രണ്ടര ലക്ഷം കോടിയ്ക്ക് ഒരു വിവാഹ മോചനം! ആ ഞെട്ടിക്കുന്ന കണക്ക് പുറത്ത്.... ലോകസന്പന്നന്റെ വിവാഹമോചനം
ന്യൂയോര്‍ക്ക്: വിവാഹ മോചനങ്ങള്‍ ഇപ്പോള്‍ അത്ര വലിയ വാര്‍ത്തയൊന്നും അല്ല. പ്രത്യേകിച്ചും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍. എങ്കിലും ചില വിവാഹ മോചനങ്ങള്‍ വാര്‍ത്തകളില്‍ ഇടംകണ്ടെത്തും എന്ന് ഉറപ്പാണ്. ആരൊക്കെയാണ് വിവാഹമോചിതര്‍ ആകുന്നത് എന്നതും അതിന്റെ കരാറും ഒക്കെ തന്നെ ആയിരിക്കും ആ വാര്‍ത്താ പ്രാധാന്യത്തിന് പിന്നില്‍.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ വിവാഹ മോചന വാര്‍ത്തയാണ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വാര്‍ത്ത. ജെഫ് ബെസോസ് വിവാഹമോചനം നേടുന്നു എന്നതില്‍ അല്ല, വിവാഹ മോചനത്തിന് അദ്ദേഹം നല്കുന്ന തുകയാണ് ഞെട്ടിപ്പിക്കുന്നത്.
ഒന്നോ രണ്ടോ കോടികളൊന്നും അല്ല ഇത്. 38.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. അതായത് 2.6 ലക്ഷം കോടി ഇന്ത്യന്‍ രൂപ. ഇന്ത്യ നടത്താന്‍ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിനേക്കാള്‍ വലിയ തുക!
ജെഫ് ബെസോസ്
ആമസോണ്‍ സ്ഥാപകന്‍ ആണ് ജെഫ് ബെസോസ്. മെക്സിക്കോയില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ എത്തി ലോകം കീഴടക്കിയ വ്യക്തി. ഭൂമിയിലെ ഏറ്റവും വലിയ പണക്കാരന് എന്നാണ് ഫോര്‍ബ്സ് മാസിക ജെഫ് ബെസോസിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് ചരിത്ര സത്യവും ആണ്.
ഏറ്റവും വലിയ സമ്പന്നന്
ആമസോണ്‍ സ്ഥാപിച്ചതിന് ശേഷം ജെഫ് ബെസോസിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ 114.8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏതാണ്ട് ഏഴേ മുക്കാല്‍ ലക്ഷം കോടി ഇന്ത്യന്‍ രൂപ. പല രാജ്യങ്ങളുടേയും മൊത്തം സമ്പത്തിനേക്കാള്‍ വലുതാണ് ജെഫ് ബെസോസിന്റെ ആസ്തി എന്നര്‍ത്ഥം.
മക്കന്‍സി ബെസോസ്
മക്കെന്‍സി ബെസോസ് ആണ് ജെഫ് ബെസോസിന്റെ ഭാര്യ. നോവലിസ്റ്റും സന്നദ്ധ പ്രവര്‍ത്തകയും ആണ് മക്കന്‍സി. ആമസോണ്‍ സ്ഥാപിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 1993 ല്‍ ആയിരുന്നു ജെഫ് ബെസോസ് മക്കന്‍സിയെ വിവാഹം കഴിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിവാഹത്തിന് ശേഷം ആയിരുന്നു ജെഫ് ബെസോസിന്റെ വിജയങ്ങള്‍.
വിവാഹ മോചനം
25 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിക്കുന്നത് 2019 ന്റെ തുടക്കത്തില്‍ ആയിരുന്നു. ട്വിറ്ററില്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. അക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമ ധാരണ ആയിരിക്കുകയാണ്.
രണ്ടര ലക്ഷം കോടി
ലോകത്തിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസ് 2.6 ലക്ഷം കോടി രൂപ മക്കന്‍സിയ്ക്ക് നല്‍കും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ആമസോണിന്റെ ഔട്ട്സ്റ്റാന്റിങ് സ്റ്റോക്കിന്റെ നാല് ശതമാനമോ അല്ലെങ്കില്‍ 19.7 മില്യണ്‍ ഓഹരികളോ മക്കന്‍സിയുടെ പേരില്‍ എഴുതി നല്‍കാം എന്നായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോടതിയ്ക്ക് മുന്നില്‍ ജെഫ് ബെസോസ് അറിയിച്ചിരുന്നത്.
ജെഫ് ബെസോസ് തന്നെ ഒന്നാമന്
ഇത്രയും വലിയ തുക മക്കന്‍സിയ്ക്ക് കൈമാറുന്നതുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനികന് എന്ന പദവി ബെസോസിന് നഷ്ടമാവുകയൊന്നും ഇല്ല. ആമസോണിന്റെ 12 ശതമാനം ഓഹരികള്‍ അപ്പോഴും അദ്ദേഹത്തിന്റെ കൈവശം ആയിരിക്കും. ആമസോണിലെ തന്റെ വോട്ടിങ് പവര്‍ ബെസോസിന് നല്‍കുമെന്ന് മക്കന്‍സി വ്യക്തമാക്കിയിട്ടും ഉണ്ട്.
ധനിക
ലോകത്തിലെ ഏറ്റവും സമ്പന്നരായ ദമ്പതിമാര്‍ എന്നായിരുന്നു ജെഫ് ബെസോസ്- മക്കന്‍സി ദമ്പതിമാര്‍ അറിയപ്പെട്ടിരുന്നു. വിവാഹ മോചനത്തിലൂടെ ലോകത്തിലെ മൂന്നാമത്തെ ധനികയായ സ്ത്രീയായി മാറും ഇനി മക്കന്‍സി. എന്നാല്‍ തന്റെ സമ്പാദ്യത്തിന്റെ പാതിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും എന്നാണ് മക്കന്‍സി പ്രതിജ്ഞയെടുത്തിട്ടുള്ളത്.