ഇന്ത്യയുടെ സ്വർണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു: അമ്പരിപ്പിച്ച് കണക്കുകള്‍, 60 ശതമാനത്തോളം, കാരണമെന്ത്?
ലോകത്ത് സ്വർണാഭാരണങ്ങള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. വലിയ സ്വർണ ഖനികളൊന്നും ഇല്ലാത്ത ഇന്ത്യയിലേക്ക് ആവശ്യമായതിന്റെ വിലയ ശതമാനം സ്വർണവും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്. സ്വിറ്റ്സർലാന്‍ഡ്, യു എ ഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയുടെ സ്വർണ ഇറക്കുമതിയുടെ 41 ശതമാനവും സ്വിറ്റ്സർലാന്‍ഡില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യു എ ഇയുടെ വിഹിതം 13 ശതമാനമാണ്. രണ്ട് രാജ്യങ്ങളിലും വലിയ സ്വർണ ഖനികളൊന്നും ഇല്ലെങ്കിലും വ്യാപാര നയങ്ങള്‍ കാരണം ലോകത്തെ തന്നെ പ്രധാനപ്പെട്ട സ്വർണ വ്യാപാര കേന്ദ്രങ്ങളാണ് യു എ ഇയും സ്വിറ്റ്സർലാന്‍ഡും. ദക്ഷിണാഫ്രിക്കയില്‍ നിന്നും വരുന്ന സ്വർണത്തിന്റെ ആളവ് ആകെ ഇറക്കുമതിയുടെ 10 ശതമാനമാണ്.

സമീപകാലത്ത് ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വലിയ തോതില്‍ ഉയർന്നുവെങ്കിലും സെപ്തംബർ മാസത്തിലെ കണക്കുകള്‍ അമ്പരിപ്പിക്കുന്നതാണ്. സെപ്തംബറിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഗസ്ത് മാസത്തെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം ഇടിവാണ് സെപ്തംബറിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.
ഓഗസ്റ്റില്‍ 10.06 ബില്യൺ ഡോളറിന്റെ സ്വർണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍ സെപ്തംബറില്‍ ഇത് 4.39 ബില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞു. ഇറക്കുമതിയിലെ ഈ ഇടിവ് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കുന്നതിലും നിർണ്ണായകമായിട്ടുണ്ട്. ഉത്സവ സീസണും ഇറക്കുമതി തീരുവ കുറച്ച് അടക്കമുള്ള കാരണങ്ങളാലായിരുന്നു ഓഗസ്റ്റ് മാസത്തില്‍ സ്വർണ ഇറക്കുമതി 221.41% ഉയർന്ന് 10.06 ബില്യൺ ഡോളറിലെത്തിയത്.
ജൂലൈയിലെ 3.13 ബില്യൺ ഡോളറിൻ്റെ സ്വർണമായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത് എന്നതായിരുന്നു ശ്രദ്ധേയം. അതേസമയം ഇന്ത്യയുടെ ആകെ ഇറക്കുമതി സെപ്റ്റംബറിൽ 1.6% വർധിച്ച് 55.36 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. അതേ കാലയളവിൽ കയറ്റുമതി 0.5% വർധിച്ച് 34.58 ബില്യൺ ഡോളറിലുമെത്തി.
അതേസമയം, സെപ്തബറില്‍ സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വില വർധനവും ഇറക്കുമതിയിലെ ഇടിവിന് കാരമായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 57280 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 7160 രൂപയുമായി.
പവന് 56400 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. ഒക്ടോബർ 7 ന് 56800 രൂപ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച സ്വർണം തൊട്ടുപിന്നാലെ പത്താം തിയതി 56200 ലേക്ക് ഇറങ്ങി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികം മാത്രമായിരുന്നു. പതിനൊന്നിനും പന്ത്രണ്ടിനുമായി 760 രൂപ വർധിച്ചതോടെ വില വീണ്ടും പുതിയ റെക്കോർഡ് സ്ഥാപിച്ചു. 56960 രൂപ എന്നതായിരുന്നു പന്ത്രണ്ടിലെ നിരക്ക്. ആ നിരക്കാണ് ഇന്ന് വീണ്ടും തിരുത്തി 57280 ലേക്ക് കുതിച്ചിരിക്കുന്നത്.












Click it and Unblock the Notifications