എല്ലാ ഇടപാടുകളും സൗജന്യം!! എല്ലാ ചാർജുകളും നീക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം
ദില്ലി:പണമിടപാടുകള്‍ക്ക് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ്ജുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ക്കാണ് അധിക ചാര്‍ജ്ജ് നീക്കാനുള്ള നിര്‍ദേശം. ഒരു മാസത്തില്‍ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപ വീതം ഈടാക്കുന്ന എച്ച്ഡിഎഫ്‌സി ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നീക്കവും ഇതോടെ ഇല്ലാതാവും. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്ന എസ്ബിഐ നീക്കത്തിനും കേന്ദ്രത്തിന്റെ നീക്കം തിരിച്ചടിയായിട്ടുണ്ട്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പണമിടപാടികള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജ് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികളാണ് ബാങ്കുകള്‍ വീണ്ടും പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ ചട്ടം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചത്.
ആക്‌സിസ് ബാങ്ക്
പ്രതിമാസം അഞ്ച് ഇടപാടിന് ശേഷമുള്ള ഓരോ പണമിടപാടിനും 95 രൂപ വീതം ഈടാക്കുമെന്നായിരുന്നു ആക്‌സിസ് ബാങ്ക് വ്യക്തമാക്കിയിരുന്നത്. ഹോം ബ്രാഞ്ച് വഴിയുള്ള ആദ്യത്തെ അഞ്ച് ഇടപാടുകളും സൗജന്യമായിരിക്കും, എന്നാല്‍ പ്രതിദിനം നിക്ഷേപിക്കാവുന്ന തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു. കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനും അഞ്ചിന് ശേഷമുള്ള ഓരോ ഇടപാടിനും 1000 രൂപയ്ക്ക് 2.50 രൂപ വച്ച് ഈടാക്കുമെന്നും ആയിരുന്നു ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നത് ഇത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ പൂര്‍ണമായും ഒഴിവാക്കിയത്.
എച്ച്ഡിഎഫ്സി
എടിഎം വഴി പിന്‍വലിക്കുമ്പോള്‍ നാലിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കുമെന്നായിരുന്നു എച്ച്ഡിഎഫ്സി നേരത്തെ അറിയിച്ചിരുന്നത്. സേവന നികുതിയ്ക്കും സെസിനും പുറമേയാണ് ഉപയോക്താക്കളില്‍ നിന്ന് 150 രൂപ ഈടാക്കേണ്ടത്. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് 25,000 രൂപ വരെ സൗജന്യമായി കൈമാറാന്‍ കഴിയും അതിന് മുകളിലുള്ള തുകയ്ക്ക് 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജും 15 ശതമാനം സര്‍വ്വീസ് ടാക്സും ഈടാക്കും. ഇതിന് പുറമേ ഹോം ബ്രാഞ്ച് വഴിയുള്ള ഇടപാടുകള്‍ക്കും ബാങ്ക് പണം ഈടാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കുമെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും എസ്ബിഐ ഉപയോക്താക്കളെ നേരത്തെ അറിയിച്ചിട്ടുണ്ട്. സേവിംഗ് അക്കൗണ്ടുകളില്‍ മേഖല തിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക ഇല്ലാത്തവരില്‍ നിന്നാണ് പിഴ ഈടാക്കുകയെന്നും ബാങ്ക് വിജ്ഞാപനത്തില്‍ സ വ്യക്തമാക്കിയിരുന്നു. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴയിനത്തില്‍ ഈടാക്കുക. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും, അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ്.
ഐസിഐസിഐ ബാങ്ക്
ആദ്യത്തെ നാല് ഇടപാടുകള്‍ സൗജന്യമായി നടത്താന്‍ അനുവദിക്കുന്ന ഐസിഐസിഐ ബാങ്ക് ഹോം ബ്രാഞ്ചില്‍ നിന്ന് അഞ്ചിന് ശേഷം നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും മിനിമം 150 രൂപയാണ് ഈടാക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചിരുന്നത്. നോണ്‍ ഐസിആഐസിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ആദ്യത്തെ നാല് ഇടപാടുകള്‍ സൗജന്യമായിരിക്കും. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്ന തുക 50, 000 രൂപയായും ഐസിഐസിഐസിഐ പരിമിതപ്പെടുത്തിയിരുന്നു.
Read more: പിന്‍വലിച്ചാല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിച്ചാലും ചാര്‍ജ്!! എച്ച്ഡിഎഫ്‌സി ശരിയ്ക്കും വലയ്ക്കും
Read more: ഇടപാട് ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി!! സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് കിടിലന്‍ പണി
Read more: ബാങ്ക് ഇടപാടുകാര്‍ക്ക് വന്‍തിരിച്ചടി..!! 4 ഇടപാട് മാത്രം ഫ്രീ..ശേഷമുള്ള ഓരോന്നിനും 150 രൂപ വീതം !!