പതിവ് തെറ്റിക്കുമോ മോദി? വജ്രാസ്ത്രങ്ങളുമായി ഫെബ്രുവരി 1 പിറന്നാല്‍ അത് ചരിത്രത്തിലെ കളങ്കം...
ദില്ലി: ഫെബ്രുവരി 1 നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. അരുണ്‍ ജെയ്റ്റ്‌ലി ആയിരിക്കില്ല ഈ ബജറ്റ് അവതരിപ്പിക്കുക എഎന്നാണ് റിപ്പോർട്ടുകൾ. പിയൂഷ് ഗോയലിനാണ് ധനവകുപ്പിന്റെ താത്കാലിക ചുമതല.
ലോകം ഉറ്റുനോക്കുന്ന ഒരു പൊതുതിരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുന്നത്. 2014 ല്‍ ചരിത്ര വിജയം നേടിയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അത് പോലെ തന്നെ ഒരു ചരിത്ര തോല്‍വി ആയിരുന്നു കോണ്‍ഗ്രസ് നേരിട്ടത്.
പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം
എന്നാല്‍ സാഹചര്യങ്ങള്‍ 2014 ന് സമാനമല്ല ഇപ്പോള്‍. മോദി എന്ന 'രക്ഷക' ബിംബം ഏറെക്കുറെ തകര്‍ന്നില്ലാതായിരിക്കുകയാണ്. പക്ഷേ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ബജറ്റ് എങ്ങനെ ഉള്ളതായിരിക്കും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വജ്രാസ്ത്രവും ആയിട്ടായിരിക്കുമോ ഈ ഇടക്കാല ബജറ്റ് പ്രഖ്യാപിക്കുക?
ഇടക്കാല ബജറ്റ് മാത്രം
സര്‍ക്കാരിന്റെ അവസാനകാലത്തുള്ള ബജറ്റ് ആണിത്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ളത്. സാധാരണ ഗതിയില്‍ ഒരു ഇടക്കാല ബജറ്റ്. ഒരു സമ്പൂര്‍ണ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രഖ്യാപനങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാറുള്ളത്.
കീഴ് വഴക്കം തെറ്റിക്കുമോ
സാധാരണ സര്‍ക്കാരുകള്‍ എല്ലാം ഇത്തരം സാഹചര്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുക ഇങ്ങനെ ഒരു രീതിയില്‍ ആയിരിക്കും. എന്നാല്‍ മോദി സര്‍ക്കാര്‍ ആ കീഴ് വഴക്കം തെറ്റിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായി ചുരുക്കണം എന്നതിന് നിയമപരമായ ബാധ്യതയൊന്നും സര്‍ക്കാരിനില്ലെന്ന വാദവും ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നും ഉണ്ട്.
ജനപ്രിയ പ്രഖ്യാപനങ്ങള്‍
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ് അവതരിപ്പിച്ചാല്‍ അത് ഗുണം ചെയ്യും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ പ്രകടന പത്രികയ്ക്കപ്പുറത്തുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് വിലക്കും ഉണ്ട്.
സുരക്ഷിതനല്ല മോദി
2014 നെ അപേക്ഷിച്ച് നരേന്ദ്ര മോദിയുടെ സാഹചര്യങ്ങള്‍ അത്ര സുരക്ഷിതമല്ല എന്നത് തന്നെയാണ് ഈ ഇടക്കാല ബജറ്റ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കാരണം. 2014 ന് ശേഷം നടന്ന ഒട്ടുമിക്ക ഉപതിരഞ്ഞെടുപ്പുകളും ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ഏറ്റവും ഒടുവില്‍ നടന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്തു.
നോട്ട് നിരോധനത്തിന്റെ തിരിച്ചടികള്‍...
ചെറുകിട വ്യാപാരികള്‍ ആണ് എക്കാലത്തലും ബിജെപിയുടെ നട്ടെല്ല്. എന്നാല്‍ 2016 ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ചെറുകിട വ്യാപാരികളും വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍. അതുപോലെ തന്നെ അശാസ്ത്രീയമായി നടപ്പിലാക്കിയ ജിഎസ്ടിയും അവരുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിലും തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്.
നിര്‍ണായക മധ്യവര്‍ഗ്ഗം
തിരഞ്ഞെടുപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായകമായിട്ടുള്ളത് മധ്യവര്‍ഗ്ഗമാണ്. യുപിഎ സര്‍ക്കാരിനോടുള്ള വെറുപ്പായിരുന്നു 2014 ല്‍ ബിജെപിയ്ക്ക് തുണയായത്. എന്നാല്‍ മധ്യവര്‍ഗ്ഗത്തിന് മുന്നില്‍ മോദി മുന്നോട്ട് വച്ച വാഗ്ദാനങ്ങളില്‍ മിക്കവയും ഇപ്പോഴും വാഗ്ദാനങ്ങള്‍ ആയി തന്നെ അവശേഷിക്കുകയാണ്. ഇവരെ എങ്ങനെ കൈയ്യില്‍ എടുക്കും എന്നതാകും മോദിയുടെ പദ്ധതികളില്‍ ഏറ്റവും നിര്‍ണായകം. ആദായ നികുതി പരിധി ഉയര്‍ത്തുന്നത് മുതലുള്ള കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ബജറ്റില്‍ പ്രതീക്ഷിക്കുന്നും ഉണ്ട്.
കര്‍ഷക രോഷം
രാജ്യം ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ കണ്ട വര്‍ഷങ്ങള്‍ കൂടിയാണ് മോദി ഭരണകൂടത്തിന്റേത്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ കര്‍ഷകരെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഒരു ഇടക്കാല ബജറ്റില്‍ സാധ്യമാകുമോ എന്നതും ചോദ്യമാണ്.
മുന്‍ പ്രധാനമന്ത്രിമാര്‍
എന്തായാലും ഫെബ്രുവരി 1 വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മുന്‍ പ്രധാനമന്ത്രിമാര്‍ കാത്ത് സൂക്ഷിച്ച കീഴ് വഴക്കം നരേന്ദ്ര മോദിയും തുടരുമോ? അതോ എല്ലാ കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തുമോ?