ബിക്കിനിയിട്ട സുന്ദരിമാർ... സ്വിം സ്യൂട്ടിൽ ആതിഥ്യമരുളും!!! അതും ഇന്ത്യയിൽ... ഇതാ വരുന്നു
മുംബൈ: എയര്‍ ഹോസ്റ്റസ്സുമാരെ പറ്റി അല്ലെങ്കില്‍ തന്നെ കഥകള്‍ അനവധിയാണ്. നഴ്‌സുമാരെ പോലെ തന്നെ ഏറ്റവും അധികം സദാചാര കുരുപൊട്ടലുകാര്‍ ക്രൂശിക്കുന്ന ജോലിയാണ് എയര്‍ ഹോസ്റ്റസ്സുമാരുടേത്. എന്നാല്‍ ഇപ്പോള്‍ അവരുടെ ജോലിയെ കുറിച്ചല്ല പറയുന്നത്. ഇന്ത്യയിലേക്ക് വരുന്ന മറ്റൊരു സ്വകാര്യ വിമാന കമ്പനിയെ കുറിച്ചാണ്.
വിയെറ്റ്‌ജെറ്റ് എയര്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. എന്നാല്‍ ബിക്കിനി എയര്‍ലൈന്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യും. വിയറ്റ്‌നാമീസ് വിമാന കമ്പനിയായ വിയെറ്റ് ജെറ്റ് എയര്‍ ഇന്ത്യയിലും പ്രവര്‍ത്തനം തുടങ്ങാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിക്കിനി എയര്‍ലൈന്‍ എന്ന പേര് വന്നത് എങ്ങനെ ആണെന്നറിയാമോ? ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസ്സുമാരണ് ഇവരുടെ വിമാനങ്ങളില്‍ ഉണ്ടാവുക. പലരാജ്യങ്ങളിലും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ബിക്കിനി എയര്‍ലൈന്‍ ഇന്ത്യയില്‍ എന്ത് ഭൂകമ്പം ആയിരിക്കും ഉണ്ടാക്കുക?
വിയര്‍ജെറ്റ് എയര്‍
വിയറ്റ്‌നാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയാണ് വിയര്‍ജെറ്റ് എയര്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രകള്‍ പ്രദാനം ചെയ്യുന്ന വിമാന കമ്പനിയാണിത്. 2007 ല്‍ തുടക്കമിടും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2011 ല്‍ ആയിരുന്നു വിയെറ്റ് ജെറ്റിന്റെ ലോഞ്ചിങ് നടന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി ആയിരുന്നു വിയെറ്റ് ജെറ്റിന്റെ തുടക്കം വൈകിക്കാന്‍ കാരണമായത്. എന്നാല്‍ തുടങ്ങിയതിന് ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ബിക്കിനിയിട്ട സുന്ദരികള്‍
എയര്‍ ഹോസ്റ്റസ്സുമാരുടെ വസ്ത്രധാരണത്തില്‍ പല കമ്പനികളും പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിമാന കമ്പനികളിലെ എയര്‍ഹോസ്റ്റസ്സുമാരുടെ വസ്ത്രധാരണ രീതിയല്ല ഗള്‍ഫ് രാജ്യങ്ങളിലേത്. അമേരിക്കയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും വ്യത്യസ്തങ്ങളായ വസ്ത്രധാരണ ശൈലികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ വിയെറ്റ് ജെറ്റില്‍ എയര്‍ ഹോസ്റ്റസുമാര്‍ ധരിക്കുന്നത് ബിക്കിനിയാണ്. അതായത് ടു പീസ് എന്ന് വിളിക്കാവുന്ന വസ്ത്രം. ഇത് തന്നെ ആയിരുന്നു അവരുടെ ഏറ്റവും വലിയ ആകര്‍ഷണീയതയും!
പിന്നില്‍ ഒരു സ്ത്രീ
വിയെറ്റ് ജെറ്റിന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയാണ്. ഗുയെന്‍ തീ ഫ്യോങ് ആണ് വിയെറ്റ് ജെറ്റിന്റെ സിഇഒ. സംഗതി വന്‍ ഹിറ്റ് ആയതോടെ ഈ വനിത സിഇഒയും വാര്‍ത്തകളില്‍ ഇടം നേടി. വിയറ്റ്‌നാമിലെ ആദ്യത്തെ വനിത ശതകോടീശ്വരി എന്ന റെക്കോര്‍ഡും ഇപ്പോള്‍ ഗുയെന്‍ തീ ഫ്യോങിന്റെ പേരിലാണ്. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ബിക്കിനി എയര്‍ലൈന്‍ എത്രത്തോളും ക്ലിക്ക് ആയിട്ടുണ്ട് എന്നത്. തുടക്കത്തില്‍ ഏറെ പ്രതിസന്ധികള്‍ അവര്‍ നേരിട്ടിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ തുടങ്ങിയതിന് ശേഷം വച്ചടി വച്ചടി കയറ്റമാണ്.
അമ്പത് ശതമാനം വര്‍ദ്ധന
2017 ല്‍ വിയെറ്റ് ജെറ്റ് വഴി യാത്ര ചെയ്തത് 17 ദശലക്ഷം ആളുകളാണ്. അതായത് 1.7 കോടി യാത്രക്കാര്‍. വിയറ്റ്‌നാമില്‍ നിന്നുള്ള ഒരു വിമാന കമ്പനിയെ സംബന്ധിച്ച് ഇത് ചെറിയൊരു സംഖ്യയല്ല. ആറായിരത്തി നാനൂറ് കോടിയിലേറെ ആയിരുന്നു 2017 ലെ അവരുടെ മൊത്തെ വരുമാനം. 2016 ലെ കണക്ക് കൂടി നോക്കിയാലെ ഇവരുടെ വിജയത്തിന്റെ വലിപ്പം അറിയാന്‍ പറ്റൂ. ഒറ്റ വര്‍ഷം കൊണ്ട് ഉണ്ടാക്കിയത് 41.8 ശതമാനം വരുമാന വര്‍ദ്ധയാണ്. അത് ചില്ലറക്കാര്യമാണോ?
ഇന്ത്യയിലേക്ക് വരുന്നു
ബിക്കിനി എയര്‍ലൈന്‍ ഇന്ത്യയിലേക്ക് വരുന്നു എന്നത് വലിയ വാര്‍ത്ത തന്നെയാണ്. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹോചിമിനില്‍ നിന്നും ദില്ലിയിലേക്കായിരിക്കും ഇവരുടെ സര്‍വ്വീസുകള്‍. 2016 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ വീതം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 60 റൂട്ടുകളില്‍ ആണ് വിയെറ്റ് ജെറ്റിന്റെ സേവനങ്ങള്‍ ഉള്ളത്. ഇത് ഇനിയും കൂട്ടാനിരിക്കുകയാണ് അവര്‍.
ഇന്ത്യയില്‍ വിവാദം?
വിദേശ വിനോദ സഞ്ചാരികള്‍ പോലും ഇന്ത്യയില്‍ എത്തിയാല്‍ പൊതു സ്ഥലങ്ങളില്‍ ബിക്കിനി ധരിക്കരുത് എന്നാണ് കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. അങ്ങനെയുള്ള ഒരു രാജ്യത്ത് ബിക്കിനിയിട്ട എയര്‍ഹോസ്റ്റസ്സുമാര്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി! പല രാജ്യങ്ങളിലും ബിക്കിനി എയര്‍ലൈന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ആകുമോ ഇന്ത്യയിലും എന്നാണ് ഇനി കണ്ടറിയേണ്ടത്!
എന്തിനാണ് ഈ ബിക്കിനി
എയര്‍ ഹോസ്റ്റസ്സുമാര്‍ ബിക്കിനിയിടുന്നത് എന്തിനാണ് എന്ന ചോദ്യം ആദ്യം മുതലേ വിയെറ്റ് ജെറ്റിനോട് പലരും ചോദിക്കുന്നുണ്ട്. സംഗതി ശരിയും ആണ്. അവരുെ ജോലിയുമായോ വിയറ്റ്‌നാമിന്റെ സംസ്‌കാരവുമായോ ഒരു ബന്ധവും ഇല്ലാത്തതാണ് ഈ വസ്ത്രം. അപ്പോള്‍ പിന്നെ എന്തിനായിരിക്കും ഇങ്ങനെ ചെയ്യുന്നത്? പബ്ലിസിറ്റിക്ക് വേണ്ടി എന്ന് തന്നെയാണ് മിക്കവരും നല്‍കുന്ന ഉത്തരം. വിമാനത്തില്‍ കയറുന്നവര്‍ ഏത് തരക്കാരാണെന്ന് ഉറപ്പിക്കാനും പറ്റില്ലല്ലോ...