ജിഡിപിയിലും വൻ ഇടിവ്... 6 വർഷക്കാലത്തെ ഏറ്റവും കുറവ്; 5.8 ശതമാനത്തിൽ നിന്ന് 5 ശതമാനം ആയി കുറഞ്ഞു
മുംബൈ: കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് 5 ശതമാനം മാത്രമാണ്. മുന്‍പാദത്തില്‍ ഇത് 5.8 ശതമാനം ആയിരുന്നു.
ആഗോള ജിഡിപി റാങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ട് സ്ഥാനം പിറകോട്ട്, ഒന്നാമത് അമേരിക്ക തന്നെ
ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടാകും എന്ന് തന്നെയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ തിരിച്ചടി നേരിടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. റോയ്റ്റേഴ്സ് നടത്തിയ സര്‍വ്വേ പ്രവചിച്ചിരുന്നത് 5.7 ശതമാനം ജിഡിപി വളര്‍ച്ചാനിരക്കായിരുന്നു.
രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് ജിഡിപിയിലെ ഈ തിരിച്ചടിയും. സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ കടുത്ത നടപടികളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പൊതുമേഖല ബാങ്കുകളുടെ മെഗാ ലയനവും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. നാല് സുപ്രധാന ബാങ്ക് ലയനങ്ങളിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആക്കിയിരിക്കുകയാണ് ഇപ്പോള്‍.
കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായിട്ടാണ് ജിഡിപി വളർച്ചാ നിരക്കിൽ ഇത്രയും കുറവ് വന്നിട്ടുള്ളത്. 2019-2010 ന്റെ ആദ്യ പകുതിയിൽ റിസർവ്വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത് 5.8 മുതൽ 6.6 ശതമാനം വരെ ജിഡിപി വളർച്ച ആയിരുന്നു.