എംഎ യൂസഫ് അലിയുമായി രാജകുമാരന്റെ ചർച്ച: ലുലു ഗ്രൂപ്പ് പ്രവർത്തനം ബഹ്റൈനിലും കൂടുതല്‍ സജീവമാകും
നിരവധി വിദേശരാജ്യ നേതാക്കളുമായി, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി വളരെ അടുത്ത ബന്ധമുള്ള ബിസിനസുകാരനാണ് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫ് അലി. നമ്മുടെ പല നേതാക്കളും അദ്ദേഹത്തന്റെ സാന്നിധ്യത്തില്‍ ഗള്‍ഫ് ഭരണകർത്താക്കളോട് ചർച്ച നടത്തുന്നതും നാം പലതവണ കണ്ടു.
ഖത്തറായാലും യു എ ഇ ആയാലുമൊക്കെ ജി സി സി രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ഒരു പ്രത്യേക അടുപ്പം അദ്ദേഹം കാത്തു സൂക്ഷിക്കുന്നു. ഇപ്പോഴിതാ ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ പാലസിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

റീട്ടെയിൽ മേഖല ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിൻ്റെ സമഗ്ര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സൽമാൻ ബിൻ ഹമദ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വികസനത്തിന് കൂടുതൽ സംഭാവന നൽകുന്നതിന് സാമ്പത്തിക മേഖലകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ എപ്പോഴും മുന്‍തൂക്കം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
യുവജനകാര്യത്തിന്റേയും ചുമതല നിർവ്വഹിക്കുന്ന ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുമായും അദ്ദേഹം ചർച്ച നടത്തി.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണത്തില്‍ പ്രിൻസ് സൽമാൻ ബിൻ ഹമദിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നിർണായക ഇടപെടലുകള്‍ക്കും അനുസൃതമായി ബഹ്‌റൈനിൻ്റെ സാമ്പത്തിക മേഖല കൂടുതൽ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും ക്രമാനുഗതമായി മുന്നേറുകയാണെന്ന് ശൈഖ് നാസർ ബിൻ ഹമദ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
ലുലു ഗ്രൂപ്പിൻ്റെ വിവിധ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന സുപ്രധാന സംഭാവനകളേയും അതിലുടെ ലഭിച്ചുന്ന അവസരങ്ങളേയും ഷെയ്ഖ് നാസർ അഭിനന്ദിക്കുകയും ചെയ്തു. ബഹ്‌റൈനിലെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകളിലായി ലുലു ഗ്രൂപ്പ് ശക്തമായ സാന്നിധ്യമായി മാറാന്‍ പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.
റീട്ടെയില്‍ വ്യാപാര മേഖലയ്ക്ക് നല്‍കുന്ന മികച്ച പിന്തുണയ്ക്കും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും എച്ച് എച്ച് ഷെയ്ഖ് നാസർ ബിൻ ഹമദിനെ ലുലു ഗ്രൂപ്പ് ചെയർമാന്‍ അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications