ആറര ലക്ഷം ഐടി തൊഴിലാളികളുടെ പണി പോകും... ഇന്ത്യ തകരുമോ?
മുംബൈ: കഴിഞ്ഞ സാമ്പത്തിക മാന്ദ്യ കാലത്ത് ഐടി തൊഴിലാളികള്‍ നേരിട്ടത് അതി ഭീകരമായ പ്രതിസന്ധി ആയിരുന്നു. രാവിലെ ഓഫീസിലെത്തുമ്പോഴാണ് പലരും ജോലി നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഐടി പ്രൊഫഷണലുകളുടെ ആത്മഹത്യാ വാര്‍ത്തകളും നാം അന്ന് കേട്ടു.
ഇപ്പോഴിതാ, ഐടി മേഖലയിലെ തൊഴിലാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത. ഇന്ത്യയില്‍ 6.4 ലക്ഷം ഐടി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും എന്നതാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം സംഭവിയ്ക്കുന്ന കാര്യമല്ല ഇത്. പക്ഷേ അഞ്ച് വര്‍ഷം കൊണ്ട് സംഭവിയ്ക്കും.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമായി 14 ലക്ഷം ഐടി തൊഴിലാളികളുടെ ഭാവി അവതാളത്തിലാണ്. അമേരിക്കയിലെ എച്ച്എഫ്എസ് എന്ന ഗവേഷണ സ്ഥാപനത്തിൻറെ പഠനത്തിലാണ് ഇങ്ങനെയൊരു നീരീക്ഷണം.
ആറര ലക്ഷം
6.4 ലക്ഷം പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമാകും എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കാന്‍ ഇത് ധാരാളമായിരിക്കും.
അത്രയ്ക്ക് പേടിക്കണോ?
ഐടി മേഖലയിലെ പ്രൊഫഷണലുകളെ ഇത് ബാധിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അത്രത്തോളം നൈപുണ്യം ആവശ്യമില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്നവലരെ ആയിരിക്കും ഇത് ബാധിയ്ക്കുക.
ഓട്ടമേഷന്‍
ഐടി മേഖലയില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന അതിയന്ത്രവത്കരണം ആയിരിക്കും ഈ ജോലികളെ തൂത്തെറിയുക.
എച്ച്എഫ്എസ് റിസെര്‍ച്ച്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്എഫ്എസ് റിസെര്‍ച്ച് ആണ് ഇങ്ങനെ പറയുന്നത്. ലോക വ്യാപകമായി 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.
ഇടിവെത്ര?
2021 ആകുമ്പോഴേയ്ക്കും ഐടി മേഖലയിലെ തൊഴിലാളികളുടെ എണ്ണം 9 ശതമാനം കുറയും എന്നാണ് കണ്ടെത്തല്‍. ഇത് ആഗോള തലത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.
ഇന്ത്യ മാത്രമോ?
ജോലി നഷ്ടം ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് മാത്രം ആയിരിക്കില്ല. അമേരിക്ക, യുകെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും കുടുങ്ങും.
ബിപിഒ
ബിപിഒ മേഖലയില്‍ ജോലി ചെയ്യുന്നവരെ ആയിരിക്കും ഓട്ടമേഷന്‍ ഏറ്റവും ഗുരുതരമായി ബാധിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്.
തൊഴില്‍ കൂടും?
ലോ സ്‌കില്‍ഡ് മേഖലയില്‍ വന്‍ തോതിലുള്ള തൊഴില്‍ നഷ്ടം ഉണ്ടാകുമ്പോള്‍ തന്നെ ഹൈ സ്‌കില്‍ഡ് മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളും ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
റോബോട്ടുകള്‍
റോബോട്ടുകള്‍ ഓഫീസ് ജോലികള്‍ക്ക് എത്തുന്ന കാലം വിദൂരമല്ലെന്നാണ് പറയുന്നത്. അടുത്ത വര്‍ഷങ്ങളില്‍ തന്നെ ഇത് വ്യാപകമാകും. അതും ഐടി മേഖലയില്‍ തന്നെ ആകും.
അത്രയ്‌ക്കൊന്നും
ആറര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നത് പെരുപ്പിച്ച് കാണിയ്ക്കുന്ന കണക്കാണെന്നാണ് ഇന്ത്യന്‍ ഐടി ലോകം വിലയിരുത്തുന്നത്. പക്ഷേ വലിയ തോതിലുള്ള പിരിച്ചുവിടല്‍ അവരും പ്രതീക്ഷിയ്ക്കുന്നുണ്ട്.