ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ബന്ധം; ഫ്ലിപ്കാർട്ടിനെ ആഗോള ഭീമൻ വാൾമാർട്ട് ഏറ്റെടുത്തു!
മുംബൈ: ഏറ്റവും വലിയ ഓൺലൈൻ വിപണന ശൃംഖലയായ ഫ്ലിപ്കാർട്ടിനെ അമേരിക്ക കേന്ദ്രമായി പ്രവർത്തതിക്കുന്ന ബഹുരാഷ്ട്ര സൂപ്പർ മാർക്കറ്റ് കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു. 20 ബില്ല്യൺ ഡോളറിനാണ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ബന്ധമാണ് നടന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്ളാണ് വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിച്ചിരിക്കുന്നത്. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്.
ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. അതേസമയം വാൾമാർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ജപ്പാന്‍ സമയം ചൊവ്വാഴ്ച രാത്രിയാണ് കരാര്‍ ഒപ്പിട്ടത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ഈ ഇ കൊമേഴ്‌സ് സംരംഭത്തില്‍ ഓഹരിയെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള മത്സരം
സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചിരുന്നു. ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സിഇഒ ബെംഗളൂരിവിലെത്തുകയായിരുന്നു. ഇനി ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമായിരിക്കും.
വളർച്ച
ചൊവ്വാഴ്ച രത്രിയാണ് കരാറുമായി ബന്ധപ്പെട്ട തീരുമാനമായത്. വാർമാർട്ട് ഫ്ലിപ്കാർട്ടിന് സ്വന്തമായതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനം രാജിവെക്കും. 2007ൽ ബെഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തിൽ സുഹൃത്തായ ബിന്നനി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ കമ്പനിയായ ഫ്ലിപ്കാർട്ടായത്.
പോയ വർഷ വരുമാനം 8771 കോടി രൂപ
ഫ്ലിപ്കാർട്ടിന്റെ പോയ വർഷത്തെ വരുമാനം 8771 കോടി രൂപയാണ്. വളരെ ചെറിയ സമയം കൊണ്ട് വലിയ വിജയം നേടിയാണ് ഫ്ലിപ്കാര്‍ട്ട് അദ്ഭുതമായത്. പതിനൊന്ന് വർഷം മുൻപ് നല്ലൊരു ജോലി രാജിവച്ച് സച്ചിനും ബിന്നിയും ഒരു സ്റ്റാർട്ടപ് തുടങ്ങുകയായിരുന്നു. അവരുടെ രക്ഷിതാക്കൾ മാസം തോറും നൽകാമെന്നേറ്റ 10,000 രൂപ പോക്കറ്റ് മണിയും എന്തു സാധനവും ഓൺലൈൻ വഴി വിൽക്കാനൊരു വിപണി എന്ന ആശയവും മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. തുടർന്ന് അത് പടർന്ന് പന്തലിക്കുകയായിരുന്നു.
സ്വന്തം വഴിയിലൂടെ വിജയഗാഥ
നിരുത്സാഹപ്പെടുത്തലുകള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം വഴി വെട്ടിയെടുത്തിടത്താണ് ഫ്ലിപ്കാര്‍ട്ടിന്റെ ആദ്യ വിജയം. പുസ്തകത്തില്‍ ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങളിലേക്കും സ്റ്റേഷനറി, ഫാഷന്‍, ലൈഫ് സ്റ്റൈൽ മേഖലയിലേക്കും പതുക്കെ വളർന്നു. ഒരുഭാഗത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോള്‍ ഫ്ലിപ്കാര്‍ട്ടിനെ വിശ്വസിച്ച് പണംമുടക്കാനെത്തിയവരുടെ എണ്ണത്തിലും വർധനവുണ്ടായി. നിക്ഷേപത്തിലൂടെ മാത്രമല്ല മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിലൂടെ കൂടിയാണ് ഫ്ലിപ്കാര്‍ട്ട് പടര്‍ന്നു പന്തലിച്ചത്. ഫ്ലിപ്കാര്‍ട്ട് ആദ്യമായി ഏറ്റെടുത്ത പ്രധാനകമ്പനി വിറീഡ് (2010) ആയിരുന്നു. തൊട്ടടുത്തവര്‍ഷം മൈം360, ചംബക് ഡോട്ട് കോം, ലെറ്റ്‌സ് ബൈ എന്നിവര്‍ ഫ്ലിപ്ര്‍ട്ടിനു കീഴിലായി. 2014ല്‍ ഓണ്‍ലൈന്‍ വസ്ത്രവിപണിയിലെ ഒന്നാമന്മാരായിരുന്ന മിന്ത്രയെ കൂടി വാങ്ങിയതോടെയാണ് ഫ്ലിപ്കാര്‍ട്ട് വളർച്ച കുതിച്ചുയർന്നത്.