ടാറ്റ സണ്‍സില്‍ 'വന്‍ അഴിച്ചുപണി'; സൈറസ് മിസ്ത്രിയെ മാറ്റി, രത്തന്‍ ടാറ്റ ഇടക്കാല ചെയർമാൻ
രത്തന്‍ ടാറ്റയെ വീണ്ടും ടാറ്റ സണ്‍സിന്റെ ഇടക്കാല ചെയര്മാന് ആയി തിരഞ്ഞെടുത്തു
മുംബൈ: ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടാറ്റ സണ്‍സില്‍ അധികാരമാറ്റം. നിലവിലെ ചെയര്മാന് ആയസൈറസ് മിസ്ത്രിയെ ബോര്‍ഡ് യോഗം ചെയര്മാന് സ്ഥാനത്ത് നിന്ന് പുറത്താക്കി. രത്തന്‍ ടാറ്റയായിരിക്കും ഇടക്കാല ചെയര്മാന്.
നാല് വര്‍ഷം മുമ്പായിരുന്നു സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞരണ്ട് വര്‍ഷത്തെ കമ്പനിയുടെ പ്രകടനം തീരെ പ്രതീക്ഷ നല്കുന്നതായിരുന്നില്ല.
2014-2015 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ടേണോവറില്‍ ഇത്തവണ വന്‍ കുറവാണ് സംഭവിച്ചത്. 108 ബില്യണ്‍ ഡോളര്‍ ടേണ്‍ ഓവര്‍ ഉണ്ടായിരുന്നത് 2015-2016 സാമ്പത്തിക വര്‍ഷം 103 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞിരുന്നു.
സൈറസിനെ മാറ്റിയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. നാല് മാസത്തേയ്ക്കാണ് രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്മാന് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. അതിന് ശേഷം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും..
ഇതിനായി ഒരു സമിതിയേയും ബോര്‍ഡ് തിരഞ്ഞെടുത്തിട്ടുണ്ട്. രത്തന്‍ ടാറ്റ, റോണെന്‍ സെന്‍, വെണു ശ്രീനിവാസന്, അമിത് ചന്ദ്ര എന്നിവരാണ് ഈ സമിതിയില്‍ ഉള്ളത്.