ആന്‍ഡ്രോയ്ഡില്‍ ഇനി വൈറസില്ല!! ഗൂഗിളിന്‍റെ പാനിക് ബട്ടന്‍ ഉടന്‍
ഏത് ആപ്ലിക്കേഷനും ഇന്‍സ്റ്റന്‍റായി ഡീ ആക്ടിവേറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് പാനിക് ബട്ടന്‍.
ദില്ലി: ലോകത്ത് സുരക്ഷാ ഭീഷണി ഉയര്‍ത്തി വര്‍ധിച്ചുവരുന്ന റാംന്‍സെം വെയര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്താനാണ് നീക്കം. വാനാ ക്രൈ, എക്സ്പീറ്റര്‍ തുടങ്ങിയ റാംന്‍സംവെയര്‍ ആക്രമണങ്ങള്‍ ലോകത്ത് നാശവും ഭീതിയും വിതച്ചതിനെ തുടര്‍ന്നാണ് ഗൂഗിളിന്‍റെ പുതിയ ദൗത്യം. എക്സ് ഡി എ ഡവലപ്പര്‍ ഫോറമാണ് പാനിക് ബട്ടന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്നാല്‍ സൈബര്‍, റാം വെയര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പാനിക് ബട്ടണ്‍ വികസിപ്പിച്ചെടുത്ത നീക്കത്തിന് ഗൂഗിള്‍ വലിയ രീതിയില്‍ പ്രചാരണം നല്‍കിയിട്ടില്ല.
ആന്‍ഡ്രോയ്ഡ് 7.1 നൗഗാട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പാനിക് ബട്ടന്‍ ഉള്‍പ്പെടുത്താനാണ് ഗൂഗിള്‍ പദ്ധതിയിട്ടിട്ടുള്ളത്. ഉപയോക്കാക്കളുടെ ഫോണിന്‍റെ സ്ക്രീനിലേയ്ക്ക് വൈറസ് അല്ലെങ്കില്‍ വൈറസ് ഉള്‍പ്പെട്ട ഫയല്‍ എന്നിവ പ്രവേശിക്കുന്നത് തടയുന്നതാണ് ഇതിന്‍റെ രീതി. ഫോണിനെ തകര്‍ക്കുമെന്നോ വൈറസ് ബാധിക്കുകമെന്നോ സംശയിക്കുന്ന ഏത് ആപ്ലിക്കേഷനും ഇന്‍സ്റ്റന്‍റായി ഡീ ആക്ടിവേറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് പാനിക് ബട്ടന്‍.
എന്‍ക്രിപ്റ്റ് ചെയ്യുന്നത് തടയുന്നു
ഫോണില്‍ പ്രവേശിച്ച വൈറസ് അല്ലെങ്കില്‍ വൈറസ് ഉള്‍പ്പെട്ട ഫയല്‍ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനും ലോക്ക് ചെയ്യുന്നതിനും മുമ്പായി വൈറസ് ബാധിച്ചതെന്ന് സംശയിക്കുന്ന ആപ്ലിക്കേഷന്‍ ഡീ- ആക്ടിവേറ്റ് ചെയ്യുന്നതാണ് പാനിക് ബട്ടണിന്‍റെ പ്രവര്‍ത്തനം. ഇമെയില്‍ അറ്റാച്ച്മെന്‍റ്, ആപ്ലിക്കേഷനുകള്‍ക്കുള്ള അനുമതി പരിശോധിക്കല്‍, ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ പ്രതിരോധിക്കല്‍, ആന്‍റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയും കൃത്യസമയത്ത് സ്കാന്‍ ചെയ്ത് ഫോണിന്‍റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ്
എല്ലാം പണത്തിന് വേണ്ടി
വൈറസ് ഉള്‍പ്പെട്ട ആപ്ലിക്കേഷനുകള്‍ ഫയലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന റാന്‍സംവെയര്‍ ആക്രമണങ്ങള്‍ പണം സമ്പാദിക്കുന്നതിനായി ഹാക്കര്‍മാര്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗമാണ്. നിര്‍ബന്ധിതമായി പരസ്യം ചെയ്യുക, സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുക, സ്പാം മെയിലുകള്‍ പ്രചരിപ്പിക്കുക, കുട്ടികളുള്‍പ്പെട്ട ലൈംഗിക വൈകൃതങ്ങള്‍ പ്രചരിപ്പിക്കുകയും ഇരകളില്‍ നിന്ന് ബിറ്റ്കോയിന്‍ രൂപത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ഹാക്കര്‍മാരുടെ രീതി.
പിയെച്ചെ റാന്‍സംവെയര്‍
റഷ്യയും, ബ്രിട്ടനും, ഉക്രൈനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളില്‍ റാൻസംവെയർ ആക്രമണമുണ്ടായതോടെ ഇന്ത്യയിലും പിയെച്ച എത്തിയതായി സ്വിസ് സർക്കാരിന്റെ ഐടി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ജെഎൻപിടിയിലെ ഗേറ്റ് വേ ടെർമിനല്‍സ് ഇന്ത്യയുടെ എപി മൊള്ളർ- മീർസ്ക് എന്ന ആഗോള കമ്പനിയ്ക്ക് നേരെയാണ് ഇന്ത്യയില്‍ ആക്രമണമുണ്ടായത്. മെയില്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈയേക്കാള്‍ തീവ്രതയേറിയതാണ് പുതിയ പിയെച്ച റാന്‍സംവെയര്‍ എന്നാണ് സൈബര്‍ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് ഓപ്പറേഷന്‍സിൽ റാൻസംവെയര്‍ ആക്രമണം ചരക്കുഗതാഗതം തടസ്സപ്പെടുത്തി. സൈബർ ആക്രമണമുണ്ടായതോടെ തുറമുഖത്തിലെ മൂന്ന് ടെർമിനലുകളിൽ ഒന്നിന്‍റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം താറുമാറായതിനെ തുടർന്ന് മൂന്ന് ടെർമിനലുകളുടേയും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു.
ലക്ഷ്യം വ്യവസായവും വാണിജ്യരംഗവും
റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിൽ ബാങ്കുകൾ, എണ്ണക്കമ്പനികൾ, ഫാക്ടറികൾ, സൈന്യം, വിമാനത്താവളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ശൃംഖലകളെയാണ് റാൻസംവെയര്‍ പ്രധാനമായി ബാധിച്ചിട്ടുള്ളത്. റോസ്നെഫ്റ്റ് എന്ന റഷ്യയിലെ ഏറ്റവും വലിയ എണ്ണകമ്പനിയും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് പുറമേ സ്പെയിൻ, ഡെന്മാർക്ക്, യുഎസ് എന്നിവിടങ്ങളിലെ വ്യാവസായ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖയിലും പിയെച്ചയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പണികിട്ടിയത് എപി മൊള്ളർ- മീർസ്കിന്
ജെഎൻപിടിയിലെ ഗേറ്റ് വേ ടെർമിനല്‍സ് ഇന്ത്യയുടെ എപി മൊള്ളർ- മീർസ്ക് എന്ന ആഗോള കമ്പനിയ്ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. 1.8 മില്യണ്‍ സ്റ്റാൻഡേർഡ് കണ്ടെയ്നർ യൂണിറ്റുകളെ വഹിക്കാന്‍ ശേഷിയുള്ളതാണ് എപി മൊള്ളർ- മീർസ്ക് എന്ന ആഗോളകമ്പനി. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപിഎം ടെർമിനൽസിന്‍റെ പ്രവർത്തനങ്ങള്‍ ഗുജറാത്തിലെ പിപ്പവാവ് ടെർമിനലില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ആക്രമണം നടന്നതോടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ജെഎൻപിടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിലെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ എപിഎം വക്താവ് തയ്യാറായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരുടെ കൈകളാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ റഷ്യ, യുക്രൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് സൈബർ ആക്രമണമുണ്ടായിട്ടുള്ളതെന്നാണ് മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സൈബർ സുരക്ഷാ സ്ഥാപനം ഐബി വ്യക്തമാക്കിയിട്ടുണ്ട്.
പിയെച്ചെ വെറൈറ്റിയാണ്
വാനാക്രൈയിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടറിലെ ഫയലുകൾ പൂർണ്ണമാി എൻക്രിപ്റ്റ് ചെയ്യുന്നതിന് പകരം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ എന്‍ക്രിപ്റ്റ് ചെയ്യുന്ന രീതിയാണ് പിയെച്ചയുടേത്. എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരിച്ചു നൽകാന്‍ കമ്പ്യൂട്ടർ സ്ക്രീനിൽ സ്ക്രീനിൽ നൽകിയിട്ടുള്ള ബിറ്റ്കോയിൻ വിലാസത്തിലേയ്ക്ക് 300 ഡോളർ അയയ്ക്കാനാണ് ഹാക്കർമാരുടെ ആവശ്യം. മോചനം ദ്രവ്യം നൽകിയില്ലെങ്കില്‍ ഫയലുകൾ നശിപ്പിക്കുമെന്നാണ് ഭീഷണി. ആക്രമണത്തിന് ഇരയായ പത്തിലധികം പേർ മോചനദ്രവ്യം നൽകിയെന്നാണ് പുറത്തുവന്നി ട്ടുള്ള വിവരം.
ലോകം വാനാക്രൈ ഭീതിയില്‍
മെയ് 12നാണ് സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് റഷ്യന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, യുഎസ് എന്നിവയുള്‍പ്പെടെ 100ലധികം രാജ്യങ്ങളിൽ ആദ്യത്തെ റാന്‍സംവെയര്‍ ആക്രമണമുണ്ടാകുന്നത്. ആദ്യ ഘട്ടത്തില്‍ . ബ്രിട്ടനിലെ സുരക്ഷാ ഗവേഷകൻ മാൽവെയര്‍ ടെക്കാണ് റാൻസം വെയർ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിച്ചത്. എന്നാൽ മെയ് 15ന് മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിരുന്നു. പ്രവചനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ ആക്രമണത്തിൽ 125,000 ഓളം കമ്പ്യൂട്ടർ ശൃംഖലകളാണ് തകരാറിലായത്.
ഇംഗ്ലണ്ടില്‍ നാശം വിതച്ചു
ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാൻസംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണൽ ഹെൽത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്കോട്ട്ലന്റിൽ 13 നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റുകളും റാംസംവെയർ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകൾ മെസേജുകളായി 300 ഡോളർ ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഇരകൾക്ക് മുന്നിൽ വൈറസ് വയ്ക്കുന്ന ആവശ്യം.
മാല്‍വെയറിനെ തിരിച്ചറിഞ്ഞു
റാൻസംവെയറിന്‍ററെ അപടകം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് കമ്പ്യൂട്ടർ ഗവേഷകനായ മാൽവെയർ ടെക് എന്ന യുവാവിന്റെ ബുദ്ധിയാണ്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ആക്രമണത്തെ പ്രതിരോധിക്കാനും മാൽവെയർ ടെക് തന്ത്രങ്ങൾ മെനഞ്ഞു. തിങ്കളാഴ്ച മറ്റൊരു സൈബർ ആക്രമണം നടക്കുമെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പ്രതിരോധിക്കാനാവില്ലെന്നത് ന്യൂനത
വൈറസ് ബാധിച്ചത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയെ പൂർണ്ണമായി തകർക്കുമെന്ന് കമ്പ്യൂട്ടർ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാനാക്രിപ്റ്റിന്‍റെ ഒന്നാമത്തെ പതിപ്പ് തടസ്സപ്പെടുത്താന്‍ കഴിയുമെന്നും രണ്ടാം പതിപ്പായ വാനാക്രിപ്റ്റ് 2.0യെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഫയലുകൾ നശിപ്പിക്കും
കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തിട്ടുള്ള വിരങ്ങൾ ലോക്ക് ചെയ്ത ശേഷം ബിറ്റ്കോയിൻ ആയി വലിയ തുക ആവശ്യപ്പെട്ട് ഫയലുകൾ അൺലോക്ക് ചെയ്യുന്നതാണ് റാൻസംവെയറിന്റെ പ്രവർത്തനരീതി. എന്നാൽ ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകിയിട്ടില്ലെങ്കില്‍ മണിക്കൂറുകൾക്ക് ശേഷം ഫയലുകള്‍ നശിപ്പിച്ച് കളയുകയും ചെയ്യും. ലോകത്തെ 150 രാഷ്ട്രങ്ങളാണ് സൈബർ ക്രിമിനലുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്പെയിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സർക്കാര്ഡ ഏജൻസികൾ എന്നിവയും സൈബർ കുറ്റവാളികൾ ആക്രമിക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.
സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്
20കാരായ രണ്ട് കമ്പ്യൂട്ടർ ഗവേഷകരാണ് റാൻസംവെയര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞ് സോഫ്റ്റ് വെയറിന്‍റെ കിൽ സ്വിച്ച് ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുള്ളത്. താല്‍ക്കാലികമായി മാൽവെയറിനെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കമ്പ്യൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ചില നെറ്റ് വർക്കുകളിൽ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാ വീഴ്ച നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.