ജാഗ്രതൈ!!! വ്യാജകോളുകള്‍ സൂക്ഷിക്കുക, ആധാറിന്‍റെ പേരില്‍ രാജ്യത്ത് കിടിലന്‍ തട്ടിപ്പ്
ആധാര്‍ കാര്‍ഡ് ബാങ്ക് പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതിന‍്റെ മറവിലാണ് തട്ടിപ്പ്
തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനെന്ന വ്യാജേന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചുള്ള വ്യാജ ഫോണ്‍ കോളുകള്‍ വ്യാപകമാവുന്നു. ആധാര്‍ കാര്‍ഡ് ബാങ്ക് പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതിന‍്റെ മറവില്‍ വന്‍തോതില്‍ തട്ടിപ്പ്. ബാങ്കില്‍ നിന്നാണെന്നും മാസ്റ്റര്‍ കാര്‍ഡ്, വിസാ കാര്‍ഡ് ഓഫീസുകളില്‍ നിന്നാണെന്നും പറഞ്ഞു കൊണ്ടുള്ള ഫോണ്‍ കോളുകളും എസ്എംഎസുകളും ഇമെയിലുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ആദ്യം ബാങ്കില്‍ നിന്നാണെന്ന് തോന്നിപ്പിക്കുന്ന രണ്ട് മൂന്നു എസ്എംഎസുകള്‍ അയച്ചാണ് തട്ടിപ്പിന്‍റെ ആരംഭം.
തുടര്‍ന്ന് വരുന്ന കോളിലൂടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളാണ് ആവശ്യപ്പെടുക. അവസാന തിയ്യതി ജൂണ്‍ 30 ആയതിനാല്‍ ഭൂരിഭാഗം പേരും ഡെബിറ്റ് കാര്‍ഡ് നന്പര്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ആധാര്‍ കാര്‍ഡുമായി ഘടിപ്പിക്കുന്നതിനു വേണ്ടി എക്സ്പയറി ഡേറ്റും സിവിവി കോഡും ആവശ്യപ്പെടും. ബാങ്കില്‍ നിന്നും ഇത്തരത്തിലുള്ള യാതൊരു വിധ കോളുകള്‍ക്കും മറുപടി നല്‍കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
തട്ടിപ്പ് വ്യാപകം
ആധാർ നമ്പർ പാന്‍കാര്‍ഡുമായി സംയോജിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ജനങ്ങളുടെ ആശങ്കകള്‍ മുതലെടുത്താണ് ബാങ്കുകളുടെ പേരിലും മറ്റും വ്യാപകമായി തട്ടിപ്പുകള്‍ അരങ്ങേറുന്നത്.
തട്ടിപ്പ് കേരളത്തില്‍
മൊബൈൽ കമ്പനിയുടെ പേരിൽ വിളിച്ച് ആധാർ നമ്പറും അതുവഴി അക്കൗണ്ട് നമ്പറും കൈക്കലാക്കി തട്ടിപ്പ് നടക്കുന്നുവെന്ന് നേരത്തെ കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ സാമ്പത്തിക തട്ടിപ്പകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മൊബൈൽ കമ്പനിയുടെ ആധാര്‍ വിവരങ്ങള്‍ ആരാഞ്ഞ് ഫോണ്‍ കോളുകള്‍ ലഭിച്ചതായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ബയോമെട്രിക് വിവരങ്ങളുടെ ദുരുപയോഗം
മൊബൈല്‍ കണക്ഷനെടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാര്‍ കാര്‍ഡ‍് നിര്‍ബന്ധമാക്കിയതോടെ ജനങ്ങളെ എളുപ്പത്തില്‍ പറ്റിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും തെളിഞ്ഞ് വരികയാണ്. ഇതിന് പുറമേ ഇത്തരത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇമെയിലുകളും വരുന്നുണ്ട്. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഇമെയിലുകള്‍ക്ക് മറുപടി നല്‍കരുതെന്ന് നേരത്തെ തന്നെ സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇമെയില്‍ വഴി തട്ടിപ്പ് നടത്താനുള്ള ഹാക്കര്‍മാരുടെ നീക്കമാണിതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ വിജ്ഞാപനം
രാജ്യത്ത് ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് പുറമേ 2017-18ലെ ധനകാര്യ ബില്ലില്‍ ഇത് സംബന്ധിച്ച ഭേദഗതിയും സര്‍ക്കാര്‍ കൊണ്ടുവന്നു. വെവ്വേറെ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്‍റെ ഈ നിര്‍ണായക നീക്കം. ജൂലൈ ഒന്നുമുതല്‍ ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
50000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍
ബാങ്ക് അക്കൗണ്ട് തുടങ്ങാനും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കാണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലവില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ 2017 ഡിസംബര്‍ 31 മുന്‍പ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അസാധുവാക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആദായനികുതി നിയമത്തിലെ ഭേദഗതി പ്രകാരം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം വരുന്നത്.
പാന്‍ കാര്‍ഡ് അസാധു!!
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെ ആദായനികുതി സമര്‍പ്പിക്കുന്നവരുടെ പാന്‍കാര്‍ഡ് അസാധുവാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ആദായനികുതി നിയമത്തിലെ ഭേദഗതി പ്രകാരം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന്. പിന്നീട് ജൂണ്‍ 28 ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. വ്യക്തികള്‍ ഒന്നിലധികം പാന്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് തടയുന്നതിനായാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടുള്ളത്. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ആദായ നികുതി വകുപ്പ് ഇ ഫയലിംഗ് സംവിധാനവും ആരംഭിച്ചിരുന്നു.