ലോകം സാമ്പത്തിക പ്രതിസന്ധിയിൽ, എച്ച്ഡിഎഫ്‌സിയിൽ 17.5 കോടി ഓഹരികൾ വാങ്ങി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന!
ദില്ലി: ലോകരാജ്യങ്ങള്‍ കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്‌സി) 1.01 ശതമാനം ഓഹരി ഏറ്റെടുത്ത് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന(പിബിഒസി). എച്ച്ഡിഎഫ്‌സിയുടെ 1,74,92,909 ഷെയറുകളാണ് ചൈനീസ് പീപ്പിള്‍സ് ബാങ്ക് വാങ്ങിയിരിക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ റെഗുലേറ്ററി വെളിപ്പെടുത്തല്‍ പ്രകാരം 2020 മാര്‍ച്ച് അവസാനത്തോടെയാണ് ചൈനീസ് കേന്ദ്ര ബാങ്ക് 17.5 കോടി വരുന്ന ഓഹരികള്‍ സ്വന്തമാക്കിയത്.
ഏറെക്കാലമായി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്ക് എച്ച്ഡിഎഫ്‌സിയില്‍ നിക്ഷേപം ഉണ്ടെന്ന് വൈസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കേകി മിശ്രി പ്രതികരിച്ചു. 2019 മാര്‍ച്ചില്‍ കമ്പനിയുടെ 0.8 ശതമാനം ഓഹരി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. മാര്‍ച്ച് 2020ല്‍ അത് 1 ശതമാനം കടന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിഷ്‌ക്രിയ നിക്ഷേപകര്‍ ആണെന്നും മിശ്രി വ്യക്തമാക്കി.

ചൈനയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ പേരിലാണ് അവര്‍ ഓഹരികള്‍ വാങ്ങുന്നത്. ഓഹരി ഉടമസ്ഥത 1 ശതമാനത്തിന് മുകളിലായാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പ്രതികരിച്ചു. എച്ച്ഡിഎഫ്‌സി ഓഹരികള്‍ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 41 ശതമാനം വരെ ഫെബ്രുവരിയില്‍ എച്ച്ഡിഎഫ്‌സി ഓഹരികള്‍ ഇടിഞ്ഞിരുന്നു. മാര്‍ച്ചില്‍ 25 ശതമാനം ഇടിവുമുണ്ടായി. ഈ ഘട്ടത്തിലാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഹരി 0.2 ശതമാനം ഉയര്‍ത്തിയത്.
Recommended Video
വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്ത്ം ഡിസംബര്‍ 2019ലെ 72.75 ശതമാനത്തില്‍ നിന്നും മാര്‍ച്ച് 2020 എത്തുമ്പോള്‍ 70.88 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച എച്ച്ഡിഎഫ്‌സി ഓഹരികള്‍ 13.6 ശതമാനം ഉയര്‍ന്നിരുന്നു. നിലവിലെ വിപണിയില്‍ എച്ച്ഡിഎഫ്‌സിയുടെ മൂല്യം 2.95 ട്രില്യണ്‍ രൂപയാണ്. ഹോം ലോണ്‍ ദാതാക്കള്‍ എന്നതിനപ്പുറം എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി മ്യൂച്യല്‍ ഫണ്ട്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയില്‍ ഓഹരിപങ്കാളിത്തമുളള കമ്പനിയാണ് എച്ച്ഡിഎഫ്‌സി. പീപ്പിള്‍സ് ബാങ്ക് ഓഹരി വര്‍ധനവിന്റെ വാര്‍ത്ത വന്നതോടെ ഞായറാഴ്ച ട്വിറ്ററില്‍ എച്ച്ഡിഎഫ്‌സി ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നും ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications