കടമെടുത്ത് മുങ്ങിയവരെ പൊക്കും!പട്ടിക ഉടൻ പുറത്തുവിടുമെന്ന് അരുൺ ജെയ്റ്റ്ലി,ആര്‍ബിഐ രണ്ടും കൽപ്പിച്ച്
ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ളതാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഓർഡിനൻസ്
ദില്ലി: വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യത്തെ കടക്കാരുടെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഉടൻ പുറത്തുവിടുമെന്ന് വ്യക്തമാക്കിയ ജെയ്റ്റ്ലി കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി ഉടൻ മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു. പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരുടെ യോഗത്തിലാണ് അരുൺ ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
നേരത്തെ ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് റിസർവ് ബാങ്കിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെട്ട ഓർഡിനൻസിന് കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ളതാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഓർഡിനൻസ്.
കിട്ടാക്കടം വരുത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്നതാണ് ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ്. ബാങ്കിംഗ് സംവിധാനത്തിന് ഭീഷണിയാവുന്ന കിട്ടാക്കടത്തിന്‍റെ പ്രശ്നം പരിഹരിക്കുന്നതിനായി തട്ടിപ്പുകാരും ബാങ്കുകാരും ചേർന്ന് ഒത്തുതീര്‍പ്പിലെത്തുന്നതിന് അധികാരം നൽകുന്നതായിരിക്കും ഇത്. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിയ്ക്കാൻ കേന്ദ്രസർക്കാർ നപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് കിട്ടാക്കട ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്.
വലിയ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിയ്ക്കുന്നതിന് ബാങ്കുകൾക്ക് റിസര്‍വ്വ് 6-9 മാസം സമയം നല്‍കുമെന്നാണ് സൂചന. അനുവദിച്ച കാലയളവിനുള്ളിൽ ബാങ്കുകള്‍ക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ റിസർവ് ബാങ്ക് നേരിട്ട് ഇടപെട്ട് പരിഹാരം കാണും. വീഴ്ച വരുത്തുന്നവർക്ക് ശിക്ഷ നല്‍കാനുള്ള അധികാരവും റിസർവ് ബാങ്കിനുണ്ടായിരിക്കുമെന്നാണ് ആര്‍ബിഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.