പർവതീകരിക്കേണ്ടതില്ല!! വിവാദപ്രസ്താവനയുമായി കശ്മീര്‍ ഉപമുഖ്യമന്ത്രി
ദില്ലി: ജമ്മു കശ്മീർ മന്ത്രിസഭാ പുനഃസംഘടനയ്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി കശ്മീർ ഉപമുഖ്യമന്ത്രി. കത്വയിലേത് ചെറിയ സംഭവമാണെന്നും പ്രാധാന്യം നൽകേണ്ടതില്ലെന്നുമാണ് കശ്മീര്‍ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിലാണ് വിവാദ പ്രസ്താവന.
കത്വയിലേത് ചെറിയ സംഭവം മാത്രമാണ്. അത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും, പര്‍വതീകരിക്കേണ്ട കാര്യമില്ലെന്നും നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രി സഭ പുനഃസംഘടനയോടെ കവീന്ദർ ഗുപ്ത ഉൾപ്പെടെ എട്ട് മന്ത്രിമാരാണ് പുതിയതായി ചുമതലയേറ്റത്. കത്വ സംഭവത്തില്‍ പ്രതികളെ പിന്തുണച്ചുകൊണ്ട് റാലിയിൽ പങ്കെടുത്ത എംഎല്‍എയ്ക്കും മന്ത്രിപദവി ലഭിച്ചിരുന്നു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവുമധികം പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിലാണ് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.
കശ്മീരില്‍ എട്ടുവയസ്സുകാരിയ്ക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവർക്ക് വേണ്ടിയാണ് ബിജെപി എംഎൽഎമാരുൾപ്പെടെയുള്ളവര്‍ റാലി നടത്തിയത്. ഹിന്ദുമതസത്തിൽപ്പെട്ട എട്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. കശ്മീരിലെ ന്യൂനപക്ഷമായ ബക്കവാൽ സമുദായത്തിൽപ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഹിന്ദു ഏകതാ മഞ്ചാണ് റാലി സംഘടിപ്പിച്ചത്. ഹിന്ദു ഏകതാ മഞ്ച് റാലിയിൽ പങ്കെടുത്തിരുന്ന രണ്ട് കശ്മീർ മന്ത്രിമാർ രാജിവെക്കാൻ നിർബന്ധിതരായിരുന്നു.
എന്നാൽ മന്ത്രിസംഭാ പുനഃസംഘടനയ്ക്ക് കത്വ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി നേതാവ് രാം മാധവ് ചൂണ്ടിക്കാണിച്ചിരുന്നു. കശ്മീരിലെ സർക്കാര്‍ മൂന്ന് വർഷമായി അധികാരത്തിൽ തുടരുകയാണെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് പുനഃസംഘടനയെന്നുമാണ് രാം മാധവ് ചൂണ്ടിക്കാണിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എട്ട് പേരിൽ ആറ് പേർ ബിജെപി നേതാക്കളും രണ്ട് പേർ പിഡിപി നേതാക്കളുമാണ്.