വിമാനങ്ങളില്‍ ഹിന്ദി- ഇംഗ്ലീഷ് പത്രങ്ങള്‍ നിര്‍ബന്ധം:കമ്പനികള്‍ക്ക് മന്ത്രാലയത്തിന്‍റെ നോട്ടീസ്
വിമാനങ്ങളില്‍ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള തുല്യ എണ്ണം പത്രങ്ങള്‍ നിര്‍ബന്ധമായി ലഭ്യമാക്കണമെന്നാണ് നിര്‍ദേശം
ദില്ലി: യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന വര്‍ത്തമാന പത്രങ്ങള്‍ സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് പുതിയ നിര്‍ദേശം. വിമാനങ്ങളില്‍ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള തുല്യ എണ്ണം പത്രങ്ങള്‍ നിര്‍ബന്ധമായി ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് രാജ്യത്തെ വിമാന കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള മാസികകള്‍ വിമാനത്തിലുണ്ടായിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
യാത്രക്കാര്‍ക്ക് ഇരു ഭാഷകളിലുമുള്ള പത്രങ്ങളും മാസികകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ വിമാന കമ്പനികള്‍ ഹിന്ദിയിലുള്ള പത്രങ്ങളും മാസികകളും വിമാനങ്ങളില്‍ ലഭ്യമാക്കാറില്ലെന്നും എണ്ണം കുറവാണെന്നുമുള്ള പരാതികളെത്തുടര്‍ന്നാണ് നീക്കെമെന്നാണ് സൂചന.
വിമാനത്തില്‍ ലഭ്യമാക്കുന്ന ഇരു ഭാഷകളിലുമുള്ള മാസികകളുടെയും പത്രങ്ങളുടേയും എണ്ണത്തിലോ ലഭ്യതയിലോ കുറവ് വരാന്‍ പാടില്ലെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ ലളിത് ഗുപ്ത അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ത്യന്‍ യൂണിയന്‍റെ ലാങ്ഗ്വേജ് പോളിയ്ക്ക് എതിരാണെന്നും അതിനാല്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഹിന്ദി ഭാഷയെ ശാക്തീകരിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നീക്കമെന്നും സൂചനയുണ്ട്.
വ്യോമയാന മന്ത്രാലയത്തിന്‍റെ നീക്കത്തെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം ഹിന്ദി പ്രസിദ്ധീകരണങ്ങള്‍ കൂടി വിതരണം ചെയ്യാനാണ് ഡിജിസിഎയുടെ ശ്രമമെന്നും ചൂണ്ടിക്കാണിച്ചു. നേരത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ മാസാഹാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാംസ ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അശ്വനി ലോഹാനിയാണ് വ്യക്തമാക്കിയത്. എന്നാല്‍ ബിസിനസ്- എക്സിക്യൂട്ടീവ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാംസാഹാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നില്ല. എയര്‍ ഇന്ത്യയുടെ മൊത്തം യാത്രക്കാരില്‍ 70 ശതമാനം ആളുകളും വെജിറ്റേറിയൻ ഭക്ഷണമാണ് അവശ്യപ്പെടുന്നത് അതിൽ വെറും 30 ശതമാനം ആളുകൾ മാത്രമാണ് മാംസഹാരം തേടുന്നതെന്നും എയർ ഇന്ത്യ അധികൃതർ അവകാശപ്പെട്ടിരുന്നു.