ഓഹരി വിറ്റ് 'മലയാളി കുടുംബം' സമാഹരിച്ചത് 777 കോടി രൂപ! വിറ്റത് 85 ലക്ഷം ഓഹരികള്‍
മുംബൈ: മലയാളിയായ ശതകോടീശ്വരന്‍മാരിലും സംരംഭകരിലും മുന്നില്‍ നില്‍ക്കുന്ന ആളാണ് ആലപ്പുഴ സ്വദേശിയായ എസ്ഡി ഷിബുലാല്‍. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴും ബിസിനസ് മേഖലയില്‍ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഫോസിസില്‍ ഷിബുലാലിന്റെ കുടുംബാംഗങ്ങളുടെ ഓഹരികള്‍ വലിയതോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു. 85 ലക്ഷം ഓഹരികളാണ് വിറ്റത്. ഇതുവഴി സമാഹരിച്ചത് 777 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 1.4 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട് ഷിബുലാലിന്റെ. ഇപ്പോഴത്തെ ഓഹരി വിൽപനയുടെ വിശദാംശങ്ങൾ അറിയാം...
കുടുംബാംഗങ്ങളുടെ ഓഹരികള്‍
ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ എസ്ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം ആണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. ഭാര്യ കുമാരി ഷിബുലാല്‍, മകന്‍ ശ്രേയസ് ഷിബുലാല്‍, മരുമകന്‍ ഗൗരവ് മന്‍ചന്ദ, ചെറുമകനായ മിലന്‍ മന്‍ചന്ദ എന്നിവരുടെ ഓഹരികള്‍ വിറ്റതായാണ് റെഗുലേറ്ററി രേഖകള്‍.
85 ലക്ഷം ഓഹരികള്‍
ഇന്‍ഫോസിലെ 85 ലക്ഷം ഓഹരികളാണ് ഇത്തരത്തില്‍ വിറ്റിരിക്കുന്നത്. ഇതില്‍ നാല്‍പത് ലക്ഷവും ഷിബുലാലിന്റെ മകന്‍ ശ്രേയസ് ഷിബുലാലിന്റേതാണ്. ഇന്‍ഫോസിസിന്റെ 0.09 ശതമാനം വരും ഈ ഓഹരി. ജൂലായ് 22, 23, 24 തിയ്യതികളിലായിട്ടായിരുന്നു ഈ ഓഹരികള്‍ വിറ്റത്. ഇതോടെ ശ്രേയഹ് ഷിബുലാലിന്റെ ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം 0.56 ശതമാനം ആയി കുറഞ്ഞു. 365.65 കോടി രൂപയുടെ ഓഹരികളാണ് ശ്രേയസ് വിറ്റത്.
Recommended Video
മറ്റ് ഓഹരികള്‍ ഇങ്ങനെ
ഷിബുലാലിന്റെ ഭാര്യ കുമാരി ഷിബിലാലിന്റെ 12 ലക്ഷം ഓഹരികളാണ് വിറ്റത്. ഇതിന്റെ മൂല്യം 109.68 കോടി രൂപയാണ്. മരുമകന്‍ ഗൗരവ് മന്‍ചന്ദയുടെ പേരിലുള്ള 18 ലക്ഷം ഓഹരികളും വിറ്റു. ഇതിന്റെ മൂല്യം 164.56 കോടി രൂപയാണ്. ചെറുമകന്‍ മിലന്‍ മന്‍ചന്ദയുടെ പേരിലുള്ള 15 ലക്ഷം ഓഹരികളും വിറ്റു. ഇതിന്റെ മൂല്യം 137.11 കോടി രൂപയാണ്.
എന്തിന് വേണ്ടി
ഇന്‍ഫോസിലെ പെയ്ഡ് അപ്പ് ഓഹരിയുടെ ഏതാണ്ട് 0.20 ശതമാനം ഓഹരികള്‍ വിറ്റതായി ഷിബുലാലിന്റെ കുടുംബ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് നിക്ഷേപനങ്ങള്‍ക്കും ആയിരിക്കും ഈ തുക വിനിയോഗിക്കുക എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
എസ്ഡി ഷിബുലാല്‍
ഇന്‍ഫോസിസിന്റെ ഏഴംഗ സ്ഥാപകരില്‍ ഒരാള്‍ ആണ് എസ്ഡി ഷിബുലാല്‍. ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറും ആയിരുന്നു. 2014 ല്‍ ആണ് അദ്ദേഹം സിഇഒ പദവിയില്‍ നിന്ന് മാറുന്നത്. 2015 ല്‍ ഇന്ഡഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ പ്രസിഡന്റും ആയി.
വെഞ്ച്വര്‍ ക്യാപിറ്റല്‍
2014 ല്‍ ഇന്‍ഫോസിസ് സിഇഒ പദവി ഒഴിഞ്ഞപ്പോഴാണ് ഷിബുലാലിന്റെ നേതൃത്വത്തില്‍ ആക്‌സിലര്‍ വെഞ്ച്വേഴ്‌സ് എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സര്‍വ്വീസ് തുടങ്ങുന്നത്. യുവ സംരംഭകര്‍ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കുക എന്നതായിരുന്നു ആക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ലക്ഷ്യം. ആക്‌സിലര്‍ വെഞ്ച്വേഴ്‌സ് ഇപ്പോഴും സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്.
ബംഗ്ലാവ് ഒഴിയുന്നതിന് മുമ്പ് ബിജെപി എംപിയേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക