പെട്രോൾ വില സർവ്വകാല റെക്കോർഡിൽ... 86.25 രൂപ! ഈ കണക്ക് ഞെട്ടിക്കും... മോദിഭരണത്തില്‍ സംഭവിച്ചത്
മുംബൈ/തിരുവനന്തപുരം: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില മുന്‍പത്തേതിനേക്കാള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.
മുംബൈയില്‍ സെപ്തംബര്‍ 3 ന് പെട്രോള്‍ വില 86.25 രൂപയായി. ചരിത്രത്തില്‍ ഇതുവരെ ഒരു മെട്രോ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ പെട്രോള്‍ വിലയാണ് ഇത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.50 രൂപയായി. കേരളത്തിലെ തന്നെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വി ലിറ്ററിന് 83 രൂപയായിട്ടുണ്ട്.
2013 ല്‍ ആയിരുന്നു അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഏറ്റവും അധികം ഉയര്‍ന്നത്. അന്ന് ബാരലിന് 111.8 ഡോളര്‍ (7,384 രൂപ) ആയിരുന്നു. ഇന്ത്യയില്‍ അന്ന് പെട്രോള്‍ വില ലിറ്ററിന് 77.52 രൂപയും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം ഇന്ധനവിലയില്‍ കാര്യമായ മാറ്റും ഉണ്ടാകും എന്നായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.
റെക്കോര്‍ഡ് വില
മുംബൈയില്‍ ഇന്ധനവില റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത് നേരത്തെ മെയ് 29 ന് പെട്രോള്‍ വില ലിറ്ററിന് 86.24 രൂപയില്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനേയും മറികടന്ന് ലിറ്ററിന് 86.25 രൂപയായിരിക്കുകയാണ്.
വില ഇനിയും കൂടും
പെട്രോള്‍ വില സെപ്തംബര്‍ മൂന്നിന് വീണ്ടും വര്‍ദ്ധിച്ചേക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലിറ്ററിന് 86.56 രൂപ വരെ എത്തും. ഡീസല്‍ വില 75.54 ലും എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളത്തിലും വന്‍ വര്‍ദ്ധന
പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേരളത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 39 പൈസയും കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ വില 81.16 രൂപയും ഡീസല്‍ വില 75.01 രൂപയും എത്തിക്കഴിഞ്ഞു. ഗ്രാമീണ മേഖലകളില്‍ വില ഇതിലും കൂടുതലാണ്.
2014 ന് ശേഷം
2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്ന് ഇന്ധന വില കുറയ്ക്കും എന്നതായിരുന്നു. എന്നാല്‍ 2014 ന് ശേഷം എണ്ണ വിലയില്‍ വന്‍ വര്‍ദ്ധനയാണ് രാജ്യം നേരിടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ വില കുത്തനെ കൂടുകയായിരുന്നു.
ക്രൂഡ് ഓയില്‍ വില ഇങ്ങനെ
2013 സെപ്തംബറില്‍ അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 111.84 ഡോളര്‍( 7,384 രൂപ) ആയിരുന്നു വില. 2014 സെപ്തംബറില്‍ അത് 72.02 ഡോളര്‍ (5,650.30 രൂപ) ആയി കുറഞ്ഞു. 2018 സെപ്തംബറില്‍ എണ്ണ വില ബാരലിന് 76.18 ഡോളര്‍ ആയി. എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ ഇത് 5,395.45 രൂപയാണ്. 2014 ലേക്കാള്‍ വില കുറവ്.
കക്കൂസ് നിര്‍മിക്കാനോ?
ഇന്ധന വില കൂടുന്നതിന് അല്‍ഫോന്‍സ് കണ്ണന്താനം അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ മുമ്പ് പറഞ്ഞ ന്യായം ജനം മറന്നുകാണില്ല. കക്കൂസ് നിര്‍മാണത്തിന് വേണ്ടിയാണ് ഇന്ധന വില വര്‍ദ്ധനയിലെ പണം ഉപയോഗിക്കുന്നത് എന്നായിരുന്നു ന്യായീകരണം. എന്നാല്‍ അത് എത്രത്തോളം ശരിയാണെന്ന ചോദ്യം ജനങ്ങള്‍ പലവട്ടം ചോദിച്ചുകഴിഞ്ഞതാണ്.
സര്‍ക്കാര്‍ കൈകഴും
ഇന്ധനവില നിര്‍ണയത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയന്ത്രണം ഇല്ലെന്നതാണ് സത്യം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ നിയന്ത്രണം എടുത്തുകളഞ്ഞത്. അതിന് ശേഷം എത്തിയ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിദിനം ഇന്ധനവില പുനര്‍നിര്‍ണയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്‍കുകായിരുന്നു.
വില കൂടുകയേ ഉള്ളൂ
ഇന്ധന വില വരും ദിവസങ്ങളില്‍ കൂടുകയേ ഉള്ളൂ എന്നാണ് വിഗദ്ധരുടെ വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരത്തും ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ ആണുള്ളത്. എണ്ണ വാങ്ങാന്‍ ഉപയോഗിക്കേണ്ടത് ഡോളര്‍ ആണ്. അതുകൊണ്ട് കൂടുതല്‍ പണം ഇതിനായി ചെലവഴിക്കേണ്ടി വരും. അപ്പോള്‍ ഇന്ത്യയിലെ എണ്ണവിപണിയില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.
അന്താരാഷ്ട്ര വിപണിയില്‍ ഉണര്‍വ്വ്
അതേസമയം തന്നെ അന്താരാഷ്ട്ര എണ്ണവിപണിയില്‍ നേരിയ ഉണര്‍വ്വാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് കാരണം ഇറാനില്‍ നിന്നുള്ള അസംസ്കൃത എണ്ണ വിപണിയില്‍ എത്തുന്നില്ല. അതുകൊണ്ട് തന്നെ ഡിമാന്‍ഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ എണ്ണ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
കൂനിന്മേല് കുരു പോലെ
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധന വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ മാത്രമല്ല ബാധിക്കുക എന്ന സത്യവും മറന്നുകൂട. ഡീസല്‍ വില വര്‍ദ്ധന എന്നാല്‍ അത് രാജ്യത്ത് വിലക്കയറ്റത്തിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ചരക്കുനീക്കത്തിന് ചെലവ് കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയരും.
സര്‍ക്കാര്‍ കനിയണം
എണ്ണക്കമ്പനികള്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. വില കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ ഇടപെടണം. എക്സൈസ് തീരുവയും സെസ്സും മറ്റ് നികുതികളും ഇളവ് ചെയ്യുകയല്ലാതെ ഇപ്പോഴത്തെ ഇന്ധന വില നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നതാണ് നഗ്നസത്യം.
നന്ദെഡില്‍ 88 മുട്ടാറായി
മഹാരാഷ്ട്രയിലെ നന്ദെഡില്‍ പെട്രോള്‍ വില കഴിഞ്ഞ ദിവസം 87.90 രൂപയായിരുന്നു. അതായത് 90 ലേക്ക് വെഫും 2.10 രൂപയുടെ വ്യത്യാസം മാത്രം. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അഞ്ച് രൂപയിലേറെ ആണ് പെട്രോള്‍ വിലയില്‍ മാത്രം ഉണ്ടായ വര്‍ദ്ധ.