കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്സ് 1700 നഷ്ടത്തില്‍ കൂപ്പുകുത്തി
മുംബൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോഴും സമ്മര്‍ദ്ദം അവസാനിക്കാതെ ഓഹരി വിപണി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 1700 പോയിന്റാണ് കൂപ്പുകുത്തിയത്. പിന്നാലെ നിഫ്റ്റിയും 520 പോയിറ്റ് കൂപ്പുകുത്തി. 97 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടത്തിലുണ്ടായിരുന്നത്. കൂടാതെ 1397 ഓഹരികള്‍ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്.
കൊറോണ ഭീതിയെ തുടര്‍ന്ന് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യ ഏപ്രില്‍ 15വരെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാന്റെ നിക്കി 3.3 ശതമാനവും ഓസ്ട്രേലിയയുടെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയന്‍ സൂചിക നാല് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ടാറ്റ സ്റ്റീല്‍സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, യെസ് ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ്.
Recommended Video
ഹോളിവുഡിലും കൊറോണ! വിഖ്യാത നടൻ ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ, ഐസൊലേഷനിൽ!
കൊറോണയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിപണിയും കാര്യമായ സമ്മര്‍ദ്ദമാണ് നേരിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പതിനൊന്ന് വര്‍ഷത്തെ കുതിപ്പാണ് ഡൗജോണ്‍സ് അവസാനിച്ചത്. ഡൗജോണ്‍സില്‍ 1464 പോയിന്റ് നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ രണ്ടാമത്തെ വലിയ വീഴ്ചയാണിത്.