എയർടെല്ലിനും വോഡഫോണിനും പണി കിട്ടി, ഒപ്പം ഐഡിയയും,ട്രായ് പിടിമുറുക്കി
ദില്ലി: വിവേചനമുള്ള താരിഫ് നിരക്കുകള്‍ നൽകുന്നത് അവസാനിപ്പിക്കാന്‍ ടെലികോം സേവന ദാതാക്കൾക്ക് ട്രായിയുടെ നിർദേശം. ഒരേ കാറ്റഗറിയിൽപ്പെട്ട ഉപയോക്കാക്കൾക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ ലഭ്യമാക്കരുതെന്നാണ് നിർദേശം. ഏഴ് ദിവസത്തിനുള്ളിൽ എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓർഡറിലെ 10ാമത്തെ ക്ലോസ് പ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന താരിഫ് പ്ലാനുകളിൽ വിവേചനം ഉണ്ടാകരുതെന്നാണ് ചട്ടം. ടെലികോം സേവന ദാതാക്കൾക്ക് ട്രായ് അയച്ചുനൽകിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
താരിഫ് നിരക്കുകളിൽ വ്യതിയാനം
ട്രായിയ്ക്ക് സമർപ്പിക്കാതെ ടെലികോം സേവന ദാതാക്കൾ താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ട്രായി ഐഡിയ, എയർടെൽ, വോഡഫോണ്‍ എന്നിവയുൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾക്ക് പുതിയ നിർദേശം നൽകിയിട്ടുള്ളത്. ഒരേ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കൾക്ക് വ്യത്യസ്തങ്ങളായ താരിഫ് പ്ലാനുകള്‍ നല്‍കുന്നതാണ് പരാതിക്കാധാരം.
ജിയോ എതിരാളികൾക്കെതിരെ
താരിഫ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ കാണിച്ച് കഴിഞ്ഞ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്നും കാണിച്ച് ഏപ്രിലില്‍ ഭാരതി എയർടെല്ലിനെതിരെ റിലയൻസ് ജിയോ പരാതി നൽകിയിരുന്നു. ഒരേ പ്ലാനിലുള്ള ഉപയോക്താക്കളോട് വിവേചനം കാണിക്കുന്നുവെന്നും ജിയോ പരാതിയിൽ ആരോപിക്കുന്നു.
എയർടെല്ലിന് പിഴ!!
449 രൂപ, 293 രൂപ എന്നീ നിരക്കുകളിലുള്ള ഓഫറുകൾ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാൽ എയർടെല്ലിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ടെലികോം റെഗുലേറ്റര്‍ക്ക് മുമ്പാകെ വച്ച ആവശ്യം. 70 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ വീതം നൽകുന്നുണ്ടെന്നാണ് എയർടെൽ പരസ്യങ്ങളില്‍ നൽകുന്ന വാഗ്ദാനം.
എയർടെല്ലിന് രണ്ട് മുഖം
എയർടെല്ലിന്‍റെ ഇരട്ടമാനദണ്ഡം ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് ജിയോയുടെ വാദം. എന്നാല്‍ ജിയോയുടെ വാദം തള്ളിക്കൊണ്ട് എയർടെൽ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. എയർടെല്‍ ട്രായിയുടെ താരിഫ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ ജിയോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എയർടെൽ ആരോപിക്കുന്നു.
ടെലികോം പോരാട്ടം
റിലയൻസ് ജിയോ കഴിഞ്ഞ സെപ്തംബറില്‍ രാജ്യത്ത് സേവനം ആരംഭിച്ചതോടെ എതിരാളികളായ ടെലികോം സേവന ദാതാക്കൾക്ക് തിരിച്ചടിയായിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന പ്രമോഷണല്‍ ഓഫറിന് പിറകേ കമ്പനി അവതരിപ്പിച്ച അത്യാകർഷക ഓഫറുകൾ മറ്റ് ടെലികോം സേവന ദാതാക്കളെയും അത്യാകർഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു.