മുതിർന്ന ജീവനക്കാർക്ക് നിർബന്ധിത അവധി: ശമ്പളം വെട്ടിക്കുറച്ച് വിസ്താര,പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക്
മുംബൈ: മുതിർന്ന ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ വിസ്താര എയർലൈൻസ്. വിസ്താര സിഇഒ ലെസ്ലി തങ്ങിന്റേതാണ് പ്രഖ്യാപനം. ഏപ്രിൽ 15 മുതൽ 30 വരെ മുതിർരന്ന ജീവനക്കാരെ ശമ്പളമില്ലാതെ മൂന്ന് ദിവസത്തെ അവധിയിൽ പ്രവേശിപ്പിക്കുന്നതാണ് കമ്പനി നയം. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണിത്. ബുധനാഴ്ചയാണ് വിമാന കമ്പനിയുടെ പ്രഖ്യാപനം.
തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്
ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള കാലയളവിലും മുതിർന്ന ജീവനക്കാരെ ഇത്തരത്തിൽ മൂന്ന് ദിവസത്തെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ സംഘത്തെ തന്നെയാണ് അടുത്ത 15 ദിവസത്തിനിടെ മൂന്ന് ദിവസം വീതം നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുന്നത്. വിസ്താരയിലെ 1200 വരുന്ന ഉയർന്ന തസ്തികകയിലുള്ളവരെയാണ് നിർബന്ധിത അവധിയും ശമ്പളം വെട്ടിക്കുറയ്ക്കന്നതും ബാധിക്കുക. കമ്പനിയിലെ 2,800 ഓളം വരുന്ന ക്യാബിൻ അംഗങ്ങളെയും വിമാനത്തിലെ മറ്റ് ജീവനക്കാരെയും ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല.
ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക് ഡൌൺ നീട്ടുന്നതായി പ്രഖ്യാപിച്ചതോടെ മെയ് 3 വരെ എല്ലാത്തരം ആഭ്യന്തര- രാജ്യാന്തര സർവീസുകളും റദ്ദാക്കുന്നതായി വിമാന കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. സർക്കാർ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതോടെ ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കുമെന്നാണ് വിസ്താര സിഇഒ ജീവനക്കാർക്ക് അയച്ച ഇമെയിലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
Recommended Video
അതേസമയം പണത്തിന്റെ വരവ് നിലച്ചതോടെ ചെലവ് കുറക്കുന്നതിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാതിരിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും സിഇഒ വ്യക്തമാക്കി. സ്ഥിതി സാധാരണ ഗതിയിലേക്ക് മാറുന്നതോടെ വിമാന സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയും സിഇഒ പ്രകടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർത്തി സർവീസ് പുനസ്ഥാപിക്കാൻ കഴിയാത്തത് സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഏപ്രിലിൽ ഞങ്ങൾ നടപ്പിലാക്കിയ ചില നടപടികൾ പിന്തുടരുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ 11000 പേരെ ബാധിച്ച കൊറോണ വൈറസ് ഇതിനകം 350 പേരുടെ മരണത്തിനും ഇടയാക്കിയിട്ടുണ്ട്. മാർച്ച് മാസത്തിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെയാണ് വിമാന സർവീസുകളും എല്ലാ വിധ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളും നിർത്തലാക്കിയത്.