32 ലക്ഷം എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് ചൈനയോ...? എടിഎം തട്ടിപ്പ്; അറിയേണ്ടതും ചെയ്യേണ്ടതും
ഹിറ്റാച്ചി പേയ്മെന്റ് സര്‍വ്വീസസ് എന്ന കന്പനിയുടെ സോഫ്റ്റ് വെയറില്‍ കയറിക്കൂടിയ വൈറസ് ആണ് വിവരങ്ങള്‍ ചോര്‍ത്തിയത്. പിന്നില്‍ ചൈനയാണെന്നും സംശയിക്കുന്നു
കൊച്ചി: രാജ്യത്തെ 32 ലക്ഷം ഏടിഎം കാര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. എന്താണ് ഈ തട്ടിപ്പിന് പിന്നില്‍...? ഒരു ചെറിയ സംഘമല്ലെന്ന് ഉറപ്പാണ്.
എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് ചൈനീസ് വൈറസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കൂടുതല്‍ പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത് ചൈനയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു സംശയം.
ഇക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ ബാങ്കുകളെ സംശയിക്കേണ്ട കാര്യമില്ല. ബാങ്കുകള്‍ക്കായി എടിഎം മെഷീനുകളും എടിഎം കാര്‍ഡുകളും നിര്‍മിക്കുന്ന ഹിറ്റാച്ചി പെയ്‌മെന്റ് സെര്‍വ്വീസസ് എന്ന കമ്പനിയുടെ സോഫ്റ്റ് വയെറിലാണ് വൈറസ് കടന്നുകൂടിയത്. ഇനി എന്ത് ചെയ്യണം... എന്ത് ചെയ്യാന്‍ പാടില്ല...
ചോര്‍ന്നത്
രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകളിലെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. അതില്‍ 26 ലക്ഷവും വിസ, മാസ്റ്റര്‍ കാര്‍ഡ് പ്ലാറ്റ്‌ഫോമില്‍ ഉള്ളവയാണ്. ആറ് ലക്ഷം റുപേ പ്ലാറ്റ്‌ഫോമിലുള്ളതും.
വൈറസ്
ബാങ്കുകള്‍ക്ക് എടിഎം മെഷീനുകളും കാര്‍ഡുകളും നിര്‍മിച്ച് നല്‍കുന്നത് ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വ്വീസസ് എന്ന കമ്പനിയാണ്. ഇവരുടെ സോഫ്റ്റ് വെയറിലാണ് മാല്‍വെയര്‍ ആക്രണമണം ഉണ്ടായത്.
ചൈനീസ് വൈറസ്
ഇത്തരമൊരു ആക്രമണത്തിന് പിന്നില്‍ ചൈനയാണോ എന്നും സംശയം ഉയരുന്നുണ്ട്. ചൈനീസ് മാല്‍വെയര്‍ ആണ് ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വ്വീസസിനെ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതൊക്കെ ബാങ്കുകൾ
എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ എംടിഎം കാര്‍ഡുകളിലെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. എസ്ബിഐയും അനുബന്ധ ബാങ്കുകളും ലക്ഷക്കണക്കിന് കാര്‍ഡുകള്‍ ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്ത് കഴിഞ്ഞു.
പണം നഷ്ടപ്പെടില്ല
തട്ടിപ്പ് വഴി ആരെങ്കിലും നിങ്ങളുടെ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെടും എന്ന് ഭയക്കേണ്ടതില്ല. പത്ത് ദിവസത്തിനകം പണം തിരിച്ച് നല്‍കാന്‍ അതാത് ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
എന്ത് ചെയ്യണം
പണം നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് ബാങ്ക് അധികൃതരെ ഈ വിവരം അറിയിക്കുക എന്നതാണ്. പണം നഷ്ടപ്പെടാലും അത് തിരിച്ചു തരാനുള്ള ബാധ്യത അതാത് ബാങ്കുകള്‍ക്കാണ്.
സൂക്ഷിക്കുക
അടിയന്തരമായി എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പിന്‍ നമ്പര്‍ ഇടക്കിയെ മാറ്റേണ്ടതാണെന്ന് ബാങ്കുകള്‍ തുടക്കം മുതലേ നല്‍കുന്ന നിര്‍ദ്ദേശമാണ്.
വിവരം കൈമാറരുത്
എടിഎം കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. പലതരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കാറുണ്ട്. ഫോണ്‍ വഴിയാണ് ഇത്തരം ശ്രമങ്ങള്‍ അധികവും നടക്കാറുള്ളത്.
മറ്റ് ബാങ്കുകള്‍
എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ സ്വന്തം ബാങ്കിന്റെ എടിഎം തന്നെ പരമാവധി ഉപയോഗിക്കുക. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
എത്ര കോടി
ഇതുവരെ എടിഎം തട്ടിപ്പ് വഴി 1.3 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 641 ഉപഭോക്താക്കളില്‍ നിന്നായാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്.