ഇന്ധനവില പരിഷ്കരണത്തിന് സ്വകാര്യ മേഖലാ കമ്പനികളും: ജൂൺ 16 മുതല്‍ പ്രാബല്യത്തിൽ, പൊതുമേഖലയ്ക്ക്
പൊതുമേഖലാ കമ്പനികള്‍ ജൂണ്‍ 16 മുതല്‍ ഇന്ധന വില ദിവസേന പരിഷ്കരിക്കാനിരിക്കെയാണ് സ്വകാര്യമേഖലാ കമ്പനികളുടെ നീക്കം
ദില്ലി: സ്വകാര്യ മേഖലാ പെട്രോൾ കമ്പനികളും ഇന്ധനവില പരിഷ്കരണത്തിലേയ്ക്ക്. ജൂൺ 16 മുതലാണ് രാജ്യത്തെ റിലയൻസ് ഇൻഡസ്ട്രീസ്, എസ്സാര്‍ ഓയില്‍, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ദിവസേന ഇന്ധന വില പരിഷ്കരണം നടപ്പിലാക്കുന്നത്. നേരത്തെ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോള്‍ കമ്പനികളും ജൂണ്‍ 16 മുതല്‍ ഇന്ധന വില ദിവസേന പരിഷ്കരിക്കാനിരിക്കെയാണ് സ്വകാര്യമേഖലാ കമ്പനികളുടെ നീക്കം.
ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം രാജ്യത്തെ 59,595 ഇന്ധന ഔട്ട്ലെറ്റുകളാണുള്ളത്. ഇതില്‍ 54,000 ഓളവും പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ്. അവശേഷിക്കുന്നവ മാത്രമാണ് റിലയൻസ് ഇൻഡസ്ട്രീസ്, എസ്സാര്‍ ഓയില്‍, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഉടമസ്ഥതയിലുള്ളത്.

ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ നടപ്പാക്കിയ സംവിധാനമാണ് ജൂണ്‍ 16 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ഇന്ധനവില പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ ജൂണ്‍ 16ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്‍റെ തീരുമാന പ്രകാരമാണിത്. 24 മുതല്‍ അനിശ്ചിത കാലസമരം തുടങ്ങാനും പമ്പുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ധനവില പരിഷ്‌കാരമെന്ന പുതിയ തീരുമാനം പിന്‍വലിക്കണമെന്നും വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് പമ്പുടമകളുടെ ആവശ്യം. ഫെഡറേഷന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications