ഞെട്ടിപ്പിക്കും സൈബർ ക്രൈമുകൾ... ക്യാഷ് ലെസ്സ് ആയാൽ പണി പാലും വെള്ളത്തിൽ കിട്ടുമോ
ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥ ഇന്ത്യയിലെ സാഹചര്യത്തില്‍ എത്ര കണ്ട് സുരക്ഷിതമാണെന്നു റെഡിഫ് ലാബ്സ് നടത്തിയ പഠനം.
മുംബൈ: ഡിജിറ്റല്‍ ഇക്കോണമി ഇന്ത്യയില്‍ സാധ്യമാണോ എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ചോദ്യം. ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ അത്രകണ്ട് വ്യാപകമല്ലാത്ത രാജ്യത്ത് അത് എളുപ്പമല്ല എന്നുതന്നെയാണ് ഉത്തരം. ജനങ്ങളെ സാങ്കേതികമായി പരിജ്ഞാനമുള്ളവരാക്കുക എന്നതാണ് ഇതിനുള്ള പോംവഴിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ സാങ്കേതിക പരിജ്ഞാനത്തിലൂടെ മാത്രം ഡിജിറ്റല്‍ ഇക്കോണമി സാധ്യമാകുമോ. ഡിജിറ്റല്‍ ഇക്കോണമിയുടെ സുരക്ഷ ഇന്ത്യയില്‍ എത്രകണ്ട് ഉറപ്പുള്ളതാണ് എന്ന മറ്റൊരു ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്.
ഈ വിഷയത്തില്‍ റെഡിഫ് ഡോട് കോമിന്റെ റെഡിഫ് ലാബ്സ് നടത്തിയ പഠന രസകരമാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 2014ലും 2015ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകത്യങ്ങളുടെ എണ്ണവും അതിനെതിരെ സ്വീകരിച്ച നടപടികളും വിലയിരുത്തുകയാണ് പഠനത്തിലൂടെ.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിട്ടുള്ളത്. കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സംസ്ഥാനങ്ങള്‍, വര്‍ദ്ധിച്ച സംസ്ഥാനങ്ങള്‍, മാറ്റമില്ലാതെ തുടരുന്ന സംസ്ഥാനങ്ങള്‍, കുറവുള്ള സംസ്ഥാനങ്ങള്‍, വളരെ കുറഞ്ഞ സംസ്ഥാനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികളേയും ഇതേ അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്.

ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്കനുസരിച്ച് ആന്ധ്രപ്രദേശ്, ഒഡീശ, ഝാര്‍ഖണ്ഡ്, ബിഹാര്‍ തൃപുര എന്നിവിടങ്ങളില്‍ വന്‍ തോതിലും കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചെറിയ തോതിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഗോവയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നില്‍. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുള്ള ബിഹാറില്‍ നടപടികള്‍ ശക്തമാണ്. ഉത്തര്‍പ്രദേശിലും ഒഡീശയിലും ആന്ധ്രപ്രദേശിലും ആസാമിലും പശ്ചിമ ബംഗാളിലും നടപടികള്‍ ശക്തമാണ്. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണു നടപടിയെടുക്കുന്ന കാര്യത്തില്‍ പിന്നില്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ത്തന്നെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചത് എന്നതാണു പഠനത്തില്‍ വ്യക്തമാകുന്ന വൈരുദ്ധ്യം.

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണു പഠനം വ്യക്തമാക്കുന്നത്. അതേസമയം ഇവയ്‌ക്കെതിരേ സ്വീകരിക്കുന്ന നടപടികളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ലെന്നും ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

സാധാരണ ഇത്തരം പഠനങ്ങള്‍ ഒരു അന്തിമ കണ്ടെത്തലില്‍ എത്തിച്ചേരാറുണ്ടെങ്കിലും റെഡിഫ് ലാബ്‌സ് അതിനു മുതിരുന്നില്ല. ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സുരക്ഷിതമായ ഡിജിറ്റല്‍ ഇക്കോണമിക്ക് തയാറാണോ എന്നു വായനക്കാരനു തീരുമാനിക്കം എന്നു പറഞ്ഞാണ് റെഡിഫ് ലാബ്‌സ് പഠനം അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications