വിമാനത്താവളത്തിൽ തിരിച്ചറിയൽ കാർഡ് വേണ്ട: ബയോമെട്രിക് മതിയെന്ന് മന്ത്രാലയം
ദില്ലി: വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കാൻ ബയോമെട്രിക് സംവിധാനങ്ങള്‍ നിർബന്ധമാക്കാനുള്ള നീക്കവുമായി ഏവിയേഷൻ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിന് പകരമായി ദോഹയിലെ ഹമദ് വിമാനത്തവങ്ങൾക്ക് സമാനമായി ഐറിസ്, ഫിംഗർ പ്രിന്‍റ്സ സ്കാനിംഗ് വഴി ചെക്ക് ചെയ്യാൻ സംവിധാനമാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഒരുങ്ങുന്നത്.
ചെക്ക് ഇൻ നടപടികള്‍ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനായി ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനങ്ങൾ ആരംഭിക്കുന്നതിനായി കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം സോഫ്റ്റ് വെയര്‍ ഭീമനായ വിപ്രോയെ സമീപിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിൽ ചെലവഴിക്കുന്ന സമയം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ഏവിയേഷൻ മന്ത്രാലയത്തിന്‍റെ നിരീക്ഷണം. ഈ സംവിധാനം ഹൈദരാബാദിലെ ജിഎംആറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിലും ഫെയർഫാക്സ്- ജിവികെ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ബെഗളൂരുവിലെ വിമാനത്താവളത്തിലും നടപ്പിലാക്കിയിരുന്നു.

തീരുമാനം കൂടിക്കാഴ്ചയിൽ
സിവിൽ ഏവിയേഷൻ മന്ത്രി ജയന്ത് സിന്‍ഹ ദില്ലിയിലേയും മുംബൈയിലേയും സ്വകാര്യ എയർപോർട്ട് സേവന ദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ നീക്കം.

ഉത്തരവാദിത്തം വിപ്രോയ്ക്ക്
ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യാനുള്ള ദൗത്യമാണ് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം സോഫ്റ്റ് വെയര്‍ ഭീമനായ വിപ്രോയെ ഏൽപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിപ്രോ ഒരാഴ്ചക്കുള്ളില്‍ സാധ്യതാ റിപ്പോർട്ട് സമർപ്പിയ്ക്കുമെന്നാണ് സൂചന.

ടിക്കറ്റിന് ആധാർ നിർബന്ധം
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യാൻ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമാക്കുന്നതിന്‍റെ ഭാഗമായി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവരും ആധാർ കാർഡ് എടുക്കണമെന്ന നിർദേശം നിർബന്ധമാക്കുമെന്ന് ഏവിയേഷൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

പേപ്പർലെസ്സ് ഉടൻ
ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വേരിഫിക്കേഷന്‍ ഉപയോഗിച്ച് പേപ്പർലെസ് സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാനത്താവളത്തിലെ നടപടികള്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ള ഡിജി യാത്ര പദ്ധതിയിലാണ് ഇത്തരത്തിലുള്ള നിർദേശമുള്ളത്.

മന്ത്രാലയം നീക്കം വിശദീകരിച്ചു
ബോർഡിംഗ് പാസ്, സുരക്ഷാ പരിശോധന എന്നിവ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സിവിൽ ഏവിയേഷന്‍ മന്ത്രി ജയന്ത് സിൻഹയാണ് കഴിഞ്ഞ ദിവസം ബോർഡിംഗ് പാസ്, സുരക്ഷാ പരിശോധന എന്നിവ പേപ്പർലെസ്സാക്കാനും ഡിജിറ്റലിലേയ്ക്ക് മാറാനുമുള്ള മന്ത്രാലയത്തിന്റെ നീക്കം വിശദീകരിച്ചത്.

വിപ്രോ പഠനത്തിൽ
ഏവിയേഷൻ മന്ത്രാലയം ഈ ആവശ്യവുമായി സമീപിച്ചതിനെ തുടർന്ന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുന്നതിനായി വിപ്രോ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മൊഹാപത്രയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications