ഓഹരി വിപണിയിൽ കനത്ത നഷ്ടം, സെൻസെക്സ് താഴെ! കശ്മീരും ആഗോള വ്യാപാര സമ്മർദ്ദങ്ങളും ബാധിച്ചു
ദില്ലി: കശ്മീരും ആഗോള വ്യാപാര സമ്മര്‍ദ്ദങ്ങളും ബാധിച്ചതോടെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 621 പോയിന്റ് താഴ്ന്ന് 36,497ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 185 പോയിന്റ് തകര്‍ന്ന് 10,812ലാണ് വ്യാപാരം നടക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര പ്രശ്‌നങ്ങളുമാണ് ഓഹരി വിപണി ഇടിയാനുളള കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ടാറ്റ മോട്ടോര്‍സ്, വേദാന്ത, ജെഎസ്ഡബ്യു, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ഹിന്‍ഡാല്‍കോ, ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഐസിഎസിഐ ബാങ്ക്, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് നഷ്ടത്തിലായിരിക്കുന്നത്. അതേസമയം ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ചഡിഎഫ്‌സി എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ്.
ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളളയും മെഹ്ബൂബ മുഫ്തിയും അടക്കമുളള പ്രമുഖ നേതാക്കള്‍ വീട്ടുതടങ്കലില്‍ ആയതും പിന്നാലെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തതും ഓഹരി വിപണിയെ ഉലച്ചിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞിരിക്കുകയാണ്. ഡോളറിന് എതിരെ 70.14 എന്ന വിനിമയ നിരക്കിലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം. 55 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്.