ഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾ
ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളിലേക്ക് ഒയോ. ഇന്ത്യയിലെ കുറച്ച് ജീവനക്കാരോട് പരിമിതമായ ആനുകൂല്യങ്ങളോടെ അവധിയിൽ പ്രവേശിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് നാല് മുതൽ നാല് മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ കൊറോണ വൈറസ് മൂലം ഈ മേഖലയ്ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സ്ഥിരവരുമാനത്തിൽ നിന്ന് 25 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കമ്പനിക്ക് 10,000 ത്തോളം ജീവനക്കാരാണുള്ളത്.
വിടാതെ പിന്തുടർന്ന് കൊവിഡ്: രോഗം ഭേദമായവരിൽ 70 ദിവസത്തിന് ശേഷവും വൈറസ്, പ്രതിഭാസത്തിൽ കുടുങ്ങി ലോകം
ഓയോയിലെ കുറച്ച് ജീവനക്കാരെ മെയ് നാല് മുതൽ ആഗസ്റ്റ് വരെയുള്ള നാല് മാസത്തേക്ക് പരിമിത ആനുകൂല്യങ്ങളോടെ അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കാണിച്ച് ഒയോ ഇന്ത്യ സൌത്ത് ഏഷ്യ സിഇഒ രോഹിത്ത് കപൂർ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. അവധിയിൽ പോകുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്, സ്കൂൾ ഫീസ് റി ഇമ്പേഴ്സ്മെന്റ് എക്സ്ട്രാ ഗ്രാഷ്യ എന്നിവ ലഭിക്കുമെന്നും ഇമെയിലിൽ പറയുന്നു. ഇതിനെല്ലാം പുറമേ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുന്നവർക്ക് അപ്രതീക്ഷിതമായി ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായാൽ മുകളിൽ പറഞ്ഞ തുകയേക്കാൾ പണം നൽകി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ജീവനക്കാരും ഒയോയുടെ അവിഭാജ്യഘടകമാണ്. എന്നാൽ സ്ഥിതി മെച്ചപ്പെടുന്നതോടെ ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.
കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ബിസിനസിന്റെ ദീർഘകാല വിജയം ഉറപ്പാക്കുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സാമ്പത്തികമായി സമ്മർദ്ദം വർധിക്കുന്ന ഈ സാഹചര്യത്തിലും ജീവനക്കാരെ പിരിച്ചുവിടാതെയുള്ള നീക്കമാണ് നടത്തുന്നതെന്നും കപൂർ പറയുന്നു. എന്നാൽ എത്ര ജീവനക്കാരെയാണ് അവധിയിൽ പ്രവേശിപ്പിക്കുന്നതെന്ന ചോദ്യത്തോട് കമ്പനി പ്രതികരിച്ചിട്ടില്ല. ഏകദേശം 3500 ഓളം പേരെയാണ് ഇത്തരത്തിൽ അവധിയിൽ പ്രവേശിപ്പിക്കുകയെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിമാസ ശമ്പളത്തിന്റെ 60 ശതമാനത്തോളം വരുന്ന തുക അലവൻസ് ഇനത്തിൽ ജീവനക്കാർക്ക് നാല് മാസത്തേക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. മെയിലും ജൂണിലും രണ്ട് തവണകളായി ഈ തുക നൽകുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ കുറവ് ശമ്പളം കൈപ്പറ്റുന്നവരെ ശമ്പളം വെട്ടിക്കുറയ്ക്കൽ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലെ ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ കമ്പനി നിർദേശിക്കുന്ന ജീവനക്കാർ നാല് മാസത്തെ തുടർച്ചയായ അവധിയിൽ പ്രവേശിക്കണം.