതോടെ ഇതിന് അഞ്ച് ശതമാവനവും പ്രീമിയം ബിസ്കറ്റുകള്‍ക്ക് 18 ശതമാനവും നികുതി ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ജിഎസ്ടി പരിഷ്കാരത്തില്‍ എല്ലാ ബിസ്കറ്റുകളും 18 ശതമാനം നികുതി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിവൃത്തിയില്ലാതെ വിലകൂട്ടി
ഈ സാഹചര്യത്തില്‍ വില കൂട്ടുകയല്ലാതെ ബിസ്കറ്റ് കമ്പനികള്‍ക്ക് മറ്റ് നിവൃത്തിയില്ലായിരുന്നു. കിലോയ്ക്ക് 100 രൂപയോ അതില്‍ താഴെയോ വരുന്ന ബിസ്കറ്റുകളാണ് അഞ്ച് രൂപ പാക്കറ്റ് ആയി വില്പനയ്ക്കെത്തുന്നത്. അഞ്ച് ശതമാനം ആയിരുന്നു ഇതേ തുടര്‍ന്ന് വിലവര്‍ദ്ധിപ്പിച്ചത്. ഇത് പാര്‍ലെ ഉത്പനങ്ങളുടെ വില്പനയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഗ്രാമ പ്രദേശങ്ങള്‍
കുറഞ്ഞ വിലയ്ക്ക് ഗുണമേന്മ കൂടിയ ബിസ്കറ്റുകള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് പാര്‍ലെ. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയാണ് ഇവരുടെ പ്രധാന വിപണി. മൊത്തം വില്പനയുടെ അമ്പത് ശതമാനത്തിന് മുകളിലും ഗ്രാമീണ മേഖലകളില്‍ ആണ്. എന്നാല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതോടെ പാര്‍ലെ ഉത്പനങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്നാണ് വിവരം.
സര്‍ക്കാര്‍ സഹായിക്കണം
ഈ പ്രശ്നം മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ സഹായിക്കണം എന്നാണ് ബിസ്കറ്റ് കമ്പനികള്‍ പറയുന്നത്. ജിഎസ്ടി സ്ലാബിന്റെ കാര്യത്തില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന് ആവില്ലയ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും എന്ന അവസ്ഥയിലാണ് മിക്ക കമ്പനികളും.