കേരളപ്പിറവി ദിനത്തില്‍ കേരനീരയിറങ്ങും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'കേരനീര' കേരളപ്പിറവി ദിനത്തില്‍ വിപണിയിലെത്തും. കടകളില്‍ മാത്രമല്ല, ഓട്ടോമാറഅറിക് വെന്‍ഡിങ് മെഷീനുകളിലൂടേയും കേരനീര ഉപഭോക്താക്കള്‍ക്ക് കിട്ടും.
തെങ്ങിന്‍ പൂക്കുലയില്‍ നിന്നാണ് നീര ഉത്പാദിപ്പിക്കുന്നത്. കള്ളിന്റെ ദൂഷ്യ ഫലങ്ങളില്ലാത്ത നീരയെ ആരോഗ്യ പാനീയമായിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്കും ഈ പാനീയം ഉപയോഗിക്കാം.
സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കള്ള് ചെത്ത് തൊഴിലാളികളുടെ പുനരധിവാസവും ഇതുവഴി സാധ്യമാകും. കൂടുതല്‍ തൊഴില്‍ മേഖലകളും തുറക്കും.
ജില്ലാ കളക്ടറേറ്റുകളോട് ചേര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. 200 മില്ലീ ലിറ്റര്‍ കേരനീരക്ക് വില 30 രൂപയായിരിക്കും. നവംബറില്‍ തന്നെ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി കെപി മോഹനന്‍ അറിയിച്ചു.
കേരനീര സംസ്‌കരണത്തിന് ഇപ്പോള്‍ ഒരു കേന്ദ്ര മാത്രമാണുള്ളത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തില്‍ പ്രതിദിനം ആയിരം ലിറ്റര്‍ നീരയാണ് സംസ്‌കരിക്കാനാവുക. അതുകൊണ്ട് തന്നെ ആവശ്യത്തിന് നീര വിപണിയില്‍ എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയവും ഉണ്ട്. കോഴിക്കോട് എലത്തൂരിലും ആറളം ഫാമിലും വലിയ പ്ലാന്റുകള്‍ തുടങ്ങാനുള്ള പദ്ധതിയുണ്ട്.