എയര്‍ ഇന്ത്യ ടാറ്റ തിരിച്ചു പിടിക്കുമോ!!സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി ടാറ്റ
ജൂണ്‍ 28നാണ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ദില്ലി: കനത്ത സമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ടാറ്റ ഗ്രൂപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യവല്‍ക്കരണം എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്, എയര്‍ ഇന്ത്യയുടെ കടബാധ്യത സംബന്ധിച്ചും അനുബന്ധ സ്ഥാപനങ്ങളുടെ കാര്യത്തിലും സര്‍ക്കാരിന്റെ നിലപാട് എന്താണ് തുടങ്ങിയ വിവരങ്ങളാണ് ടാറ്റ ഗ്രൂപ്പ് ആരാഞ്ഞതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള വിവരം.
1953ല്‍ ദേശസാല്‍ക്കരിക്കുന്നതിന് മുന്‍പ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു എയര്‍ ഇന്ത്യ.ങ്ങള്‍ സ്ഥാപിച്ച കമ്പനി തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകളാണ് ടാറ്റ ഗ്രൂപ്പ് പരിശോധിക്കുന്നത്.കഴിഞ്ഞ മാസം ജൂണ്‍ 28നാണ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനു ശേഷം കമ്പനിയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് വിവരങ്ങള്‍ തേടി സര്‍ക്കാരിന്റെ വിവിധ തലത്തിലുള്ളവരുമായി ടാറ്റ ഗ്രൂപ്പ് അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടികൊണ്ടുള്ള ചോദ്യങ്ങള്‍ അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, പീയുഷ് ഗോയല്‍, അശോക് ഗജപതി രാജു തുടങ്ങിയ മന്ത്രിമാരടങ്ങുന്ന സമിതിയുടെ പരിഗണനയിലാണെന്ന് ടാറ്റ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതു സംബന്ധിച്ച് പഠിക്കാന്‍ രൂപീകരിച്ചതാണ് ഈ സമിതി. വിമാനക്കമ്പനിയുടെ ചില ആസ്തികള്‍ പ്രത്യേകം പരിഗണിക്കും, കമ്പനിയുടെ വിഭജനം, ലാഭത്തിലുള്ള മൂന്ന് അനുബന്ധ കമ്പനികളിലെ ഓഹരികളുടെ തന്ത്രപരമായ വില്‍പ്പന, വില്‍പ്പന നടത്തുന്ന ഓഹരികളുടെ എണ്ണം, ഏറ്റെടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ യോഗ്യത എന്നിവയിലും മന്ത്രിമാരുടെ സമിതി പരിശോധന നടത്തും