'ലുലു ഗ്രൂപ്പിനോട് മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്തിട്ടില്ല: 42 കോടിയുടെ ഭൂമി വെറും 2 കോടിക്ക്'
വിശാഖപട്ടണത്തും വിജയവാഡയിലും സംസ്ഥാന സർക്കാർ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജികളിൽ ലുലു ഗ്രൂപ്പിന് നോട്ടീസ് അയച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. സർക്കാർ എല്ലാ വിശദാംശങ്ങളോടും കൂടി കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. വിശാഖപട്ടണത്ത് 13.5 ഏക്കർ ഭൂമി അനുവദിച്ചതിനെതിരെ പക സത്യനാരായണനും, വിജയവാഡയിൽ ഭൂമി അനുവദിച്ചതിനെതിരെ സി.എച്ച്. വെങ്കടേശ്വര റാവുവുമാ ണ് ഹർജി സമർപ്പിച്ചിച്ചിരിക്കുന്നത്.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ, ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കുന്നതിന് സർക്കാർ മത്സരാധിഷ്ഠിത ടെൻഡർ നടപടിക്രമം പാലിച്ചില്ലെന്നും ഇത് സർക്കാർ നയത്തിന് വിരുദ്ധമാണെന്നും വാദിച്ചു. എന്നാല്‍ പുതിയ വ്യവസായ നയപ്രകാരമാണ് ഭൂമി അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ദമ്മലപതി ശ്രീനിവാസിന്റെ വാദം. വിശദമായ കൗണ്ടർ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഇരുപക്ഷത്തിന്റേയും വാദം കേട്ട ചീഫ് ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂർ, ജസ്റ്റിസ് ചീമലപതി രവി എന്നിവർ ഉൾപ്പെടുന്ന ഹൈക്കോടതി ബെഞ്ച്, സർക്കാരിനോട് കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാനും ലുലു ഗ്രൂപ്പിന് നോട്ടീസ് അയക്കാനും നിർദേശിച്ചു.
അതേസമയം, വിജയവാഡയിലെ ഓൾഡ് ബസ് സ്റ്റാൻഡിൽ, ലുലു ഗ്രൂപ്പിന് 4.17 ഏക്കർ ആർ ടി സി ഭൂമി അനുവദിച്ചതിനെതിരെ സിവിൽ വിവിധ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, വ്യാപാര-വ്യവസായ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, ആർ ടി സി ലാൻഡ് പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചത് പൊതുസ്വത്തിന്റെ ദുരുപയോഗമാണെന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മിറ്റി കൺവീനർ സുങ്കര രാജേന്ദ്ര പ്രസാദിന്റെ വാദം. മുൻ സർക്കാരിന്റെ മൂന്ന് തലസ്ഥാന പദ്ധതി കോടതി റദ്ദാക്കിയതുപോലെ, ഈ അനുവദിക്കലും റദ്ദാക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ മന്ത്രി വട്ഡെ ശോഭനാദ്രീശ്വര റാവു, നേതാക്കളായ ചിഗുരുപതി ബാബു റാവു, സി.എച്ച്. നർസിംഗ റാവു എന്നിവരും ലുലുവിന് ഭൂമി അനുവദിച്ചതിനെതിരെ മുന്നോട്ട് വന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ലുലുവിന് ഇത്തരത്തിൽ പ്രധാനപ്പെട്ട ഭൂമി നൽകിയിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന വാദം. വിശാഖപട്ടണത്ത് 13 ഏക്കറും വിജയവാഡയിൽ 4.17 ഏക്കറും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിലകുറഞ്ഞ നിരക്കിൽ ലുലുവിന് നല്‍കിയിരിക്കുകയാണ്. വിപണി മൂല്യമനുസരിച്ച് വർഷം 40 കോടി രൂപ വാടക ലഭിക്കേണ്ട ഭൂമി വെറും 2 കോടി രൂപയ്ക്കാണ് നൽകിയതെന്നും അവർ ആരോപിക്കുന്നു.
"നായിഡു പൊതു സ്വത്തിന്റെ ട്രസ്റ്റി മാത്രമാണ്. പൊതു ആസ്തികൾ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്," വട്ഡെ പറഞ്ഞു. ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആർടിസി ഭൂമികൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത്തരം ഇടപാടുകൾ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ അപകടത്തിലാക്കുകയും പൊതു സ്വത്തിനെ ദുർബലപ്പെടുത്തുകയും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയും ചെയ്യും. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ വിജയവാഡയില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്നും വിവിധ സംഘടനകൾ ഭീഷണി മുഴക്കി.
അതേസമയം, എതിർപ്പുകള്‍ ശക്തമാക്കാതെ ആർ ടി സിയുടെ ഭൂമി തന്നെ ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാളും ഹൈപ്പർമാർക്കറ്റും നിർമിക്കാൻ ജൂലൈ 17-ന് സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് (എസ്ഐപിബി) പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ലുലു ഗ്രൂപ്പിന്റെ ആന്ധ്രപ്രദേശിലെ വൻ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് വിജയവാഡയിലെ സംരംഭവും നടപ്പിലാക്കുന്നത്. തിരുപ്പതിയിലും വിശാഖപട്ടണത്തും സമാനമായ പദ്ധതികൾ ഉൾപ്പെടെ, സംസ്ഥാനത്ത് 1,222 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ആകെ ആസൂത്രണം ചെയ്യുന്നത്.












Click it and Unblock the Notifications