ജിഎസ്ടി: ടെലികോം രംഗത്തും ഇൻഷുറൻസിലും കൈപൊള്ളും, ഉപയോക്താക്കള്‍ക്ക് ബാങ്കുകളുടെ മുന്നറിയിപ്പ്!!
ജിഎസ്ടി വരുന്നതോടെ ജൂലൈ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ 15 മുതല്‍ 18 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ബാങ്കുകള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്
ദില്ലി: ജൂലൈ ഒന്നിന് രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരാനിരിക്കെ ടെലികോം മേഖലയ്ക്കും ഇന്‍ഷുറന്‍സ് മേഖലയ്ക്കും തിരിച്ചടിയാവും. രാജ്യത്തെ മിക്ക ടെലികോം സേവന ദാതാക്കളും ബാങ്കുകളും ഉപയോക്താക്കള്‍ക്ക് ജിഎസ്ടി വരുന്നതോടെയുള്ള വില വര്‍ദ്ധന സംബന്ധിച്ച് മുന്നറിയിപ്പുമായി ഇമെയിലുകള്‍ അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ജിഎസ്ടി വരുന്നതോടെ ജൂലൈ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ 15 മുതല്‍ 18 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ബാങ്കുകള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. പ്രതിമാസ ബില്ലുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് ടെലികോം കമ്പനികളുടെ അറിയിപ്പ്. എന്നാല്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ വിലവര്‍ധനവ് ബാധിക്കില്ല. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ താരിഫ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവയാണ് അറിയിച്ചിട്ടുള്ളത്.

ടെലികോം രംഗത്തുള്ള സാമ്പത്തിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്ന് ഈ മേഖലയെ അവശ്യസേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള നികുതി നിരക്കായ 18 ശതമാനത്തില്‍ നിന്ന് അഞ്ചോ പത്തോ ശതമാനം നികുതിയിനത്തില്‍ കുറവുവന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ മാസം ജിഎസ്ടി കൗണ്‍സില്‍ നിശ്ചയിച്ചത് ടെലികോം രംഗത്ത് നികുതിയിൽ 3 ശതമാനം കുറവാണ് വരിക. എന്നാൽ ഉപയോക്താക്കൾക്ക് ജിഎസ്ടിയ്ക്ക് കീഴിൽ ലഭിക്കുന്ന ഇളവുകൾ ടെലികോം കമ്പനികൾ കവരാനുള്ള സാധ്യതകൾ ഇല്ലാതാക്കണമെന്ന് സർക്കാർ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഷുറൻസ് രംഗത്ത് പോളിസി ഉടമകള്‍ക്ക് പ്രീമിയത്തിൽ വർധനവ് ഉണ്ടാകും. ഇത് ടേം ഇൻഷുറൻസ് പ്ലാനുകളെ ബാധിക്കുകയും ചെയ്യും. ഇൻഷുറൻസിന് ഈടാക്കുന്ന ഫീസ് 15 മുതൽ 18 ശതമാനം വരെയായിരിക്കും. വാര്‍ഷിക പ്രീമിയം ഒരു കോടി രൂപ വരുന്ന ഇന്‍ഷുറൻസിന് 4,500 രൂപയായിരിക്കും നികുതിയിനത്തിൽ നൽകേണ്ടിവരിക. ജിഎസ്ടി പ്രാബലത്തില്‍ വരുന്നതോടെ ഉപയോക്താക്കൾ നേരിടേണ്ടിവരുന്ന നികുതി ഭാരം ചൂണ്ടിക്കാണിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇമെയിലുകൾ അയയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. സേവന നികുതിയിലും സംസ്ഥാന നികുതിയിലും വരുന്ന വർധനവാണ് ഉപയോക്താക്കൾക്ക് തിരിച്ചടിയാവുക.












Click it and Unblock the Notifications