ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍: ദുരുപയോഗം തടയാൻ സംവിധാനം കൊണ്ടുവരാൻ നിർദേശം,യുഐഡിഎഐ പറയുന്നത്
ദില്ലി: ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്ന ആവശ്യവുമായി യുഐഡിഎഐ. ടെലികോം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു സംവിധാനം ഒരുക്കാനാണ് യുഐഎഡിഎ നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കും യുഐഡിഎ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏത് നമ്പറാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 15 നുള്ളില്‍ ഇത് തയ്യാറാക്കണമെന്നും യുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ ഓതന്റിഫിക്കേഷന്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 2018 മാര്‍ച്ച് 31 വരെയാണ് സര്‍ക്കാര്‍ അനുവദിച്ച സമയം.

എസ്എംഎസ് അധിഷ്ടിത സേവനം
എസ്എംഎസ് അധിഷ്ഠിത ആധാര്‍ വേരിഫിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേണ്ടി പുതിയ സംവിധാനം ഒരുക്കാനും യുഐഡിഎഐ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചത് മനസ്സിലാക്കുന്നതിനൊപ്പം ഏതെല്ലാം നമ്പറുകളാണ് ബന്ധിപ്പിക്കാന്‍ അവശേഷിക്കുന്നതെന്ന് മൊബൈല്‍ വരിക്കാരെ അറിയിക്കാനും നിര്‍ദേശമുണ്ട്.

ദുരുപയോഗം ചെയ്യുന്നില്ലെന്ന്
ടെലികോം ഉപയോക്താക്കളുടെ ആധാര്‍ നമ്പറോ ആധാര്‍ വിവരങ്ങളോ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ ടെലികോം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റീട്ടെയിലര്‍മാരോ ഏജന്‍റുമാരോ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അംഗീകാരമില്ലാത്ത ഏജന്റുുമാര്‍ ആധാര്‍ വേരിഫിക്കേഷന്‍ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. അനധിക ഇടപാടുകള്‍ നടത്തുന്നത് തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ടെലികോം കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം
അംഗീകാരമില്ലാത്ത ആധാര്‍ ബന്ധിപ്പിക്കല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ടെലികോം കമ്പനികള്‍ക്ക് ഈ നിര്‍ദേശം ലഭിച്ചിട്ടുള്ളത്. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് റീട്ടെയിലര്‍മാരും ഏജന്‍റുമാരും ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയുന്നതിന് വേണ്ടിയുള്ള നടപടികള്‍ യുഐഡിഎഐ ആരംഭിച്ചത്.

ആധാര്‍ വിവരങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാ ബേസായ യുഐഡിഎഐയില്‍ രാജ്യത്തെ 1.2 ബില്യണ്‍ ഇന്ത്യക്കാരാണ് എന്‍റോള്‍ ചെയ്തിട്ടുള്ളത്. ഫിംഗര്‍പ്രിന്റ്, ഐറിസ് സ്കാന്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് വിവരങ്ങളും ഡെമോഗ്രാഫിക് വിവരങ്ങളുമാണ് ആധാര്‍ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമേ നിരവധി സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വേരിഫിക്കേഷന്‍ ഒടിപി ഉപയോഗിച്ച്
ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

മാര്‍ച്ച് വരെ സമയം
2018 ഫെബ്രുവരി ആറിനുള്ളില്‍ 12 അക്ക ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണെമെന്നും അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ആധാറും മൊബഐല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ആധാര്‍ - മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു.












Click it and Unblock the Notifications