ഒപ്പോയും വിവോയും ചൈനക്കാരോട് 'കടക്കു പുറത്ത്'... അതിര്‍ത്തി കത്തുമ്പോള്‍ വന്‍ തിരിച്ചടി
കല്‍ക്കത്ത: ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളായ ഒപ്പോയും വിവോയും 400 ഓളം ചൈനീസ് തൊഴിലാളികളെ സ്വദേശത്തേക്ക് പറഞ്ഞുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ഡോക്ലാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കത്തുമ്പോള്‍ ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരവും വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒപ്പോയും ഷവോമിയും അടക്കമുള്ള ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനും പുറമേയാണ് ഇരുകമ്പനികളും ചൈനീസ് തൊഴിലാളികളെ പറഞ്ഞു വിടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇരു കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷവോമിയുടെ അവസ്ഥയും വ്യത്യസ്തമല്ല. തിരിച്ചടി നേരിടാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും പലതാണ്.
പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലതും...
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗണ്ഡ്, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫ്രണ്ട് ഓഫീസ് ജോലികളില്‍ നിന്നും ചൈനക്കാരെ മാറ്റുക എന്ന തീരുമാനത്തലേക്ക് ഈ കമ്പനികള്‍ എത്തിയിരുന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒപ്പോയും വിവോയുമടക്കമുള്ള ചൈനീസ് കമ്പനികളില്‍ പലതും സമാനമായ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു.
നോട്ടീസ്
അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്ക്കെതിരെ നിരന്തരം ഭീഷണി പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ തിരച്ചടിക്കാന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് മൊബൈല്‍ കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
രഹസ്യങ്ങള്‍ ചോര്‍ത്തുന്നു
രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇന്ത്യയില്‍ വന്‍ വിറ്റുവരവുള്ള ഫോണുകളാണിവ. ഇവയ്ക്കു പിന്നാലെ ഇലക്ടോണിക്സ് ഉത്പന്നങ്ങളുടെ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണുകളിലെ സുരക്ഷയെ സംബന്ധിച്ച വിവരം നല്കാന് ഓഗസ്റ്റ് 28 വരെയാണ് കമ്പനികള്‍ക്ക് ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം സമയം അനുവദിച്ചത്.
ചൈനക്ക് തിരിച്ചടി
കയറ്റുമതിയില്‍ നിന്നും വന്‍ വരുമാനം നേടുന്ന ചൈനയുടെ സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഇത്തരം നീക്കങ്ങള്‍ തിരിച്ചടിയായേക്കും. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ സൈന്യം ഉപയോഗിക്കാറില്ല. ഇവ ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയും സജീവം
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യല്‍ മീഡിയയിലും ശക്തമായ ക്യാംപെയ്നിങ്ങ് നടക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്ത് വന്നിട്ടുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ആര്‍എസ്എസും രംഗത്ത്
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ തെറ്റാണെന്നും പാകിസ്താനെ പിന്തുണക്കുന്ന ചൈനയുടെ നടുവൊടിക്കണമെന്നും ഇവര്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ്ങില്‍ ആവശ്യപ്പെടുന്നു.
ആര്‍എസ്എസ് പറയുന്നത്...
അഞ്ചു രൂപയും 10 രൂപയും വിലക്കുറവില്‍ വാങ്ങുന്ന ഓരോ ചൈനീസ് ഉത്പന്നത്തിലും നമ്മുടെ ധീര ജവാന്മാരുടെ ചോരയുടെ ഗന്ധമുണ്ട്. ഈ ക്രൂരത അവസാനിപ്പിക്കണം. ഏതൊരു ഉത്പന്നത്തിന്റെയും ബാര്‍കോഡിന്റെ ആദ്യത്തെ മൂന്നക്കങ്ങള്‍ അവ നിര്‍മ്മിച്ച രാജ്യത്തെ സൂചിപ്പിക്കുന്നതായിരിക്കും. അത്തരത്തില്‍ ചൈനയുടെ കോഡ് 690 മുതല്‍ 699 വരെയാണ്. അവ ഒഴിവാക്കണം. സോഷ്യല്‍ മീഡിയ ക്യാംപെയ്നിലൂടെ 30 ശതമാനം കുറവ് വരുത്താന്‍ സാധിച്ചു. 100 ശതമാനം ആക്കാന്‍ അണി ചേരൂ എന്ന ആഹ്വാനമാണ് ഇവര്‍ നടത്തുന്നത്.
വാട്സ്ആപ്പിലെ സന്ദേശം
ഒരേ രാഷ്ട്രീയ ദര്‍ശനം ആണ് എന്നത് കൊണ്ട് ചൈനക്കാരെ വിശ്വസിക്കരുത്, ഇന്ത്യയുടെ നാശമാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ലക്ഷ്യം. ഇന്നു മുതല്‍ ചൈനയെ ബഹിഷ്കരിക്കു,! ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുക, അങ്ങനെ ഇന്ത്യയെ രക്ഷിക്കുക, ഇന്ത്യയുടെ നാശം നാമോരോരുത്തരുടെയും നാശമാണ്. ജയ് ഹിന്ദ് - ഇതാണ് വാട്സ് ആപ്പില്‍ പരക്കുന്ന സന്ദേശം.
#boycottchina
ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ ചൈനക്കുള്ള അധീനത ആശങ്കപ്പെടുത്തുന്നതാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറയുന്നു. ചൈന ഒരു നിരീശ്വര രാജ്യമാണ്. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ചൈന ഒരിക്കലും ഇന്ത്യക്കൊപ്പം നിന്നിട്ടില്ല. അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യ അംഗമാകുന്നതിനെ ചൈന എതിര്‍ത്തു. ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡ് എല്ലാ കടകള്‍ക്കും മുന്‍പിലും വെയ്ക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.
ക്ലൗഡ് സോഴ്സിങ്ങ് ഇന്ത്യയിലേക്ക് മാറ്റും..
ഒപ്പോയും വിവോയും ക്ലൗഡ് സോഴ്സിങ്ങ് ഇന്ത്യയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ ഇരുകമ്പനികളുടേയും ക്ലൗഡ് ഇന്ത്യക്കു പുറത്താണ്. കസ്റ്റമര്‍ ഡാറ്റ സെക്യൂരിറ്റി പ്രോട്ടോകോള്‍ കൈമാറണമെന്ന് ഒപ്പോയോടും വിവോയോടും ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.